പെപ്സി, കോക്ക് വില്പന ഉയര്‍ന്നു
തിരുവനന്തപുരം: ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ക്കെതിരായ പ്രചാരണത്തോടുള്ള പ്രതികരണം ദുര്‍ബലമായതോടെ കൊക്ക കോളയുടെയും പെപ്സിയുടെയും വില്പന സാരമായി കൂടി.
ഇറാഖ് യുദ്ധസമയത്ത് കൊക്ക കോളയുടെയും പെപ്സിയുടെയും വില്പനയിലുണ്ടായ കുറവ് ഇപ്പോള്‍ കാണാനില്ല. വില്പന പൂര്‍ണമായും പഴയ തോതിലായിട്ടില്ലെങ്കിലും കഴിഞ്ഞ വര്‍ഷം ഈ സമയത്തുള്ളതിനേക്കാള്‍ 20-30 ശതമാനം വര്‍ധനവ് ഇപ്പോഴുണ്ട്.
ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള സി പി എം നേതൃത്വത്തിലുള്ള ഇടതുസംഘടനകളുടെയും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും ആഹ്വാനത്തിന് കാര്യമായ പ്രതികരണമുണ്ടായിരുന്നത് വടക്കന്‍ ജില്ലകളിലാണ്. ഗ്രാമപ്രദേശങ്ങളിലെ പല കടകളിലും കൊക്ക കോളയും പെപ്സിയും യുദ്ധകാലത്ത് വില്പനയ്ക്ക് വയ്ക്കാത്ത സ്ഥിതിയുണ്ടായിരുന്നു.
എന്നാല്‍ യുദ്ധം അവസാനിക്കുകയും അമേരിക്കാ വിരുദ്ധ തരംഗം ദുര്‍ബലമാവുകയും ചെയ്തതോടെ ബഹുരാഷ്ട്ര കമ്പനികളുടെ പാനീയങ്ങള്‍ക്ക് വിപണിയില്‍ വില്പന കൂടി. ബഹുരാഷ്ട്ര കമ്പനികളുടെ സാധനങ്ങള്‍ വാങ്ങുന്നതില്‍ ഇപ്പോള്‍ ജനങ്ങള്‍ താത്പര്യക്കുറവ് കാണിക്കുന്നില്ല.
ഇറാഖ് യുദ്ധം അവസാനിച്ചതോടെ അമേരിക്കാ വിരുദ്ധ പ്രചാരണം ദുര്‍ബലമായെന്ന് സിപിഎം നേതാവ് തോമസ് ഐസക്ക് എംഎല്‍എ സമ്മതിച്ചു. പെപ്സിക്കും കൊക്ക കോളക്കും ബദലായി ഒന്നും മുന്നോട്ടുവയ്ക്കാനാവാത്തതു കൊണ്ടാണ് ഈ പാനീയങ്ങള്‍ക്കെതിരായ പ്രചാരണം പരാജയപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഇടതുപക്ഷ സംഘടനകളുടെ സജീവ പിന്തുണയുണ്ടായിരുന്നെങ്കില്‍ ബഹുരാഷ്ട്ര കമ്പനികളുടെ ഉത്പന്നങ്ങള്‍ക്കെതിരായ സമരം വിജയകരമായി മുന്നോട്ടുകൊണ്ടുപോവാന്‍ ആവുമായിരുന്നുമെന്നാണ് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിലപാട്. ടീച്ചേഴ്സ് അസോസിയേഷനും ഡിവൈഎഫ്ഐയും പോലുള്ള സംഘടനകളിലെ അംഗങ്ങള്‍ കോക്കും പെപ്സിയും വാങ്ങില്ലെന്ന് തീരുമാനമെടുത്തിരുന്നെങ്കില്‍ പ്രചാരണത്തിന് വിജയകരമായ ഫലമുണ്ടാവുമായിരുന്നുവെന്ന് പരിഷത്ത് പ്രസിഡന്റ് എന്‍.കെ. ശശിധരന്‍ പിള്ള പറഞ്ഞു.