നാല് കൊലപാതകം: യുവാവിന് ഇരട്ട വധശിക്ഷ
തൊടുപുഴ:മുത്തച്ഛനും അമ്മയും ഉള്‍പ്പെടെ നാലുപേരെ കൊന്ന കേസില്‍ യുവാവിന് ഇരട്ട വധശിക്ഷ വിധിച്ചു. തൊടുപുഴ അതിവേഗ കോടതി (ഒന്ന്) ജഡ്‌ജി കെ.ആര്‍.ജിനന്‍ ആണ് ശിക്ഷ വിധിച്ചത്.
കൊന്നത്തടി മുക്കുടം അഞ്ചാംമൈല്‍ കൊന്നയ്‌ക്കല്‍ ജോമോനെയാണ് (26) ശിക്ഷിച്ചത്. അമ്മ മേരി (53), അമ്മയുടെ അച്ഛന്‍ ജോസഫ് (കൊച്ച്-88), അയല്‍വാസി ഓന്തുപാറയില്‍ ദാമോദരന്‍ (78), മകന്‍ വിജയന്റെ ഭാര്യ ശാന്ത(38) എന്നിവരെ കൊന്നതിന് രണ്ടു കേസുകളിലായി കോടതി പരമാവധി ശിക്ഷ വിധിക്കുകയായിരുന്നു.
വീടിന് തീവച്ച കേസില്‍ ജീവപര്യന്തം കഠിനതടവും തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിന് ഏഴുവര്‍ഷം കഠിനതടവും വിധിച്ചിട്ടുണ്ട്. അയല്‍വാസിയായ സ്‌ത്രീയെ മര്‍ദ്ദിച്ച കേസില്‍ ഒരു വര്‍ഷം കഠിനതടവിനും ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
2006 സപ്‌തംബര്‍ രണ്ടിന് പുലര്‍ച്ചെയാണ് കേസിനാസ്‌പദമായ സംഭവം. മേരിയേയും ജോസഫിനേയും കൊന്ന കേസും ദാമോദരനേയും ശാന്തയേയും കൊന്ന കേസും രണ്ടായിട്ടാണ് പരിഗണിച്ചത്. ഒരു പ്രതിക്ക് രണ്ടു കേസുകളില്‍ ഒരേദിവസം വധശിക്ഷ വിധിക്കുന്നത് നീതിന്യായചരിത്രത്തില്‍ അപൂര്‍വമാണ്.
ഉറങ്ങിക്കിടന്ന മേരിയേയും ജോസഫിനേയും ജോമോന്‍ വെട്ടിക്കൊല്ലുകയായിരുന്നു. മേരിയുടെ ഇടതുകൈയും വലതുകാലും മുറിച്ചുമാറ്റി. പിന്നീട് വീട്ടിലെ പാചകവാതക സിലിണ്ടര്‍ തുറന്നുവിട്ട് ജോമോന്‍ പുറത്തിറങ്ങി. വീട്ടിലാകെ പാചകവാതകം നിറഞ്ഞെന്ന് ഉറപ്പുവരുത്തിയശേഷം ജനല്‍ തുറന്ന് തീകൊടുത്തു. പെട്ടെന്ന് തീ പടര്‍ന്നപ്പോള്‍ ജോമോനും സാരമായ പൊള്ളലേറ്റിരുന്നു.
ഇതിനെ തുടര്‍ന്ന് ജോമോന്‍ ആസ്‌പത്രിയില്‍ പോകാന്‍ വണ്ടി വിളിക്കണമെന്നാവശ്യപ്പെട്ട് അയല്‍വാസിയായ പാറയടിയില്‍ ദിനമണിയുടെ വീട്ടിലെത്തി. ദിനമണി വണ്ടിവിളിക്കാനായി പോയപ്പോള്‍, ദിനമണിയുടെ ഭാര്യ നന്ദിനി ജോമോനോട് പൊള്ളലേല്‍ക്കാനുള്ള കാരണം അന്വേഷിച്ചു.
അമ്മയേയും മുത്തച്ഛനേയും കൊന്ന് വീടിന് തീവച്ച കാര്യം ജോമോന്‍ പറഞ്ഞു. പേടിച്ചുപോയ നന്ദിനി വീട്ടില്‍നിന്ന് ഇറങ്ങിയോടി, അയല്‍വാസിയായ ദാമോദരന്റെ വീട്ടിലെത്തി വിവരം പറഞ്ഞു.
നന്ദിനിക്ക് പിന്നാലെ ജോമോനും ദാമോദരന്റെ വീട്ടിലേക്ക് ചെന്നു. കൊലപാതകിയായ ജോമോനെ പിടികൂടാന്‍ ആളെ വിളിച്ചുകൂട്ടാന്‍ ദാമോദരന്‍ മകന്‍ വിജയനോട് ആവശ്യപ്പെട്ടു. ഇതിനായി വിജയന്‍ അയല്‍വീട്ടിലേക്ക് പോയപ്പോഴേക്കും അവിടെയെത്തിയ ജോമോന്‍, മുറ്റത്തിരുന്ന കോടാലിയെടുത്ത് ദാമോദരനേയും വിജയന്റെ ഭാര്യ ശാന്തയേയും ആക്രമിച്ചു.
ശബ്ദം കേട്ട് അന്വേഷിക്കാനെത്തിയപ്പോഴാണ് അയല്‍വാസി പൂത്തമറ്റം ഏലിയാമ്മയെ (51) ജോമോന്‍ ആക്രമിച്ചത്. കോടാലിയുമായി നിന്ന ജോമോനെ നാട്ടുകാര്‍ കീഴ്‌പ്പെടുത്തി പോലീസിന് കൈമാറി.
ടൈല്‍സ് പാകുന്ന ജോലികള്‍ ചെയ്‌തിരുന്ന ജോമോന്‍, പണം ആവശ്യപ്പെട്ട് വീട്ടില്‍ ബഹളം ഉണ്ടാക്കുന്നത് പതിവായിരുന്നു. ഇത്തരം തര്‍ക്കങ്ങളാകാം അമ്മയേയും അമ്മയുടെ അച്ഛനേയും കൊല്ലാന്‍ കാരണമായതെന്നാണ് നിഗമനം.
ജോമോന് മാനസികരോഗം ഉണ്ടായിരുന്നുവെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍, കോടതി ഈ വാദം തള്ളി. ഹൈക്കോടതിയുടെ അംഗീകാരത്തോടെയേ വധശിക്ഷ നടപ്പാക്കാനാവൂ.












Click it and Unblock the Notifications