പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം
തിരുവനന്തപുരം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് ശരി തന്നെ. എന്നാല്‍ തീരുമാനിക്കും പോലെ എളുപ്പമാവില്ല ഡാം നിര്‍മ്മാണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ ഡാം എന്ന തീരുമാനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കടമ്പകളേറെ കടക്കേണ്ടി വരും, കേരള സര്‍ക്കാരിന്.
പുതിയ ഡാം നിര്‍മ്മാണത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പ്രശ്നങ്ങള്‍ പಠിക്കാനുളള ചുമതല ഇറിഗേഷന്‍ ഡിസൈന്‍ ആന്റ് റിസെര്‍ച്ച് ബോര്‍ഡിനെ (ഐഡിആര്‍ബി) ഏല്‍പ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ആറു മാസത്തിനകം ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
രണ്ടു മൂന്നു വര്‍ഷം വേണ്ടി വരും പുതിയ ഡാം പണി കഴിപ്പിക്കാന്‍. തമിഴ്നാട് പുതിയ ഡാമിന് എതിരാണെങ്കിലും അവര്‍ക്ക് നിര്‍മ്മാണത്തെ തടയാന്‍ കഴിയില്ല. കാരണം നിര്‍മ്മാണം നടക്കുന്നത് പൂര്‍ണമായും കേരളത്തിന്റെ അതിര്‍ത്തിക്കുളളിലാണ്.
എന്നാല്‍ കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം പുതിയ അണക്കെട്ട് നിര്‍മ്മാണത്തിന് അനുമതി നല്‍കുമോ എന്ന കാര്യത്തില്‍ യാതൊരുറപ്പും സംസ്ഥാന സര്‍ക്കാരിനില്ല. കേന്ദ്രഭരണത്തില്‍ തമിഴ്നാടിന് ശക്തമായ പിടിപാടുളളതും കേരളത്തിനു വേണ്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആളില്ലാത്തതും ഇവിടെ സംസ്ഥാനത്തിന് വിനയാകും.
പുതിയ ഡാം പണിതു കഴിഞ്ഞാല്‍ പഴയതെന്തു ചെയ്യും എന്ന ചോദ്യത്തെയും സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ല. യാതൊരു പ്രയോജനവുമില്ലാതെ ഇത്രയും വലിയ ഡാം നിലനിര്‍ത്തുക എന്നത് അസംബന്ധമാണ്.
കേന്ദ്ര ജലവിഭവ കമ്മിഷന്‍ 1979ലാണ് പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അനുവാദം നല്‍കിയത്. നിലവിലുളള അണക്കെട്ടില്‍ നിന്നും 1300 അടി അകലെയാണ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലം. എന്നാല്‍ 1979നു ശേഷം ഈ വിഷയം നാളിതുവരെ പരിശോധനാ വിഷയമാക്കിയിട്ടില്ല.
മറ്റൊരു കേന്ദ്രവിരുദ്ധ സമരത്തിനുളള കാരണം എന്നതിനപ്പുറം പുതിയ ഡാം എന്ന ആവശ്യം സാര്‍ത്ഥകമാക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നന്നായി ഗൃഹപാಠം ചെയ്ത് പണിയെടുക്കേണ്ടിയിരിക്കുന്നു. പൊതുജനം പരിചയിച്ചു വന്ന സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും അത് പ്രതീക്ഷിക്കുന്നത് സാഹസവുമായിരിക്കും.