കരുണാകരന്റെ മടക്കം, ഹൈക്കമാന്റിന് അനുകൂലഭാവം
ദില്ലി: കെ. കരുണാകരന്റെ കോണ്‍ഗ്രസ് പുനപ്രവേശം ഉടനുണ്ടാകുമെന്ന് സൂചനനല്‍കിക്കൊണ്ട് കോണ്‍ഗ്രസില്‍ ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചകള്‍ക്ക് തുടക്കമായി.
കരുണാകരന്റെ മടക്കത്തിന് ഹൈക്കമാന്റ് പച്ചക്കൊടികാണിയ്‌ക്കുമെന്ന് ഏതാണ് ഉറപ്പായിക്കഴിഞ്ഞു. അതേസമയം അദ്ദേഹം തിരിച്ചെത്തുന്നതോടെ പഴയതുപോലെ ഗ്രൂപ്പിസം തലപൊക്കാതിരിക്കാനുള്ള എല്ലാ തന്ത്രങ്ങളും സമീപനങ്ങളും ഹൈക്കമാന്റ് കൈക്കൊള്ളുമെന്നും സൂചനയുണ്ട്.
ഇതുസംബന്ധിച്ച് പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവരുമായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി വ്യാഴാഴ്‌ച നടത്തുന്ന ചര്‍ച്ച കഴിയുന്നതോടെ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് സൂചന. കരുണാകരന്റെ മടങ്ങിവരവിനെ ഇരുനേതാക്കളും അനുകൂലിക്കുന്നുണ്ട്.
മടങ്ങിവരാന്‍ കരുണാകരന്‍ തന്നെ താല്‍പര്യംകാണിച്ചിരിക്കുന്ന സ്ഥിതിയ്‌ക്ക് മുതിര്‍ന്നനേതാവായ അദ്ദേഹത്തിന് ആ അവസരം നിഷേധിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്‌തേയ്‌്‌ക്കില്ലെന്നാണ് മൊത്തത്തില്‍ കോണ്‍ഗ്രസിനുള്ളിലുള്ള വികാരം. എന്നാല്‍ മുരളീധരന്റെ തിരിച്ചുവരവിനോട് സോണിയയ്‌ക്കും പാര്‍ട്ടിയിലെ മറ്റു പ്രമുഖ നേതാക്കള്‍ക്കും തല്‍ക്കാലം താല്‍പര്യമില്ല.
സംസ്ഥാന കോണ്‍ഗ്രസിലെ ഒരു കൂട്ടം നേതാക്കള്‍ കരുണാകരന്‍ തിരിച്ചുവരുന്നതിനെ പിന്തുണയ്‌ക്കുന്നവരാണ്. ഡിസംബര്‍ 18ന് ചേരുന്ന കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തിന് മുമ്പുതന്നെ കരുണാകരന്റെ മടങ്ങിവരവ് ഉണ്ടാകുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ഇത് വലിയ സംഭവമായി ആഘോഷിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുമില്ല.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സിന കിദ്വായ് നല്‍കിയ റിപ്പോര്‍ട്ട് കരുണാകരന് അനുകൂലമായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗവും കേന്ദ്രമന്ത്രിയുമായ എ.കെ ആന്റണിയുടെ നിലപാടാണത്രേ ഇതില്‍ ഏറ്റവും നിര്‍ണ്ണായകമായത്. ആന്റണിയ്‌ക്ക് ലീഡറുടെ മടങ്ങിവരവില്‍ ഒരുതരത്തിലുള്ള എതിര്‍പ്പും ഇല്ലാതിരുന്നതാണത്രേ കാര്യങ്ങള്‍ സുഗമമാക്കിയത്.
കേന്ദ്രമന്ത്രി വയലാര്‍ രവിയും കരുണാകരനെ അനുകൂലിക്കുന്നുണ്ട്. കരുണാകരന്‍ തിരിച്ചുവരുന്നതിനോട് സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പുണ്ടെന്ന പ്രചാരണം ശരിയല്ലെന്ന് മൊഹ്‌സിനയുമായി ബുധനാഴ്‌ച നടത്തിയചര്‍ച്ചകള്‍ക്ക് ശേഷം രമേശ് ചെന്നിത്തല അറിയിച്ചു. സോണിയയുമായി വ്യാഴാഴ്‌ച നടക്കുന്ന ചര്‍ച്ചയ്‌ക്കുശേഷം കാര്യങ്ങള്‍ വ്യകമാക്കാമെന്ന് ഉമ്മന്‍ചാണ്ടിയും അറിയിച്ചു.
ഇതിനിടെ തിരിച്ചെത്താനുള്ള താല്‍പര്യം കരുണാകരന്‍ രേഖാമൂലം അറിയിക്കുകയും ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിലാണത്രേ ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. പ്രായമായെങ്കിലും ഇപ്പോഴുമുള്ള രാഷ്ട്രീയമൂല്യമാണ് യഥാര്‍ത്ഥത്തില്‍ കരുണാകരന് തുണയാകുന്നത്. മാത്രമല്ല മുരളീധരന്‍തല്‍ക്കാലം കൂടെയില്ലെന്നതും ലീഡറുടെ ആഗ്രഹത്തിന് അനുകൂല സാഹചര്യം നല്‍കുന്നു.