ഹിമപാതം: കശ്മീരില്‍ മരണസംഖ്യ 300 ആയി
ശ്രീനഗര്‍: ഇരുന്നൂറിലധികം മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ കശ്മീരിലുണ്ടായ ഹിമപാതത്തില്‍ മരിച്ചവരുടെ എണ്ണം 300 ആയി.
പല സ്ഥലങ്ങളിലും വൈദ്യുതി, യാത്രാസൗകര്യങ്ങള്‍ പുനസ്ഥാപിക്കപ്പെടാത്തു കാരണം മറ്റു സ്ഥലങ്ങളുമായി ബന്ധം പുലര്‍ത്താന്‍ സാധിക്കുന്നില്ല. മരണസംഖ്യ ഇനിയും ഉയരുമോയെന്ന് അധികൃതര്‍ക്ക് ആശങ്കയുണ്ട്.
ജമ്മുവില്‍ കഴിഞ്ഞ രണ്ടുദിവസങ്ങളായി മഞ്ഞുവീഴ്ചക്കു കുറവുണ്ടെങ്കിലും കശ്മീര്‍ താഴ്വരയിലെ കാലാവസ്ഥയില്‍ മാറ്റമുണ്ടായിട്ടില്ല. ബുദ്ധിമുട്ടേറിയ സാഹചര്യത്തിലും സൈനികര്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 1700ളം പേരെ വ്യോമസേന രക്ഷപ്പെടുത്തി വിമാനങ്ങളില്‍ ദേശീയപാതയിലെത്തിച്ചു. ഇവരില്‍ 37 ടൂറിസ്റുകളും ഉള്‍പ്പെടുന്നു. എന്നാല്‍ റോഡുകള്‍ മഞ്ഞുമൂടിക്കിടക്കുന്നതിനാല്‍ കഴിഞ്ഞ 12 ദിവസമായി അടച്ചിട്ടിരിക്കുന്ന ദേശീയപാത ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടില്ല. ഹിമപാതത്തില്‍ പെട്ട സ്ഥലങ്ങളിലുള്ളവര്‍ക്ക് വ്യോമസേനാ വിമാനങ്ങളില്‍ മരുന്നും ഭക്ഷണസാധനങ്ങളും എത്തിച്ചുകൊടുക്കുന്നുണ്ട്.
പ്രദേശത്ത് ഇനിയും ഹിമപാതമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അതുകൊണ്ട് ജാഗരൂകരായിരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണവകുപ്പ് ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഫെബ്രവരി 23 ബുധനാഴ്ച സ്ഥിതിഗതികള്‍ നേരിട്ടുകണ്ടു മനസിലാക്കാനായി കശ്മീര്‍ സന്ദര്‍ശിച്ചു. കേന്ദ്രപ്രതിരോധ മന്ത്രി പ്രണബ് മുഖര്‍ജിയും സോണിയക്കൊപ്പമുണ്ടായിരുന്നു.
ഹിമപാതത്തതില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപ കേന്ദ്രസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം രൂപയും സഹായധനമായി നല്‍കുന്നുണ്ട്.