തടവറ മാനസാന്തരപ്പെടുത്തിയെന്ന് മണിച്ചന്‍
ദില്ലി: ഇനിയൊരിക്കലും മദ്യക്കച്ചവടം ചെയ്യില്ലെന്ന് കല്ലുവാതുക്കള്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചന്‍ സുപ്രീം കോടതിയില്‍ ഏറ്റുപറഞ്ഞു. ജയില്‍വാസം തന്നെ മാനസാന്തരപ്പെടുത്തിയെന്നും മണിച്ചന്‍ പറഞ്ഞു.
കേസില്‍ ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ അപ്പീലിന്മേല്‍ അന്തിമ വാദം നടക്കവേയാണ് മണിച്ചന്റെ അഭിഭാഷകന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്.
എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു തത്വചിന്തകന്‍ ഉണ്ടെന്നു വാദത്തിനിടെ മണിച്ചന്റെ അഭിഭാഷകന്‍ കെ. രാധാകൃഷ്ണന്‍ പറഞ്ഞു. ജയിലില്‍ കിടന്നു മണിച്ചനും മാനസാന്തരം ഉണ്ടായിട്ടുണ്ട്. തെറ്റിനെക്കുറിച്ച് പൂര്‍ണ ബോധ്യമുണ്ടായി.
മണിച്ചനോ കുടുംബമോ ഇനിയൊരിക്കലും മദ്യക്കച്ചവടം ചെയ്യില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസുമാരായ വി.എസ് സിര്‍പുര്‍ക്കര്‍, സിറിയക് ജോസഫ് എന്നിവര്‍ക്കു മുമ്പാകെ മണിച്ചന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു. വാദം വ്യാഴാഴ്ചയും തുടരും.
തന്റെ ഗാഡൗണില്‍ മീഥൈല്‍ ആള്‍ക്കഹോള്‍ സൂക്ഷിച്ചിരുന്നുവെന്ന വാദം നിഷേധിച്ച മണിച്ചന്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ സൂക്ഷിച്ചിരുന്നതായി കോടതിയില്‍ സമ്മതിച്ചു.
ചാരായ നിരോധനത്തിനു ശേഷവും ഇതു സൂക്ഷിച്ചതു തെറ്റാണ്. ഈഥൈല്‍ ആല്‍ക്കഹോള്‍ സൂക്ഷിച്ചതിനുള്ള പരമാവധി ശിക്ഷ പത്തു വര്‍ഷമായതിനാല്‍ തന്റെ ശിക്ഷയും 10 വര്‍ഷമായി ചുരുക്കണമെന്നു മണിച്ചന്‍ അഭ്യര്‍ഥിച്ചു.
ഇപ്പോള്‍ തന്നെ പത്തു വര്‍ഷം ജയില്‍വാസം അനുഭവിച്ചു. ജയിലില്‍നിന്നു പുറത്തിറങ്ങിയാല്‍ ഒരിക്കലും മദ്യക്കച്ചവടം ചെയ്യില്ലെന്ന കാര്യം സത്യവാങ്മൂലമായി നല്‍കാന്‍ തയാറാണെന്നും മണിച്ചന്‍ അറിയിച്ചു. നിയമവശങ്ങള്‍ പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നു കോടതി വ്യക്തമാക്കി.