അപകടം വിരല്‍ ചൂണ്ടുന്നത് സുരക്ഷാ പാളിച്ചയിലേയ്ക്ക്
കൊച്ചി: ജലഗതാഗതരംഗത്തെ സുരക്ഷാളിച്ചയാണ് പതിനെട്ടുപേരുടെ മരണത്തിനിടയാക്കിയ തട്ടേക്കാട് ബോട്ടപടത്തിലേയ്ക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍.
1980ല്‍ ന കണ്ണമാലി, 2002ല്‍ കുമരകം എന്നിവിടങ്ങളിലുണ്ടായ സമാനമായ അപകടങ്ങളെക്കുറിച്ച് അന്വേഷിച്ച കമ്മിഷനുകള്‍ ചൂണ്ടിക്കാട്ടിയ അപാകതകള്‍ മിക്കവയും ജലഗതാഗത രംഗത്ത് ഇപ്പോഴും തുടരുകയാണെന്നതാണ് തട്ടേക്കാട് അപകടം തെളിയിയ്ക്കുന്നത്.
ജലഗതാഗതവകുപ്പില്‍ സേഫ്റ്റി കമ്മിഷണര്‍ വേണമെന്ന് 2002 ജൂലൈയില്‍ 29 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ടപകടം അന്വേഷിച്ച കമ്മിഷന്‍ ശുപാര്‍ശചെയ്തിരുന്നുവെങ്കിലും അത് നടപ്പാക്കാന്‍ ഇതേവരെ സംവിധാനമുണ്ടായിട്ടില്ല.
സുരക്ഷാ സംവിധാനങ്ങള്‍, ബോട്ടിന്റെ ഫിറ്റ്നസ്, ബോട്ട് ഡ്രൈവര്‍മാരുടെ യോഗ്യത, ലൈസന്‍സ് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചുവിലയിരുത്താന്‍ സ്ഥിരം സംവിധാനംവേണമെന്നുള്ള ആവശ്യത്തിലേയ്ക്കാണ് തട്ടേക്കാട് ദുരന്തം വിരല്‍ ചൂണ്ടുന്നത്.
മൂന്ന് വഞ്ചികള്‍ കൂട്ടിഘടിപ്പിച്ച ചങ്ങാടം പോലുള്ള ബോട്ടില്‍ താങ്ങാവുന്നതിലേറെ ആളുകളെ കയറ്റിയാണ് തട്ടേക്കാട് അപടകത്തില്‍പ്പെട്ട ശിവരഞ്ജിനിയെന്ന ബോട്ട് സര്‍വ്വീസ് നടത്തിയത്. പത്തില്‍ത്താഴെ ആളുകളെമാത്രം താങ്ങാന്‍ കഴിവുള്ള ബോട്ടില്‍ 37പേരാണ് കയറിയത്.
മൂന്ന് വഞ്ചികളില്‍ നടുവിലത്തേ വഞ്ചിയുടെ അടിയിലുണ്ടായ ദ്വാരം വഴിയാണ് ബോട്ടില്‍ വെള്ളം കയറിയത്. യാത്രതുടങ്ങിയത് തന്നെ ഇവിടെ അനുവദിച്ച സമയത്തിന് ശേഷമാണ്. വൈകീട്ട് അഞ്ചുമണിയ്ക്കുശേഷം ഇവിടെ ടൂറിസ്റ് ബോട്ടുകള്‍ക്ക് നിരോധനമുണ്ട്. ആറുമണിയോടെയാണ് ബോട്ട് അപകടം നടന്നത്. ലൈസന്‍സോ, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റോ ഇല്ലാത്ത ബോട്ടാണിതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
താങ്ങാവുന്നതിലേറെ ആളുകളെ കയറ്റിയതാണ് കുമരം അപകടത്തിനും കാരണാമായി കണ്ടെത്തിയിരുന്നത്. ഈ രണ്ട് അപകടങ്ങള്‍ക്കുശേഷവും കമ്മിഷനുകള്‍ ശുപാര്‍ശ ചെയ്തിട്ടും ജലഗതാഗത രംഗത്ത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ കൊണ്ടുവരുന്നതില്‍ അധികൃതര്‍ അനാസ്ഥകാട്ടിയിരിക്കുകയാണ്.












Click it and Unblock the Notifications