പ്രഭാകരന്റെ മകന്‍ കൊല്ലപ്പെട്ടു?
കൊളംബോ: എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്റെ പുത്രന്‍ ചാള്‍സ് ആന്റണി(24) കൊല്ലപ്പെട്ടതായി സൂചന. ചാള്‍സിന്റേതെന്നു കരുതുന്ന മൃതദേഹം യുദ്ധമേഖലയില്‍ നിന്നു കണ്ടെടുത്തായി ശ്രീലങ്കന്‍ സേന അവകാശപ്പെട്ടു. സേന വക്താവ് ഉദയ നനയക്കരയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പുലികളുടെ വ്യോമ വിഭാഗം തലവനായിരുന്ന ചാള്‍സ് ആന്‍റണിയാണ് കഴിഞ്ഞ കഴിഞ്ഞ രണ്ടുവര്‍ഷമായി എല്‍ടിടിഇയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത്. അയര്‍ലന്‍ഡില്‍ നിന്ന് ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയ ചാള്‍സ് പ്രഭാകരന് പരിക്കേറ്റതിനെ തുടര്‍ന്നാണ് എല്‍ടിടിഇയുടെ നിയന്ത്രണം ഏറ്റെടുത്തത്.
ചാള്‍സ് ആന്‍റണിയ്ക്കൊപ്പം പുലികളുടെ രാഷ്ട്രീയകാര്യ തലവന്‍ ബി നടേശന്‍, സമാധാന തലവന്‍ പുലിദേവന്‍, രമേഷ് തുടങ്ങിയ നേതാക്കളും മരിച്ചതായി ശ്രീലങ്കന്‍ സൈന്യം പറയുന്നു. വടക്കുകിഴക്കന്‍ മേഖലയിലെ കാരയമുല്ലവൈക്കല്‍ എന്ന സ്ഥലത്ത് നിന്ന് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തുവെന്നാണ് സേനയുടെ ഭാഷ്യം.
പുലികള്‍ക്ക് അവസാനമായി നിയന്ത്രണമുണ്ടായിരുന്ന കാരയമുല്ലവൈക്കല്ലില്‍ നിന്നും പ്രഭാകരന്റെ മകനെ സുരക്ഷിത സ്ഥാനത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് ചാള്‍സ് ആന്‍റണി കൊല്ലപ്പെട്ടതെന്ന് സൈന്യം പറയുന്നു.
പുലിത്തലവന്‍ വേലുപ്പിളള പ്രഭാകരന്‍ കൊല്ലപ്പെട്ടെന്നു വാര്‍ത്ത പ്രചരിച്ചെങ്കിലും ഇതു ലങ്കന്‍ സര്‍ക്കാര്‍ നിഷേധിച്ചു. എന്നാല്‍ പ്രഭാകരന്‍ ആത്മഹത്യ ചെയ്തിരിക്കാനുളള സാധ്യത സര്‍ക്കാര്‍ തളളിക്കളയുന്നില്ല. ഇത് സംബന്ധിച്ചുളള കൂടുതല്‍ വിശദാംശങ്ങള്‍ പാര്‍ലമെന്‍റില്‍ നടത്തുന്ന പ്രസ്താവനയില്‍ പ്രസിഡന്‍റ് മഹീന്ദ്ര രാജ്പക്സെ വെളിപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്.
അതേ സമയം സ്വതന്ത്ര തമിഴ് രാഷ്ട്രത്തിനായുള്ള 26 വര്‍ഷത്തെ പോരാട്ടത്തില്‍ പരാജയപ്പെട്ടതായി എല്‍ടിടിഇ സമ്മതിച്ചു. പോരാട്ടം കടുത്ത പരാജയത്തിലെത്തിയെന്ന് എല്‍ടിടിഇ അനുകൂല വെബ് സൈറ്റായ തമിഴ് നെറ്റില്‍ പ്രസിദ്ധപ്പെടുത്തിയ പ്രസ്താവനയില്‍ തമിഴ് പുലികളുടെ അന്താരാഷ്ട്രകാര്യ തലവന്‍ ശെല്‍വരശ പത്മാനാതന്‍ പറഞ്ഞു.
സാധാരണക്കാരെ കൊല്ലാനുള്ള ലങ്കന്‍ സൈന്യത്തിന്റെ അവസാന ന്യായീകരണവും ഞങ്ങള്‍ ഒഴിവാക്കുന്നു. ഞങ്ങള്‍ ആയുധം ഉപേക്ഷിയ്ക്കുന്നു തോല് വി സമ്മതിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. തമിഴ് പുലികളുടെ മേല്‍ സൈന്യം വിജയം നേടിയതായി ജി-11 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ജോര്‍ദാനിലായിരുന്ന പ്രസിഡന്റ് മഹിന്ദ രാജപക്സെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പോരാട്ടം പരാജയപ്പെട്ടതായി എല്‍ടിടിഇ സമ്മതിച്ചത്.