സാക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണം സുപ്രീം കോടതി
ദില്ലി: ക്രിമിനല്‍ കേസുകളില്‍ നീതി ഉറപ്പാക്കുന്നതിന് സാക്ഷികളെ സംരക്ഷിക്കാന്‍ സംവിധാനം ഉണ്ടാകണമെന്ന് സുപ്രീം കോടതി.
പണവും സ്വാധീനവും ഉള്ളവര്‍ പ്രതികളാകുന്ന കേസില്‍ സാക്ഷിപറയാന്‍ ആരും മുന്നോട്ടുവരാത്ത പ്രവണതയ്‌ക്കെതിരെ കോടതി മുന്നറിയിപ്പ് നല്‍കി.
സ്വാധീനമുള്ളവര്‍ ഉള്‍പ്പെടുന്ന കേസുകളില്‍ സാക്ഷി പറയുന്നതിന് പേടിയും സമ്മര്‍ദ്ദവും മൂലം ആരും മുന്നോട്ടുവരികയില്ലെന്നതാണ് സാധാരണഗതിയില്‍ നടക്കുന്നത്. ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ രാജ്യത്ത് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ സാക്ഷികളെ സംരക്ഷിക്കാന്‍ സംവിധാനമുണ്ടാകണം- ബുധനാഴ്‌ച ജസ്‌റ്റിസുമാരായ അരിജിത് പസായതും എകെ ഗാംഗുലിയും അടങ്ങുന്ന ബഞ്ച് വ്യക്തമാക്കി.
ചത്തീസ്‌ഗഡിലെ അമ്പികാപുരിലെ സര്‍ക്കാര്‍ ഗേള്‍സ് കോളജിലെ വിദ്യാര്‍ത്ഥിനിയെ ജീപ്പുകയറ്റി കൊന്ന സമര്‍സിങിന് കീഴ്‌ക്കോടതി വിധിച്ച ശിക്ഷ ശരിവച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ കാര്യങ്ങള്‍ പറഞ്ഞത്. 1998 ഡിസംബര്‍ മൂന്നിനായിരുന്നു ഈ കേസിനാസ്‌പദമായ സംഭവം.
തന്റെ റൗഡിസത്തെ പെണ്‍കുട്ടി ചോദ്യം ചെയ്‌തതില്‍ പ്രകോപിതനായ സമര്‍സിങ് കുട്ടിയെ ജീപ്പിനിടിച്ചുവീഴ്‌ത്തി തലയിലൂടെ കയറ്റികൊല്ലുകയായിരുന്നു. കോളെജിലുണ്ടായിരുന്ന ഒട്ടേറെ പേര്‍ സംഭവത്തിന് സാക്ഷികളായിരുന്നു. പക്ഷേ കേസില്‍ ഇവരെല്ലാം കൂറുമാറി.
ക്രിമിനല്‍ കേസുകളില്‍ ആരോപണവിധേയരാകുന്നവരുടെ ഭീഷണിയില്‍ നിന്നും സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കേണ്ടതിന്റെ അപര്യാപ്‌തത ബോധ്യപ്പെടുന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഇതെന്ന് കോടതി ചൂണ്ടിക്കാട്ടി.