കൂത്തുപറമ്പ് കേസ്: രാഘവനെ ഒഴിവാക്കി
കൂത്തുപറമ്പ്: അഞ്ചു ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മരണത്തിനിടയാക്കിയ കൂത്തുപറമ്പ് കേസില്‍ ഒന്നാം പ്രതിസ്ഥാനത്തുണ്ടായിരുന്ന മന്ത്രി എം.വി. രാഘവനെ കോടതി പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കി.
മരിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ ഫയല്‍ ചെയ്ത നാല് സ്വകാര്യ അന്യായഹര്‍ജികള്‍ കൂത്തുപറമ്പ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് ഫയലില്‍ സ്വീകരിച്ചു. പൊലീസുകാരായ അബ്ദുള്‍ സലാം, പ്രദീപന്‍, സുബൈര്‍ എന്നിവരെയും പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മറ്റുപ്രതികളായ മുന്‍ ഡിവൈഎസ്പി ഹക്കിം ബത്തേരി, തലശേരി എഎസ്പിയായിരുന്ന രവതാ ചന്ദ്രശേഖര്‍, ഡപ്യൂട്ടി കളക്ടര്‍ ടി.ടി. ആന്റണി, കോണ്‍സ്റബിള്‍മാരായ ദാമോദരന്‍, ശിവദാസന്‍, ലൂക്കോസ്, ബലചന്ദ്രന്‍ എന്നിവര്‍ക്ക് സമന്‍സയക്കാന്‍ മജിസ്ട്രേറ്റ് എം.പി. ജയരാജ് ഉത്തരവിട്ടു. ഇന്ത്യന്‍ ശിക്ഷാനിയമം 302ാം വകുപ്പ് പ്രകാരം കൊലക്കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
ആഗസ്ത് ആറിന് പ്രതികള്‍ കോടതിയില്‍ ഹാജരാകണം. ഇതില്‍ ദാമോദരന്‍ ജീവിച്ചിരിപ്പില്ല. ഹക്കിം ബത്തേരി സര്‍വീസില്‍ നിന്നും വിരമിച്ചു. രവത ചന്ദ്രശേഖര്‍ ഇപ്പോള്‍ ഡിഐജിയാണ്. ടി.ടി. ആന്റണി പട്ടികജാതി വര്‍ഗ വികസന ഡയറക്ടറുമാണ്.
മന്ത്രിയടക്കം നാല് പേര്‍ക്കെതിരെ ഗൂഡാലോചനക്കുറ്റമാണ് ചുമത്തിയിരുന്നത്. കണ്ണൂര്‍ ഗസ്റ് ഹൗസില്‍ ഗൂഡാലോചന നടത്തിയശേഷം മന്ത്രിയുടെ നിര്‍ദേശപ്രകാരം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസുകാര്‍ നിയമവിരുദ്ധമായി വെടിവച്ചുവെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഗൂഡാലോചനാക്കുറ്റം പ്രഥമദൃഷ്ട്യാ തെളിഞ്ഞില്ലെന്ന കാരണത്താലാണ് മന്ത്രി രാഘവനെ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കിയത്.
വെടിവയ്പില്‍ കെ.കെ. രാജീവന്‍, ബാബു, റോഷന്‍, മധു, ഷിബുലാല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.