സഭയുടെ 'തെറ്റി'ന് ശിക്ഷ ജീവനക്കാര്‍ക്ക്
കോഴിക്കോട് : താമരശേരി രൂപതയ്ക്ക് കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ഒരു ദിവസത്തെ ശംബളം നഷ്ടമാകും. ഇവരുടെ സര്‍വീസ് ബുക്കില്‍ സര്‍വീസ് ബ്രേക്ക് രേഖപ്പെടുത്താനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
താമരശേരി ബിഷപ്പ് മാര്‍ ചിറ്റിലപ്പളളിയെ പിണറായി വിജയന്‍ നികൃഷ്ടജീവിയെന്ന് സംബോധന ചെയ്തതില്‍ പ്രതിഷേധിച്ച് അടച്ചിട്ട സ്ക്കൂളുകളിലെ അധ്യാപകരും ജീവനക്കാരുമാണ് നടപടി നേരിടുന്നത്. മാനേജ്മെന്റ് സ്ക്കൂളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലാത്തതിനാല്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കുമെതിരെയാണ് നടപടി വരുന്നത്.
ബിഷപ്പും സിപിഎമ്മുമായുളള പോരിനെ തുടര്‍ന്ന് തിരുവമ്പാടിയില്‍ പ്രതിഷേധ റാലി നടത്താനാണ് ഒക്ടോബര്‍ 17ന് താമരശേരി രൂപത സ്ക്കൂളുകള്‍ അടച്ചിട്ടത്.
താമരശേരി രൂപതയ്ക്ക് കീഴില്‍ 11 ഹയര്‍സെക്കന്ററി സ്ക്കൂളുകളും 36 ഹൈസ്ക്കൂളുകളും 44 എല്‍പി സ്ക്കൂളുകളും 26 ടെക്നിക്കല്‍ സ്ക്കൂളുകളും ഉണ്ട്. അനധികൃതമായി ജോലിക്കു ഹാജരായില്ലെന്ന കുറ്റമാരോപിച്ചാണ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വിനോദ് ബാബു ഈ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തത്.
ഒരു ദിവസത്തെ വേതനം പിടിച്ച ശേഷമാണ് ഈ സ്ക്കൂളുകളിലെ ഒക്ടോബര്‍ മാസത്തെ ശംബളം പാസാക്കുന്നത്. കേരളാ വിദ്യാഭ്യാസ ചട്ടം, കേരള സര്‍വീസ് ചട്ടം എന്നിവയനുസരിച്ചാണ് നടപടിയെന്ന് ഡിഡി അറിയിച്ചു.
ശംബളം പിടിക്കുന്നതിന് പുറമെയാണ് സര്‍വീസ് ബുക്കില്‍ ഒരു ദിവസത്തെ സര്‍വീസ് ബ്രേക്ക് രേഖപ്പെടുത്താനുളള നീക്കം. സ്ഥാനക്കയറ്റത്തിനും മറ്റും പരിഗണിക്കപ്പെടുമ്പോള്‍ പ്രതികൂലമായി ബാധിക്കാനിടയുളള ശിക്ഷണ നടപടിയാണിത്.
സഭയും സിപിഎമ്മും തമ്മിലുളള സംഘര്‍ഷത്തില്‍ ഇതുവരെയും അയവൊന്നും വന്നിട്ടില്ല. ആ നിലയ്ക്ക് സര്‍ക്കാര്‍ ഈ നടപടികളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സാധ്യത കാണുന്നത്.
മാനേജ്മെന്റ് തീരുമാനമനുസരിച്ചാണ് സ്ക്കൂളുകള്‍ അടച്ചിട്ടത്. അധ്യാപകര്‍ക്കോ ഹെഡ്മാസ്റ്റര്‍മാര്‍ക്കോ സ്വന്തം നിലയില്‍ തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും എല്ലാവര്‍ക്കും അറിയാം. സര്‍ക്കാര്‍ നടപടി ഒരു തരത്തിലും മാനേജ്മെന്റുകള്‍ക്കുളള ശിക്ഷയാകുന്നില്ല. പാര്‍ട്ടിയും സഭയും തമ്മിലുളള വഴക്കില്‍ പാവപ്പെട്ട ജീവനക്കാര്‍ക്ക് ഒരു ദിവസത്തെ വരുമാനം പോയത് മിച്ചം.












Click it and Unblock the Notifications