കൊടുങ്ങല്ലൂരില്‍ ചൊവ്വാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍
കൊടുങ്ങല്ലൂര്‍: ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മതിലകം ചെമ്പനേഴത്ത് രാജു(37)വിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
ചൊവ്വാഴ്ച കാലത്ത് ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ചെമ്പനേഴത്ത് പരേതനായ ചന്ദ്രന്റെ മകനാണ് രാജു. മതിലകത്തെ ബന്ധുവീട്ടില്‍ക്കയറിയാണ് ഒരു സംഘം തിങ്കളാഴ്ച പുലര്‍ച്ചെ രാജുവിനെ വെട്ടിക്കൊലപ്പെടുത്തിയത്.
വീട്ടിലുണ്ടായിരുന്നവരെ പുറത്താക്കിയശേഷം ഉറങ്ങുന്ന മുറിയില്‍ക്കയറിയാണ് അക്രമിസംഘം രാജുവിനെ വെട്ടിയത്. കൊലപാതക ശ്രമത്തിനിടയില്‍ ഭാര്യ സിന്ധുവിനും പരുക്കേറ്റിട്ടുണ്ട്. വലതു കൈവിരല്‍ അറ്റനിലയില്‍ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുവമോര്‍ച്ച മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന സത്യേഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട രാജു. ഒന്നരമാസം മുമ്പ് വിവാഹിതനായ ഇയാള്‍ വെമ്പല്ലൂരിലെ ഭാര്യാസഹോദരിയുടെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു.
ബിജെപിയുടെ ശക്തികേന്ദ്രമാണ് വെമ്പല്ലൂര്‍. വെട്ടേറ്റ് രക്തംവാര്‍ന്നാണ് രാജുമരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അക്രമം നടത്തിയവര്‍ വിട്ടുപോയിട്ടില്ലെന്ന ഭയം കാരണം രാജുവിനെ ആശുപത്രിയിലെത്തിക്കാന്‍ ബന്ധുക്കള്‍ക്കായില്ല.
ഒടുവില്‍ ഭാര്യതന്നെ മതിലകം പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് പൊലീസെത്തിയത് . ഇതിനിടയില്‍ വിവരമറിഞ്ഞെത്തിയവരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
സംഭവത്തെത്തുടര്‍ന്ന് മതിലകം പ്രദേശത്ത് ബസ്സോട്ടം നിലയ്ക്കുകയും കടകമ്പോളങ്ങള്‍ അടഞ്ഞ് കിടക്കുകയുമാണ്.
യുവമോര്‍ച്ച നേതാവ് സത്യേഷിന്റെ വധത്തിനുശേഷം ബിജെപിയുടെ ഭാഗത്തു നിന്നുണ്ടാകുന്ന നാലാമത്തെ അക്രമമാണ് കൊലപാതകത്തില്‍ കലാശിച്ചത്. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ കെ.കെ സുരേന്ദ്രനെ സത്യേഷ് വധത്തിന് ശേഷം വെട്ടിപ്പരുക്കേല്‍പ്പിച്ചിരുന്നു.
പിന്നീട് സിപിഎം ഏരിയാകമ്മറ്റി സെക്രട്ടറി എം.എ വിജയന്റെ മകനും സഹകരണ ബാങ്ക് ജീവനക്കാരനുമായി സുധീര്‍ ജോഷിയ്ക്കും വെട്ടേറ്റിരുന്നു. സിപിഎം പ്രവര്‍ത്തകനായ ഖാദറിനെയും ഒരു സംഘം ആളുകള്‍ വീടുകയറി ആക്രമിച്ചു പരുക്കേല്‍പ്പിച്ചിരുന്നു.