ലാവ്ലിന്‍ കരാര്‍ ആന്റണിയുടെ കാലത്ത്: പിണറായി
കൊച്ചി: എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുമായി കെഎസ്ഇബി ധാരണാപത്രം ഒപ്പിട്ടത് ആന്റണി സര്‍ക്കാരന്റെ കാലത്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇതു സംബന്ധിച്ച ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. ജൂലൈ 20 ബുധനാഴ്ച കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
മലബാര്‍ ക്യാന്‍സര്‍ സെന്ററിന് എസ്എന്‍സി ലാവ്ലിന്‍ നല്‍കേണ്ട സഹായധനത്തെപ്പറ്റി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കനേഡിയന്‍ ഹൈക്കമ്മിഷണറുമായി ചര്‍ച്ച ചെയ്യണം. ലാവ്ലിനില്‍ നിന്ന് ക്യാന്‍സര്‍ സെന്ററിന് പണം കിട്ടാത്തതിന് കാരണം യുഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടാണ്.
ലാവ്ലിനുമായി കരാറുണ്ടാക്കാന്‍ കാരണം അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയുമായി കനേഡിയന്‍ ഹൈക്കമ്മിഷണര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നു. അതിനാല്‍ മുഖ്യമന്ത്രി തലത്തില്‍ കനേഡിയന്‍ അധികാരികളുമായി ബന്ധപ്പെട്ട് കിട്ടാനുള്ളത് നേടിയെടുക്കണം. അതിനു ശേഷം കമ്പനിയെ കരിംപട്ടികയില്‍ പെടുത്തണമോയെന്ന് വ്യക്തമാക്കാമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
ലാവ്ലിന് അവസാനഗഡു തുക നല്‍കുമ്പോള്‍ ക്യാന്‍സര്‍ സെന്ററിന്റെ പണം ചോദിക്കണമായിരുന്നു. അതു ചെയ്യാതെ കേരളത്തെയും മലബാറിന്റെ ഒരു സ്വപ്നപദ്ധതിയെയും തകര്‍ക്കാനാണ് നിലവിലെ സര്‍ക്കാരിന്റെ ശ്രമം. രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണ് തനിക്കെതിരെ ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്നത്.
ലാവ്ലിന്‍ കേസില്‍ തനിക്കെതിരെ നടത്തിയ നുണ പ്രചരണങ്ങള്‍ കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്റെ വെളിപ്പെടുത്തലോടെ പുറത്തായി. എന്നാല്‍ അസത്യപ്രചരണങ്ങള്‍ അവസാനിച്ചുവെന്ന് കരുതുന്നില്ല.
വൈദ്യുതമന്ത്രി ആര്യാടന് പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ചില സിദ്ധികളുണ്ട്. അത് അടുത്തറിയാവുന്നവര്‍ക്കറിയാം. വസ്തുതകളുടെ പിന്‍ബലമില്ലാതെ തനിക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ സമര്‍ത്ഥിക്കാന്‍ ആര്യാടന് പ്രത്യേക കഴിവു തന്നെയുണ്ട് .
എസ്എന്‍സി ലാവ്ലിനുമായി ആന്റണി സര്‍ക്കാരുണ്ടാക്കിയ കരാര്‍ ഇടതു ഭരണകാലത്ത് പിന്തുടരുകയാണ് ഉണ്ടായത്. സംസ്ഥാനത്തിന്റെ വൈദ്യുത ക്ഷാമം പരിഹരിക്കുകയായിരുന്നു ഇടതു സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായാണ് താന്‍ വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ശ്രമിച്ചത്.
ഇടതു സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ വൈദ്യുതി മേഖല സ്വയംപര്യാപ്തമായിരുന്നു. ലോഡ്ഷെഡിംഗും പവര്‍കട്ടും പിന്‍വലിക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇന്ന് കേരളം കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് നീങ്ങുകയാണെന്നും പിണറായി പറഞ്ഞു.