സി. പി. എമ്മിനെതിരെ രൂക്ഷ വിമര്‍ശനം
കൊല്ലം : മദ്യദുരന്തക്കേസിന്റെ വിധിയില്‍ സിപിഎമ്മിനെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം.
പേരെടുത്തു പറയാതെയാണ് മുന്‍ സര്‍ക്കാരിന് നേതൃത്വം നല്‍കിയ പാര്‍ട്ടിയെ കോടതി വിമര്‍ശിച്ചത്. തൊഴിലാളി വര്‍ഗത്തിന്റെ പേരു പറഞ്ഞ് അധികാരത്തില്‍ കയറുന്ന പാര്‍ട്ടികള്‍ ജനങ്ങളെയും അണികളെയും ഒരുപോലെ വഞ്ചിക്കുകയാണെന്ന കോടതിയുടെ പരാമര്‍ശം ചെന്നു തറയ്ക്കുന്നത് സി. പി. എമ്മിന്റെ നെഞ്ചിലാണ്.
പ്രതികള്‍ക്ക് ഒത്താശ നല്‍കുകയും തെളിവുകള്‍ നശിപ്പിക്കാന്‍ കൂട്ടു നില്‍ക്കുകയും ചെയ്ത പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരെയും കോടതി പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചു. ഇത്തരം ഉദ്യോഗസ്ഥര്‍ പ്രതികളെക്കാള്‍ സമൂഹത്തിന് ഭ്ീഷണിയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഇവരെ നേരിട്ടും അല്ലാതെയും ആശ്രയിക്കേണ്ടി വരുന്നതു മൂലം യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ പലപ്പോഴും കോടതികള്‍ക്ക് കഴിയാറില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു.
അന്നത്തെ പരവൂര്‍ സി. ഐ വിജയന്‍, പാരിപ്പളളി എസ്. ഐ. പി. കെ. രാമചന്ദ്രന്‍ എന്നിവരുടെ അന്വേഷണം പ്രാഥമിക തെളിവു നശിപ്പിക്കാന്‍ പ്രതികള്‍ക്ക് സമയം നല്‍കും വിധമായിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുന്നതു വരെ ലോക്കല്‍ പൊല്ീസിന്റെ അന്വേഷണം ഒന്നുമായിരുന്നില്ലെന്ന് കോടതി കണ്ടെത്തി.
എക്സൈസ് കമ്മിഷണര്‍മാരായ കനകരാജന്‍, മോഹന്‍ദാസ്, ആറ്റിങ്ങല്‍ ഡി. വൈ. എസ്. പി. തിരുവനന്തപുരം എ.ഡി. എം. എന്നിവര്‍ മണിച്ചനില്‍ നിന്നും മാസപ്പടി വാങ്ങിയിരുന്നവരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊലീസിലും എക്സൈസിലും നിലനില്‍ക്കുന്ന അഴിമതി അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ന്യായീകരണമില്ലാത്ത അനാസ്ഥയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടായത് - വിധിന്യായം തുടരുന്നു.
16 ചെത്തു തൊഴിലാളികള്‍ മാത്രമുണ്ടായിരുന്ന ചിറയിന്‍കീഴ് റേഞ്ചില്‍ ലേലത്തുക നാലു കോടിയായി ഉയര്‍ന്നിട്ടും അന്നത്തെ ഇടതു സര്‍ക്കാര്‍ അത് കണ്ടില്ലെന്ന് നടിച്ചത് ആശാസ്യമല്ല. ചുരുങ്ങിയ ഷാപ്പുകള്‍ കൊണ്ട് ലേലത്തുക മുതലാക്കാനാകില്ലെന്ന് സാമാന്യബുദ്ധിയുളളവര്‍ക്കു പോലും അറിയാം. വന്‍തോതില്‍ വ്യാജച്ചാരായം ഒഴുക്കാന്‍ അബ്കാരികള്‍ക്ക് കൂട്ടു നില്‍ക്കുകയായിരുന്നു സര്‍ക്കാര്‍. വ്യാജ സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ലേലം പിടിച്ച അബ്കാരികളില്‍ നിന്നും കുടിശിക പിരിച്ചെടുക്കുന്നതിലും സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് കോടതി ചൂണ്ടിക്കാട്ടി.