കശ്മീര്‍ മുഖ്യമന്ത്രിയുടെ വീടിനടുത്ത് സ്ഫോടനം: ആറ് മരണം
ശ്രീനഗര്‍: സ്ഥാനമൊഴിയുന്ന ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയിദിന്റെ സ്വകാര്യവസതിക്കു സമീപമുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ ആറു പേര്‍ മരിച്ചു.
ഒരു പൊലീസുകാരനും നാല് തദ്ദേശവാസികളും ബോംബ് നിറച്ച കാറോടിച്ചിരുന്ന ചാവേറുമാണ് മരിച്ചത്. ശ്രീനഹര്‍-മുസാഫറാബാദ് റോഡിന് സമീപം മുഫ്തിയുടെ നൗഗം ചൗക്കിലെ വസതിക്ക് അടുത്തായാണ് നവംബര്‍ രണ്ട് ബുധനാഴ്ച രാവിലെ സ്ഫോടനമുണ്ടായത്. രാവിലെ 11 മണിയോടെയുണ്ടായ സ്ഫോടനത്തില്‍ ഏതാനും ട്രാഫിക് കോണ്‍സ്റബിള്‍മാരുള്‍പ്പെടെ 18 പേര്‍ക്കു പരിക്കേറ്റു.
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കശ്മീരിലെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മണിക്കൂറുകള്‍ മാത്രമുളളപ്പോഴാണ് സ്ഫോടനം നടന്നത്. സ്ഫോടകവസ്തുക്കള്‍ നിറച്ച് ശ്രീനഗറിലേക്ക് പോവുകയായിരുന്ന വെളുത്ത മാരുതി കാര്‍ സുരക്ഷാഉദ്യോഗസ്ഥര്‍ പരിശോധനക്കായി ബക്ഷി സ്റേഡിയത്തിന് സമീപം തടഞ്ഞെങ്കിലും നിര്‍ത്തിയില്ല. തുടര്‍ന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ കാറിനെ പിന്‍തുര്‍ന്നു. ഇവരില്‍ നിന്ന് രക്ഷപ്പെടാനാവില്ലെന്ന് ഉറപ്പായപ്പോള്‍ കാറിന്റെ ഡ്രൈവര്‍ സ്ഫോടനം നടത്തുകയായിരുന്നു. ഇതിലാണ് ഇയാളടക്കം ആറുപേര്‍ കൊല്ലപ്പെട്ടത്.
നിസാര്‍ അഹമ്മദ് എന്ന പൊലീസുകാരനാണ് സ്ഫോടനത്തില്‍ മരിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ചില്ലുകള്‍ പൊട്ടിയിട്ടുണ്ട്.
സംഭവത്തിന്റെ ഉത്തരവാദിത്വം ജയ്ഷ്-ഇ-മൊഹമ്മദ് എന്ന ഭീകരസംഘടന ഏറ്റെടുത്തിട്ടുണ്ട്. സംഘടനയുടെ വക്താവ് എന്നവകാശപ്പെട്ട അബു ക്വാദുമ എന്നയാള്‍ തങ്ങളുടെ ആത്മഹത്യാസ്ക്വാഡാണ് ആക്രമണം നടത്തിയതെന്നും കാറില്‍ 100 കിലോ സ്ഫോടകവസ്തുക്കളുണ്ടായിരുന്നതായും പ്രാദേശിക മാധ്യമങ്ങളെ അറിയിച്ചു. മുഖ്യമന്ത്രിയായി സ്ഥാമേല്‍ക്കുന്ന ഗുലാം നബി ആസാദാിനുള്ള തങ്ങളുടെ ആദ്യത്തെ സമ്മാനമാണ് കാര്‍ ബോംബെന്നും അയാള്‍ പറഞ്ഞു. പാക് അധീന കശ്മീരിലെ അബ്ബാസ്പോര്‍ നിവാസിയായ മൊഹമ്മദ് മുബാഷിറാണ് കാറോടിച്ചിരുന്നതെന്നും ഇയാള്‍ വെളിപ്പെടുത്തി.
2002ല്‍ മുഖ്യമന്ത്രിയായി മുഫ്തി സത്യപ്രതിജ്ഞ ചെയ്യവെ മുഫ്തിയുടെ സ്വകാര്യവസതിക്ക് നേരെ ഭീകരര്‍ ഗ്രനേഡാക്രമണം നടത്തിയിരുന്നു.