സാമ്പത്തിക സംവരണം: ഉത്തരവ് ശരിവച്ചു

ചീഫ് ജസ്‌ററിസ് എസ് ആര്‍ ബന്നൂര്‍മഠ്, ജസ്‌ററിസ് എകെ ബഷീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റേതാണ് വിധി. വിദ്യാര്‍ത്ഥികള്‍ക്ക് ഗവണ്‍മെന്റ് കോളെജുകളില്‍ 10 ശതമാനവും സര്‍വകലാശാലകളിലെ വിവിധ വകുപ്പുകളില്‍ 7.5 ശതമാനവും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്താണ് ഹര്‍ജി നല്‍കിയിരുന്നത്.
കഴിഞ്ഞ ആറ് പതിറ്റാണ്ടായി നിലവിലുളള മധുര പ്രയോഗമാണ് സംവരണമെന്ന് കോടതി പറഞ്ഞു. സംവരണം പിന്നാക്ക വിഭാഗങ്ങളുടെ ജീവിതത്തില്‍ വിപ്‌ളവകരമായ മാററം വരുത്തിയിട്ടുണ്ട്. ഇക്കാര്യം സംവരണ സമുദായങ്ങള്‍ തിരിച്ചറിയണം. അമിതമായ സഹാനുഭൂതി പിന്നാക്ക വിഭാഗങ്ങളുടെ തന്നെ വളര്‍ച്ചയെ മുരടപ്പിക്കും.
പിന്നാക്ക വിഭാഗങ്ങള്‍ പൊതുവിഭാഗത്തില്‍ മത്സരത്തിന് പ്രാപ്തമായിട്ടുണ്ടെന്നും കോടതി വിലയിരുത്തി. പ്രത്യേകിച്ച് കേരളത്തിലെ മുസ്ലീം സമുദായത്തില്‍ വിപ്‌ളവകരമായ മാററം ഉണ്ടായിട്ടുണ്ട്. സാമൂഹികസ്ഥിതി മെച്ചപ്പെട്ട വിവരം പിന്നാക്ക സമുദായ നേതാക്കളും മനസിലാക്കണമെന്നും വിധി ന്യായത്തില്‍ ചൂണ്ടിക്കാണിയ്ക്കുന്നു. സര്‍ക്കാര്‍ നടപടിയില്‍ ഭരണഘടനാ ലംഘനം ഒന്നും നടന്നിട്ടില്ലെന്നും വിധിയിലുണ്ട്.
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്കുന്ന വിഭാഗത്തിന് സംവരണം നല്കുന്നതിനെ എതിര്‍ക്കുന്നത് ഒരു പരിധിവരെ ക്രൂരമാണെന്നും കോടതി അഭിപ്രായപ്പെട്ടു. സംവരണത്തിന്റെ ആനുകൂല്യമില്ലാത്തതിനാല്‍ മുന്നാക്ക സമുദായക്കാരയാ വിദ്യാര്‍ത്ഥികള്‍ക്ക് ഗവണ്‍മെന്റ് കോളെജുകളില്‍ പ്രവേശനം കിട്ടുന്നില്ല.
വലിയ സാമ്പത്തികാവസ്ഥയില്ലാത്ത കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് വന്‍തുക ട്യൂഷന്‍ ഫീസ് നല്‍കി സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിയ്ക്കാന്‍ കഴിയില്ല. ഈ ദുരവസ്ഥ അവസാനിപ്പിയ്ക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമല്ല. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിന് ആനുപാതികമായി വിദ്യാലയങ്ങളില്‍ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അത് കൊണ്ട് സാമ്പത്തിക സംവരണം മൂലം സാമുദായിക സംവരണക്കാരുടെ സീറ്റ് നഷ്ടമാകുമെന്ന ഹര്‍ജിക്കാരുടെ വാദം നിലനില്‍ക്കില്ലെന്നും കോടതി ഉത്തരവിലുണ്ട്.
വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല, നിയമനങ്ങളിലും സംവരണം ക്രമേണ കുറച്ച് കൊണ്ടുവരികയും അതുവഴി മത്സരിച്ച് വിജയം നേടുകയെന്ന തത്വം നടപ്പില്‍ വരുത്താനുള്ള സമയമായെന്നും കോടതി നിരീക്ഷിച്ചു.












Click it and Unblock the Notifications