നിയമസഭാസമ്മേളനം പ്രക്ഷുബ്ധമായേക്കും
തിരുവനന്തപുരം: മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ രാജിയാവശ്യമുള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ക്കു നേരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം തയ്യാറെടുക്കുമ്പോള്‍ ഡിസംബര്‍ ഒന്ന് ബുധനാഴ്ചയാരംഭിക്കുന്ന നിയമസഭാസമ്മേളനം കാറും കോളും നിറഞ്ഞതായിരിക്കുമെന്നു വ്യക്തമായി.
കുഞ്ഞാലിക്കുട്ടി പ്രശ്നം തന്നെയായിരിക്കും പ്രതിപക്ഷനിരയുടെ മുഖ്യആയുധം. ഈ പ്രശ്നം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തടസമില്ലെന്ന് സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
ഇതുകൂടാതെ ഭരണമുന്നണിയില്‍ത്തന്നെ പ്രശ്നങ്ങള്‍ ഏറെയാണ്. മന്ത്രിസ്ഥാനം നല്‍കാത്തതില്‍ ബാലകൃഷ്ണപിള്ളയും ടി.എം ജേക്കബ്ബും ഇടഞ്ഞുനില്‍ക്കുന്നതും മുന്നണിയ്ക്ക് തലവേദനയുണ്ടാക്കുന്നുണ്ട്.
ആര്‍.എസ്.പി. ബി പിളര്‍പ്പിന്റെ വക്കോളമെത്തി നില്‍ക്കുന്നതിനാല്‍ ഐക്യമുന്നണി അംഗീകരിയ്ക്കുന്നത് ഏത് വിഭാഗത്തെയാണെന്ന് വ്യക്തമാക്കേണ്ട ഉത്തരവാദിത്തവും ഭരണമുന്നണിക്കാണ്. ഇതെക്കുറിച്ച് ബാബു ദിവാകരന്‍-താമരാക്ഷന്‍ പക്ഷക്കാര്‍ പ്രശ്നമുന്നയിക്കുമെന്ന കാര്യവും തീര്‍ച്ചയാണ്.
ഭരണമുന്നണിയിലെ പ്രധാനപങ്കാളിയായ മുസ്ലീംലീഗ് കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ തീരുമാനമെടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കടുത്ത തീരുമാനം കൈക്കൊള്ളുകയെന്ന വെല്ലുവിളി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിടേണ്ടി വരും. പ്രതിപക്ഷത്തു നിന്നു മാത്രല്ലാ, വനിതകളുടേതുള്‍പ്പെടെ വിവിധസംഘടനകളില്‍ നിന്നും കുഞ്ഞാലിക്കുട്ടിയെ പുറത്താക്കാനുള്ള സമ്മര്‍ദ്ദം ഏറവരികയാണ്.
മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ലീഗ്-പൊലീസ് അതിക്രമങ്ങളും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുമെന്നാണു കരുതുന്നത്.
കുഞ്ഞാലിക്കുട്ടി മറുപടി പറയേണ്ട ചോദ്യങ്ങള്‍ തങ്ങള്‍ ചോദിയ്ക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി കഴിഞ്ഞു. എല്ലാ തരത്തിലും തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിയ്ക്കുമെന്ന് വ്യക്തമാക്കിയ അച്ചുതാനന്ദന്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സഭ നിറുത്തി വയ്ക്കേണ്ട അവസരം വരെ ഉണ്ടാക്കാനാണ് സാദ്ധ്യത.
ഡിസംബര്‍ 16നാണ് നിയമസഭാസമ്മേളനം അവസാനിക്കുക.