മുരളിയുടെ കാര്യത്തില്‍ ചതി നടന്നു: കരുണാകരന്‍
തിരുവനന്തപുരം: കെ. മുരളീധരനെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുക്കുന്നതു സംബന്ധിച്ച് കഴിഞ്ഞദിവസം കെപിസിസി. എക്‌സിക്യൂട്ടീവില്‍ നടന്ന ചര്‍ച്ച വഞ്ചനയും ചതിയും നിറഞ്ഞതായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് കെ. കരുണാകരന്‍.
വെള്ളിയാഴ്‌ച രാവിലെ ഇന്ദിരാഭവനില്‍ നടന്ന യോഗത്തില്‍ ഞാന്‍ പങ്കെടുത്തുവെങ്കിലും ശിഹാബ് തങ്ങള്‍ അനുസ്‌മരണയോഗത്തില്‍ പങ്കെടുക്കാനുള്ളതുകൊണ്ട് ഉച്ചയ്‌ക്കുശേഷം പോവുകയുണ്ടായില്ല. അപ്പോഴാണ് മുരളീധരന്റെ കാര്യം ചര്‍ച്ചക്കുവന്നത്- ലീഡര്‍ പറഞ്ഞു
ഇത്തരമൊരു ചര്‍ച്ച ഉച്ചക്കുശേഷം നടക്കുകയില്ലെന്നാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് കളവായിരുന്നു.
എന്നോടിക്കാര്യം പറഞ്ഞുവെങ്കിലും പ്രശ്‌നം കെപിസിസിയില്‍ ഉന്നയിക്കാന്‍ ചിലരെ രഹസ്യമായി ചട്ടംകെട്ടിയിരുന്നു. അങ്ങനെയാണ് അജണ്ടയിലില്ലാത്ത വിഷയം ചര്‍ച്ചക്ക് വന്നത്. ഇത് ചതിയാണ് . മാത്രവുമല്ല മുരളീധരനെ തിരിച്ചെടുക്കേണ്ടതില്ലെന്ന് കെ.പി.സി.സി.യില്‍ ഏകാഭിപ്രായം ഉണ്ടായിട്ടുമില്ല- കരുണാകരന്‍ ആരോപിച്ചു.
എന്നാല്‍ മുരളീധരനെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുക്കേണ്ടതില്ലെന്ന കെപിസിസി എക്‌സിക്യൂട്ടീവ് തീരുമാനം ഏകകണുമായിരുന്നുവെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇക്കാര്യത്തില്‍ വഞ്ചനയുടെയോ ചതിയുടെയോ പ്രശ്‌നമില്ല. മുരളീധരന്‍ പ്രശ്‌നം അജണ്ടയില്‍ ഇല്ലായിരുന്നുവെന്ന കാര്യം ശരിയാണ്. പക്ഷേ ഒരു ജനാധിപത്യ പാര്‍ട്ടിയെന്ന നിലയില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കെപിസിസി. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉന്നയിച്ച് സംസാരിച്ചാല്‍ ആര്‍ക്കും അവരെ തടയാനാവില്ല.
യോഗത്തില്‍ ലീഡറുടെ തന്നെ സ്വന്തം ആള്‍ക്കാര്‍ ഉണ്ടായിരുന്നല്ലോ. അവരാരും തന്നെ ഒരക്ഷരം എതിരായി പറയുകയും ചെയ്‌തില്ല്ല- കരുണാകരന്‍റെ പ്രസ്താവനയ്ക്ക് മറുപടിയായി രമേശ് ചൂണ്ടിക്കാട്ടി.