കോള: പ്ലാന്റ് പൂട്ടാനുള്ള നിര്‍ദേശം ലഭിച്ചിട്ടില്ല
പാലക്കാട്: പ്ലാച്ചിമടയിലെ കൊക്കോക്കോള പ്ലാന്റ് പൂട്ടുന്നതു സംബന്ധിച്ച് നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ഫാക്ടറിയിലെ ഉന്നത ഉദ്യോഗസ്ഥര്‍. മാര്‍ച്ച് 30നുള്ള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഭാവിപരിപാടികള്‍ തീരുമാനിക്കൂവെന്നാണ് കമ്പനിയുടെ വിശദീകരണം.
പ്ലാച്ചിമട പ്രശ്നം സംബന്ധിച്ച് കൊക്കോക്കോള കമ്പനി പ്രതിനിധികളും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ടോണി ക്ലര്‍ക്കിന്റെ നേതൃത്വത്തില്‍ വിവിധ പരിസ്ഥിതി പ്രവര്‍ത്തകരും മാര്‍ച്ച് മൂന്നിന് ബോസ്റണില്‍ ചര്‍ച്ച നടത്തിയിരുന്നു. പ്ലാച്ചിമടയിലെ പ്ലാന്റ് അടക്കുക, പ്ലാന്റിന്റെ പ്രവര്‍ത്തം മൂലം ദുരിതമനുഭവിക്കേണ്ടിവന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നോട്ടുവച്ചത്. കോള കമ്പനി പ്രതിനിധികള്‍ ഈ ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്നാണ് ടോണി ക്ലര്‍ക്ക് ബന്ധപ്പെട്ടവരെ അറിയിച്ചത്.
ഇതിനിടെ കോള വിരുദ്ധസമരത്തെച്ചൊല്ലിയുള്ള അവകാശതര്‍ക്കവും മുറുകുകയാണ്. ആദിവാസികളുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരത്തിന് അവകാശവാദമുന്നയിച്ച് രാഷ്ട്രീയക്കാരടക്കം വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്ലാന്റ് പൂട്ടാന്‍ കമ്പനി സന്നദ്ധത പ്രകടിപ്പിച്ചുവെന്ന പ്ലാച്ചിമട ഐക്യദാര്‍ഢ്യകമ്മറ്റി ചെയര്‍മാന്‍ ആര്‍.അജയന്റെ പ്രസ്താവനകള്‍ക്കെതിരെ ഡിവൈഎഫ്ഐ അടക്കം വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഡിവൈഎഫ്ഐ മാര്‍ച്ച് 29 ചൊവ്വാഴ്ച സംഘടിപ്പിക്കുന്ന മനുഷ്യചങ്ങലയെ തകര്‍ക്കാനാണ് പ്രസ്താവനയെന്ന് സിപിഎം ആരോപിക്കുന്നു.
സമരം വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ക്കെതിരെയാണ് മനുഷ്യചങ്ങലയെന്നും ഇടതുനേതാക്കള്‍ പറയുന്നു. ആദിവാസികളും ഡിവൈഎഫ്ഐയും മാത്രമാണ് കോളക്കെതിരെ സമരവുമായി രംഗത്തെത്തിയതെന്നും ബാക്കിയുള്ളവര്‍ പിന്തുണ നല്‍കുക മാത്രമാണ് ചെയ്തതെന്നും എന്‍.എന്‍ കൃഷ്ണദാസ് എംപി പറഞ്ഞു. എന്നാല്‍ കമ്പനി പൂട്ടാനുള്ള തീരുമാനത്തിനു കാരണം സമരങ്ങളല്ലാ, പഞ്ചായത്തിന്റെ ശക്തമായ നിലപാടുകളാണെന്നാണ് ജനതാദള്‍ സെക്രട്ടറി ജനറല്‍ കെ.കൃഷ്ണന്‍കുട്ടി അവകാശപ്പെട്ടു.