സമാന്തര കെപിസിസിയുണ്ടാക്കും: മുരളീധരന്‍
കൊച്ചി: സമാന്തര കെപിസിസി സംസ്ഥാന കമ്മിറ്റി 21 ന് നടക്കുന്ന കൊച്ചി റാലിക്കുശേഷം നിലവില്‍ വരുമെന്ന് കെ. മുരളീധരന്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും കെപിസിസി പ്രസിഡണ്ട് തെന്നല ബാലകൃഷ്ണപിള്ളയെയും നിലനിര്‍ത്തിയുള്ള ഒരനുരഞ്ജനത്തിനും തങ്ങള്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം അഹമ്മദ് പട്ടേലിന്റെ നടപടികളെ മുരളീധരന്‍ വിമര്‍ശിച്ചു. അഹമ്മദ് പട്ടേല്‍ കേരളത്തിന്റെ ചുമതലയില്‍ വന്ന ശേഷമാണ് പ്രശ്നങ്ങളത്രയും തുടങ്ങിയത്. അദ്ദേഹം എപ്പോഴും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. ഏകപക്ഷീയമായിരുന്നു അദ്ദേഹത്തിന്റെ നടപടികളൊക്കെയും. എറണാകുളം ഉപതിരഞ്ഞെടുപ്പിലെയും മറ്റും പ്രശ്നങ്ങള്‍ ഉദാഹരണമാണ്.
പട്ടേലിനെ കേരളത്തിന്റെ ചുമതലയില്‍ നിന്നു മാറ്റണമെന്നാവശ്യപ്പെടുമോ എന്നാരാഞ്ഞപ്പോള്‍ അതിപ്പോള്‍ തങ്ങളുടെ വിഷയമല്ലെന്നും എഐസിസി പ്രസിഡന്റിന്റെ അധികാരത്തില്‍ തലയിടാനില്ലെന്നും മുരളീധരന്‍ മറുപടി നല്‍കി. കോണ്‍ഗ്രസ് പ്രസിഡണ്ട് ചില നേതാക്കളുടെ വാക്കുകള്‍ മാത്രം കേട്ട് തീരുമാനമെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് നെഹ്റു കുടുംബത്തിനെതിരെ പറയാനില്ലെന്നായിരുന്നു മുരളീധരന്റെ ഉത്തരം. ബിഹാറിലും ഇത്തരത്തില്‍ തീരുമാനമെടുത്തതിന്റെ തിക്താനുഭവങ്ങള്‍ ഇപ്പോള്‍ കാണുന്നുണ്ട്. എന്തായാലും ഐ ഗ്രൂപ്പ് സ്വന്തം വഴി സ്വീകരിക്കുകയാണ്. ഇപ്പോഴത്തെ അനിശ്ചിതാവസ്ഥയ്ക്ക് 21നു ശേഷം തീരുമാനമുണ്ടാകും. പ്രവര്‍ത്തകരെ രക്ഷിക്കുന്നതും അവരുടെ ഹിതപ്രകാരവുമുള്ള ഉറച്ച തീരുമാനം തന്നെയാകുമത്.
രാഷ്ട്രീയ തീരുമാനം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പറയുന്നില്ലെങ്കിലും സമാനമനസ്കരായ എല്ലാവരുമായും സംസാരം തുടരുകയാണെന്നും മുരളീധരന്‍ അറിയിച്ചു. കൊച്ചി റാലിക്ക് എംഎല്‍എമാരെ പങ്കെടുപ്പിക്കുന്നതിന് ആലോചിക്കുകയാണ്. ഭരണഘടനാപരമായി അയോഗ്യതയ്ക്കും മറ്റുമുള്ള വ്യവസ്ഥകളാണ് പ്രശ്നം. എന്നാല്‍ രാജിവച്ചുകൊണ്ടുതന്നെ റാലിക്കെത്താന്‍ പലരും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.