ബാഗ്ദാദിനടുത്ത് വ്യോമാക്രമണം
ബാഗ്ദാദ്: യുഎസും ബ്രിട്ടനും തെക്കന്‍ ഇറാഖില്‍ വ്യോമാക്രമണം നടത്തി. ഫിബ്രവരി ഒമ്പത് ശനിയാഴ്ച രാത്രി ഇറാഖിന്റെ വ്യോമനിരോധിത മേഖലയിലായിരുന്നു ആക്രമണം.
ഇറാഖ് സേനയുടെ ഒരു കമാന്‍ഡ്-കണ്‍ട്രോള്‍ ടവര്‍ ആക്രമണത്തില്‍ തകര്‍ന്നു. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിനടുത്ത് അല്‍കുത്തിലെ കണ്‍ട്രോള്‍ ടവറാണ് തകര്‍ന്നത്.
യുഎസിന്റെയും ബ്രിട്ടന്റെയും ഈ നീക്കം ഒരു ആസന്ന യുദ്ധത്തിന്റെ സൂചനാണ് നല്കുന്നത്. യുദ്ധം അവസാനപടിയെന്ന നിലയില്‍ മാത്രമേ ആകാവൂ എന്നും എല്ലാവരുടെയും സമ്മതമില്ലാതെ ഏകപക്ഷീയമായി ഇറാഖില്‍ സൈനിക നടപടി പാടില്ലെന്നും കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര രക്ഷാസമിതി(യുഎന്‍) സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അഭിപ്രായപ്പെട്ടിരുന്നു. പക്ഷെ യുഎന്നിന്റെ സമ്മതമില്ലെങ്കിലും തങ്ങള്‍ ഇറാഖിനെ ആക്രമിക്കും എന്ന നിലപാടിലാണ് യുഎസ് നേതൃത്വത്തിലുള്ള സഖ്യസേന.
ഇറാഖിന് ചുറ്റുമുള്ള രാജ്യങ്ങളിലെ എംബസികളില്‍ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെ യുഎസ് പിന്‍വലിച്ചുതുടങ്ങി. ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സ്കൂളുകള്‍ താല്ക്കാലികമായി അടച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം ഒരു ആസന്ന യുദ്ധത്തിന്റെ സൂചന നല്കുന്നു.
അതേ സമയം കഴിഞ്ഞദിവസം ഇറാഖുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നു എന്നാണ് യുഎന്‍ ആയുധപരിശോധകരുടെ അഭിപ്രായം. ഇറാഖ് തങ്ങളുടെ പക്കലുള്ള ആയുധങ്ങളുടെ പുതുക്കിയ പട്ടിക യുഎന്‍ ആയുധപരിശോധകരെ ഏല്പിച്ചിട്ടുണ്ട്. എന്തായാലും ഫിബ്രവരി 14 വെള്ളിയാഴ്ച നിര്‍ണ്ണായകമായിരിക്കും. അന്നാണ് ഇറാഖില്‍ പരിശോധനനടത്തുന്ന ആയുധപരിശോധകര്‍ അവരുടെ റിപ്പോര്‍ട്ട് യുഎന്നില്‍ സമര്‍പ്പിക്കുക.