മിഠായിത്തെരുവ് സ്ഫോടനം അട്ടിമറി സാധ്യത തള്ളാനാവില്ല: കോടിയേരി
തിരുവനന്തപുരം: ഏഴുപേരുടെ മരണത്തിനിടയാക്കിയ മിഠായിത്തെരുവിലെ സ്ഫോടനത്തിന് പിന്നില്‍ അട്ടിമറി സാധ്യതയുണ്ടെന്ന വാദം തള്ളിക്കളയാനാകില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.
ഇതിന്റെ യഥാര്‍ത്ഥ സ്ഥിതി അറിയുന്നതിനായി ഫോറന്‍സിക് സംഘത്തെ കോഴിക്കോട്ടേയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. സംഭവം ക്രൈംബ്രാഞ്ച് അന്വേഷിയ്ക്കും. കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയുടെ സഹായത്തോടെ കോഴിക്കോട് ക്രൈം ബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിക്കും അന്വേഷണം നടത്തുക. ലോക്കല്‍ പൊലീസ് രജിസ്റര്‍ ചെയ്ത കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കുവാനാണ് ക്രൈം ബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. തീപിടുത്തം എങ്ങനെയുണ്ടായെന്നാണ് ആദ്യം അറിയേണ്ടത്. അതുകൊണ്ട് തന്നെ സമഗ്രമായ അന്വേഷണം ആവശ്യമാണ്. സര്‍ക്കാര്‍ മുന്‍വിധിയോടെ കേസിനെ സമീപിയ്ക്കില്ല.
കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയുടെ സഹായത്തോടെ സ്ഫോടക വിദഗ്ധര്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരുടെ സേവനം ലഭ്യമാക്കി എല്ലാ പഴുതുകളുമടച്ചുള്ള അന്വേഷണം നടത്തും. ക്രൈം ഡിച്ചാറ്റ്മെന്റ് ഡിവൈഎസ്പി വ്യാഴാഴ്ചതന്നെ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപിടുത്തമുണ്ടായ കടയ്ക്ക് ഇത്രയും വിപുലമായ പടക്കശേഖരം നടത്താന്‍ സംവിധാനമില്ലെന്നാണ് പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞത്- കോടിയേരി അറിയിച്ചു.
കോഴിക്കോട് നഗരത്തില്‍ 116ഉം അപകടസ്ഥലത്തിന്റെ പരിസരത്ത് നാലും പടക്കശാലകളാണുള്ളത്. ഇവയുടെ പ്രവര്‍ത്തനം കളക്ടര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. കടകള്‍ നശിച്ച കച്ചവടക്കാരെ സഹായിയ്ക്കാനുള്ള പാക്കേജ് സര്‍ക്കാര്‍ നടപ്പിലാക്കും. അതുപോലെതന്നെ കടകള്‍ പുനര്‍ നിര്‍മ്മിയ്ക്കുമ്പോള്‍ ഉദാരമായ സമീപനം കൈക്കൊള്ളും.
കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചശേഷം മരിച്ചവര്‍ക്കും പരിക്ക് പറ്റിയവര്‍ക്കുമുള്ള ധനസഹായത്തെക്കുറിച്ച് മന്ത്രിസഭാ തലത്തില്‍ ചര്‍ച്ച നടത്തി തീരുമാനമെടുക്കും. റവന്യൂ ഉദ്യോഗസ്ഥര്‍ നാശനഷ്ടങ്ങളുടെ കണക്കെടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. മിഠായിത്തെരുവ് പുനര്‍നിര്‍മ്മിയ്ക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. കത്തിയമര്‍ന്ന കടകളില്‍ കൂടുതലും ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവയാണ്-അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications