കരുണാകരന്റെ മടക്കം; കോണ്‍ഗ്രസില്‍ ചേരിതിരിവ്
തിരുവനന്തപുരം: കെ. കരുണാകരന്റെ പേരില്‍ കോണ്‍ഗ്രസില്‍ ചേരി തിരിവ്. കരുണാകരന്റെ കോണ്‍ഗ്രസ് പ്രവേശം ചര്‍ച്ചചെയ്യാന്‍ കെപിസിസി യോഗം ചേരണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.
യോഗം ചേരുന്നില്ലെങ്കില്‍ നവംബര്‍ 16ന് നടക്കുന്ന എഐസിസി സമ്മേളനത്തില്‍ ഈ പ്രശ്‌നം കേന്ദ്രനേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. കരുണാകരന്റെ രംഗപ്രവേശത്തിനായി എം.ഐ ഷാനവാസ്, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അണിയറയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നത്.
കരുണാകരനെ അനുകൂലിയ്‌ക്കുന്നവരെല്ലാം ഇവര്‍ക്ക് സഹകരണങ്ങള്‍ വാഗ്‌ദാനം ചെയ്‌തിട്ടുമുണ്ട്. കരുണാകരന്‍ തിരിച്ചുവരുന്നത് തടയാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് കഴിയില്ലെന്നാണ് ഇവരുടെ അഭിപ്രായം. അല്ലെങ്കില്‍ കോണ്‍ഗ്രസിലേയ്‌ക്ക് വരില്ലെന്ന് കരുണാകരന്‍ തന്നെ തീരുമാനിയ്‌ക്കണം.
കരുണാകരന്‍ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം തിരിച്ച് പാര്‍ട്ടിയില്‍ എത്തണമെന്ന വീരപ്പമൊയ്‌ലിയുടെ അഭിപ്രായവും ഇവര്‍ക്ക് പ്രതീക്ഷനല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസിലേയ്‌ക്ക് മടങ്ങുന്ന കാര്യത്തില്‍ കരുണാകരന്റെ മനസ്സറിയാന്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ ഒരു വിഭാഗം നേതാക്കള്‍ ശ്രമമാരംഭിച്ചിരുന്നുവത്രേ.
എംഎം ജേക്കബ് ഇതിനായി അദ്ദേഹത്തെ കണ്ടിരുന്നു. പിന്നീട് പ്രൊഫസര്‍ കെ.വി തോമസ് ലീഡറെ കണ്ട് ചര്‍ച്ച നടത്തിയിരുന്നു. ഇതിനൊക്കെ ശേഷമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അദ്ദേഹത്തെ കണ്ടത്.
കരുണാകരന്‍ തിരിച്ചെത്തുന്നത് ഗ്രൂപ്പിസം വളര്‍ത്തുമെന്ന് നേതൃത്വം മൊഹ്‌സിനി കിദ്വായിയെ അറിയിച്ചിരുന്നുവെന്നും ഇത് മൊഹ്‌സിന് തങ്ങളില്‍ നിന്നും മറച്ചുവെയ്‌ക്കുകയായിരുന്നുവെന്നും ഈ ഉദ്ദേശത്തോടെയാണ് രമേശ് ചെന്നിത്തല മുഴുവന്‍ സമയവും മൊഹ്‌സിനയെ അനുഗമിച്ചതെന്നും കരുണാകരനെ അനുകൂലിയ്‌ക്കുന്നവര്‍ ആരോപിയ്‌ക്കുന്നുണ്ട്.
സാധാരണ കെപിസിസി ജനറല്‍ സെക്രട്ടറിമാരാണ് നിരീക്ഷകരായി എത്തുന്നവരെ അനുഗമിക്കാറുള്ളത്. എന്നാല്‍ ഇത്തവണ പ്രസിഡന്റും അവരോടൊപ്പമായിരുന്നു. പാര്‍ട്ടിയെ സ്വകാര്യ സ്വത്താക്കാന്‍ ആഗ്രഹിക്കുന്നവരാണ് കരുണാകരന്റെ തിരിച്ചുവരവിനെ എതിര്‍ക്കുന്നവരെന്നും ഇക്കൂട്ടര്‍ പറയുന്നു.