എച്ച്ഐവി ബാധിതരായ കുട്ടികള്‍ക്ക് പഠനം നിഷേധിച്ചു
കോട്ടയം: എയ്ഡിനെതിരെയുള്ള ബോധവല്‍ക്കരണങ്ങളും എയ്ഡ്സ് രോഗികളോടുള്ള സമൂഹത്തിന്റെ പ്രതിബന്ധതയും വിളിച്ചോതിക്കൊണ്ട് ഒരു എയ്ഡ്സ് ദിനം കൂടി കടന്നുപോയിതിന് പിന്നാലെ എയ്ഡ്സ് രോഗികളോടുള്ള കേരളത്തിന്റെ ക്രൂരതയ്ക്ക് ഒരു തെളിവുകൂടി.
കോട്ടയം പാമ്പാടിയിലെ പള്ളിവാതുക്കലില്‍ നിന്നാണ് ക്രൂരതയുടെ പുതയ കഥ. ഇവിടത്തെ മാര്‍ ഡയനേഷ്യസ് ലോവര്‍ പ്രൈമറി സ്കൂളിലെ എയ്ഡ്സ് ബാധിതരായ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നിരോധിക്കാനുള്ള ആവശ്യവുമായി മുന്നോട്ടുവന്നിരിക്കുകയാണ് സ്കൂളിലെ പിടിഎ അസോസിയേഷന്‍.
എയ്ഡ്സ് രോഗികള്‍ക്കായുള്ള പുനരധിവാസ കേന്ദ്രമായ ആശാഭവനിലെ അന്തേവാസികളാണ് നാല് വിദ്യാര്‍ത്ഥികളും. എട്ടുവയസ്സുകരായ ഇവര്‍ ജൂണ്‍ മുതല്‍ ഇതേ സ്കൂളില്‍ പഠിച്ചുവരുകയാണെന്ന് ആശാകിരണിന്റെ ചുമതലക്കാരനായ പി.സി യോഹന്നാന്‍ റമ്പാന്‍ പറഞ്ഞു.
ഡിസംബര്‍ നാല് തിങ്കളാഴ്ച മുതലാണ് മറ്റുകുട്ടികള്‍ക്കൊപ്പം ഇവര്‍ നാല്പേരെയും ഇരുത്തരുതെന്നാവശ്യപ്പെട്ട് രക്ഷിതാക്കള്‍ മുന്നോട്ട് വന്നത്. മറ്റുള്ളവര്‍ക്ക് ഈ കുട്ടികളൊരു ഭീഷണിയാകില്ലെന്ന് സ്കൂള്‍ മാനേജ്മെന്റ് രക്ഷിതാക്കളെ അറിയിച്ചെങ്കിലും തങ്ങളുടെ ആവശ്യത്തില്‍നിന്ന് പിന്‍മാറാന്‍ അവര്‍ തയ്യാറായില്ല. ഒന്നുകില്‍ ഇവരെ മാറ്റി നിര്‍ത്തി ക്ലാസ്സുകള്‍ മന്നോട്ടുകൊണ്ടുപോവുക. അല്ലെങ്കില്‍ അവര്‍ക്ക് പ്രത്യേക സംവിധാനമൊരുക്കുക എന്നീ രണ്ടുനിര്‍ദ്ദേശങ്ങളാണ് രക്ഷാകര്‍തൃ സമിതി മുന്നോട്ടുവെച്ചിരുന്നത്.
പ്രശ്നം എയ്ഡ്സ് കണ്‍ട്രോള്‍ ബോര്‍ഡിനെ അറിയിച്ചതിനെത്തുടര്‍ന്ന് അവര്‍ താലൂക്ക് ഹോസ്പിറ്റിലില്‍ നിന്നുള്ള ഡോക്ടറുമായെത്തി ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി. പക്ഷേ പിടിവാശിയില്‍ നിന്ന് മാറാന്‍ സമിതി തയ്യാറായില്ല.
ഇതിന്റെ പേരില്‍ സമൂഹത്തില്‍ വിഭാഗീയതയുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് കുട്ടികള്‍ക്ക് പഠിക്കാനായി മറ്റ് സംവിധാനം ഒരുക്കിയിരിക്കുകയാണ്. ആശാകിരണിന് ഇവിടത്തെ പ്രാദേശിക സമൂഹത്തിന്റെ എല്ലാ പിന്തുണയുമുണ്ട്. ഈ കുട്ടികള്‍ ആര്‍ക്കും ഭീഷണിയാവില്ലെന്ന കാര്യം അവര്‍ക്ക് വ്യക്തമായറിയാം - യോഹന്നാന്‍ പറഞ്ഞു.
പോത്തന്‍പുറം മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിന്റെ കീഴിലുള്ള ബാലഭവനില്‍ നിന്നുള്ള അഞ്ച് കുട്ടികളും ഇതേ സ്കൂളില്‍ പഠിക്കുന്നുണ്ടായിരുന്നു. മറ്റ് നാല് കുട്ടികളോടൊപ്പം അവരും പുതിയ സ്ഥലത്ത് പഠനം തുടരും- അദ്ദേഹം അറിയിച്ചു. പോത്തന്‍പുറം ബിഎംഎം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അധ്യാപകരുടെ സഹായത്തോടെ ഇവര്‍ ഒന്‍പത് പേരും ഇപ്പോള്‍ ബാലഭവനില്‍ പഠനം തുടരുകയാണ്.