ഇറാഖ്: നാറ്റോയില്‍ ഭിന്നത
ബ്രസല്‍സ്: ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക സഖ്യകക്ഷിയായ നാറ്റോയില്‍ ഇറാഖിനോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ അഭിപ്രായഭിന്നത. യുഎസിനെതിരെ ഫ്രാന്‍സ്, ജര്‍മ്മനി, ബെല്‍ജിയം എന്നീ രാജ്യങ്ങളാണ് അഭിപ്രായം പ്രകടിപ്പിച്ചിരിയ്ക്കുന്നത്.
ഇറാഖിനെതിരെ സൈനികനീക്കം നടത്തുമ്പോള്‍ തുര്‍ക്കിക്ക് സൈനിക പിന്തുണ നല്കാന്‍ നാറ്റോ പിന്തുണയ്ക്കണമെന്ന യുഎസിന്റെ പ്രമേയം വീറ്റോ ചെയ്യുകയായിരുന്നു ഫ്രാന്‍സ്, ജര്‍മ്മനി, ബെല്‍ജിയം എന്നീ രാഷ്ടങ്ങള്‍. നാറ്റോയിലെ ഭിന്നത പരിഹരിക്കാന്‍ ഫിബ്രവരി 11 ചൊവാഴ്ച ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ രാവിലെ വരെ നടന്ന ചര്‍ച്ചകള്‍ ഫലപ്രദമായില്ല. ചര്‍ച്ചകള്‍ തുടരുകയാണ്.
തുര്‍ക്കിയെ സഹായിക്കുന്ന കാര്യത്തില്‍ ഫ്രാന്‍സും ജര്‍മ്മനിയും ബെല്‍ജിയവും എടുത്ത നിലപാട് ഖേദകരമാണെന്ന് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് പറഞ്ഞു. ഇറാഖിന്റെ അതിര്‍ത്തി രാജ്യമായ തുര്‍ക്കി നാറ്റോവില്‍ അംഗമാണ്. ഇറാഖുമായി യുദ്ധമുണ്ടാകുന്ന സാഹചര്യത്തില്‍ തുര്‍ക്കിയെ സഹായിക്കണമെന്നാണ് നാറ്റോ സൈനിക സഖ്യമേധാവി ജോര്‍ജ്ജ് റോബര്‍ട്സണ്‍ കൊണ്ടുവന്ന പ്രമേയം.
അതേ സമയം കഴിഞ്ഞ ദിവസം ഇറാഖ് സമര്‍പ്പിച്ച ആയുധങ്ങളെ സംബന്ധിച്ച രേഖകള്‍ സ്വാഗതാര്‍ഹമായിരുന്നുവെന്ന് യുഎന്‍ മുഖ്യ ആയുധപരിശോധകന്‍ ഹാന്‍സ് ബ്ലിക്സ് പറഞ്ഞു. ഇറാഖ് സമര്‍പ്പിച്ച രേഖകളില്‍ അവരുടെ പക്കല്‍ വന്‍സംഹാരശക്തിയുള്ള ആയുധങ്ങള്‍ ഒന്നും ഉള്ളതായി തെളിവില്ലെന്നും ഹാന്‍സ് ബ്ലിക്സ് പറഞ്ഞു.
ഇതിനിടെ യുഎന്‍ ആയുധപരിശോധക സംഘം ചൊവാഴ്ച ഇറാഖിലെ ഒരു മിസ്സില്‍ നിര്‍മ്മാണ കേന്ദ്രത്തില്‍ പരിശോധന നടത്തി. അല്‍-സമൂദ് എന്ന ഇറാഖിന്റെ ബാലിസ്റിക് മിസ്സില്‍ നിര്‍മ്മിയ്ക്കുന്ന ഫാക്ടറിയാണിത്. യുഎന്‍ നിര്‍ദേശപ്രകാരം ഒരു രാജ്യത്തിന്റെ പക്കലും 150 കിലോമീറ്ററില്‍ അധികം ദൂരത്തില്‍ സഞ്ചരിക്കുന്ന മിസിലുകള്‍ പാടില്ല. ഇറാഖിന്റെ അല്‍-സമൂദ് എന്ന ബാലിസ്റിക് മിസിലിന്റെ ശേഷി 183 കിലോമീറ്ററാണെന്ന് പറയുന്നു. എന്നാല്‍ ഉപയോഗിച്ചാല്‍ ഈ മിസിലുകള്‍ 150 കിലോമീറ്ററില്‍ അധികം ദൂരത്തില്‍ പോകില്ലെന്നാണ് ഇറാഖിന്റെ ന്യായീകരണം. ബലിപെരുന്നാള്‍ ദിനത്തില്‍ അപ്രതീക്ഷിതമായാണ് ഈ നിര്‍മ്മാണകേന്ദ്രത്തില്‍ ആയുധപരിശോധകര്‍ എത്തിയത്.
എന്തായാലും ഫിബ്രവരി 14 വെള്ളിയാഴ്ച നിര്‍ണ്ണായകമാണ്. അന്നാണ് ആയുധപരിശോധകര്‍ അവരുടെ റിപ്പോര്‍ട്ട് യുഎന്നില്‍ സമര്‍പ്പിയ്ക്കുക. ഇതിന്റെ അടിസ്ഥാനത്തിലായിരിയ്ക്കു ഭാവിനടപടി.