വൈദ്യുതി സ്വകാര്യമേഖലയെ ഏല്‍പ്പിക്കരുത്
തിരുവനന്തപുരം : വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണത്തിന് ഇന്ത്യയിലെ സാഹചര്യങ്ങള്‍ അനുയോജ്യമല്ലെന്ന് പഠനറിപ്പോര്‍ട്ട്.
ഈ നീക്കം ദുരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിയ്ക്കുമെന്നും സിഡിഎസിലെ കെ. പി. കണ്ണനും എം. വിജയമോഹന്‍ പിളളയും ചേര്‍ന്ന് നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു.
സംസ്ഥാന വൈദ്യുതി ബോര്‍ഡുകളുടെ ആസ്തിയുടെ മതിപ്പുവില വളരെ കുറച്ചാണ് കാണിച്ചിരിക്കുന്നത്. ബോര്‍ഡുകള്‍ വരുത്തി വച്ചിരിക്കുന്ന ഭീമമായ നഷ്ടം കൂടി കണക്കിലെടുക്കുമ്പോള്‍ ഇത് വീണ്ടും കുറയും. ആസ്തി മൂല്യനിര്‍ണയത്തിന് സുവ്യക്തമായ നിയമങ്ങളുണ്ടെങ്കിലും വൈദ്യുതി ബോര്‍ഡുകളെ ചുളുവിലയ്ക്ക് സ്വന്തമാക്കാന്‍ സ്വകാര്യ മേഖലയ്ക്ക് കഴിയുമെന്ന് പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്തെ അടിമുടി ഗ്രസിച്ചിരിക്കുന്ന അഴിമതിയും വൈദ്യുത മേഖലയുടെ ചുളു വില്‍പന ഒരു യാഥാര്‍ത്ഥ്യമാക്കും. രണ്ടു തലമുറകള്‍ അരനൂറ്റാണ്ടുകളായി നല്‍കിപ്പോന്ന നികുതിപ്പണം കൊണ്ട് കെട്ടിപ്പൊക്കിയതൊക്കെയും ഒറ്റവില്‍പനയില്‍ അടിയറവയ്ക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
സ്വകാര്യവല്‍ക്കരണം തുറന്നിട്ട അഴിമതിയുടെ വ്യാപ്തി കണ്ടറിഞ്ഞ് ഇന്ത്യയിലെ വൈദ്യുതി മേഖലയെ സ്വന്തമാക്കാന്‍ അന്താരാഷ്ട്ര പണമിടപാട് സ്ഥാപനങ്ങള്‍ രംഗത്തിറങ്ങിയിട്ടുണ്ട്. ഒറീസയില്‍ ലോക ബാങ്ക് തന്നെയാണ് പണം അപഹരിക്കാന്‍ മുന്നില്‍ നിന്നത്. സംസ്ഥാനത്തിന് അനുവദിച്ച ലോണിന്റെ സിംഹഭാഗവും കണ്‍സള്‍ട്ടന്‍സി ഫീസെന്നും സര്‍വീസ് ചാര്‍ജ് എന്നും മറ്റും പറഞ്ഞ് ലോക ബാങ്ക് തിരിച്ചു പിടിച്ചു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മറികടന്ന് അന്താരാഷ്ട്ര കണ്‍സള്‍ട്ടന്‍സികളെ ഉപദേശികളാക്കാനാണ് മിക്ക സംസ്ഥാന സര്‍ക്കാരുകള്‍ക്കും താല്‍പര്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കറണ്ട് മോഷണം മൂലം ബോര്‍ഡിനുണ്ടാകുന്ന നഷ്ടത്തില്‍ അതാതു കാലത്ത് ഭരണത്തിലെത്തുന്ന രാഷ്ട്രീയകക്ഷികള്‍ക്ക് പങ്കുണ്ട്. കറണ്ട് മോഷണം തടയാന്‍ നിയുക്തമായ സ്ഥാപനങ്ങളെ പലപ്പോഴും യുക്തമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് മോഷണ ലോബിയും രാഷ്ട്രീയ കക്ഷികളുമായുളള സഖ്യമാണ്. ബോര്‍ഡും ഉപഭോക്താക്കളും തമ്മിലുളള ബന്ധം വഷളാകാന്‍ ഇത് കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു