മാട്ടു വധക്കേസ്: പ്രതിക്ക് ജീവപര്യന്തം
2006ല്‍ ദില്ലി ഹൈക്കോടതി വിധിച്ച വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ഇളവു ചെയ്യുകയായിരുന്നു. സന്തോഷ് കുറ്റക്കാരനാണെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി അംഗീകരിച്ചു. എന്നാല്‍, കേസ് അപൂവങ്ങളില്‍ അപൂര്‍വമാണെന്ന് കാണിക്കുന്ന തെളിവുകള്‍ നിരത്താന്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഹൈക്കോടതി നല്‍കിയ വധശിക്ഷ ലഘൂകരിക്കുകയായിരുന്നു.
ദില്ലി യൂനിവേഴ്‌സിറ്റിയില്‍ മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിയായിരുന്ന പ്രിയദര്‍ശിനിയെ അതേ കോളെജിലെ വിദ്യാര്‍ഥിയായ സന്തോഷ്‌സിങ് 1996ല്‍ വസന്ത്കുഞ്ജിലെ വസതിയില്‍ വച്ച് ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.
അറസ്റ്റിലായ സന്തോഷ്‌സിങ് കേസില്‍ കുറ്റക്കാരനാണെങ്കിലും തെളിവുകളുടെ അഭാവത്തില്‍ വിചാരണക്കോടതി വെറുതെ വിടുകയായിരുന്നു. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ മകനായ പ്രതിയെ വെറുതെ വിട്ടതിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വിചാരണക്കോടതി വിധിക്കെതിരെ പ്രിയദര്‍ശിനിയുടെ പിതാവ് ഹൈക്കോടതിയില്‍ അപ്പീല്‍ അനുവദിച്ച് 2006ല്‍ ഹൈക്കോടതി പ്രതിയെ വധശിക്ഷക്കു വിധിച്ചു. ഇതിനെതിരെ പ്രതി നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി വധശിക്ഷ ജീവപര്യന്തമാക്കി ഇളവു ചെയ്തത്.