കേന്ദ്രത്തിനെതിരെ മാണി
തിരുവനന്തപുരം: കേരളത്തിന് വരള്‍ച്ച-വെള്ളപ്പൊക്ക ദുരിതാശ്വാസം നല്കുന്ന കാര്യത്തില്‍ കേന്ദ്രം അവരുടെ നിലപാട് മാറ്റണമെന്ന് റവന്യൂമന്ത്രി കെ.എം. മാണി. ജനവരി 13 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് മാണി കേന്ദ്രത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയത്.
കേരളത്തിന്റെ വെള്ളപ്പൊക്കക്കെടുതികള്‍ പഠിക്കാനെത്തിയ കേന്ദ്ര സംഘവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു മാണിയുടെ വാര്‍ത്താസമ്മേളനം. കേരളത്തിന്റെ കാലാവസ്ഥയുടെ പ്രത്യേകതകള്‍ കേന്ദ്രം കണക്കിലെടുക്കണമെന്നും മാണി അഭിപ്രായപ്പെട്ടു.
കേരളത്തില്‍ മഴക്കാലം തീര്‍ന്നാലുടന്‍ വരള്‍ച്ചയായി. പക്ഷെ വരള്‍ച്ചാ ദുരിതാശ്വാസത്തെപ്പറ്റി പഠിക്കാന്‍ കേന്ദ്ര സംഘമെത്തുന്നത് വരള്‍ച്ച തീര്‍ന്ന ശേഷമാണ്. നാശനഷ്ടങ്ങളെപ്പറ്റി കൃത്യമായ കണക്കുകള്‍ നല്കാത്തതിനാലാണ് കേന്ദ്രത്തില്‍ നിന്നും സഹായമെത്താതെന്ന വിമര്‍ശനങ്ങള്‍ മാണി നിഷേധിച്ചു.
കനത്ത മഴയും വെള്ളപ്പൊക്കവും മൂലം റോഡുകള്‍ തകര്‍ന്ന വകയില്‍ 96 കോടിയുടെ നഷ്ടമുണ്ടായി. 14 കോടിയുടെ കാര്‍ഷികോല്പന്നങ്ങള്‍ നശിച്ചു. വീടുകള്‍ തകര്‍ന്ന വകയില്‍ എട്ട് കോടിയുടെ നഷ്ടമുണ്ടായി. ആകെ 145 കോടിയുടെ ദുരിതാശ്വാസസഹായമാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. - മന്ത്രി പറഞ്ഞു.
വെള്ളപ്പൊക്കക്കെടുതികള്‍ പഠിക്കാനെത്തിയ എട്ടംഗ കേന്ദ്രസംഘം ഈയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പര്യടനം നടത്തും. ജനവരി 16ന് സംഘം മടങ്ങും.