ഇന്ത്യന്‍ വിമാനങ്ങളില്‍ പൂസായ പൈലറ്റുമാര്‍
ദില്ലി : ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ കണ്ടെത്താന്‍ കഴിവുള്ള വാഹനങ്ങള്‍ വികസിപ്പിച്ചെടുത്തതായി അടുത്തിടെ വാര്‍ത്ത വന്നിരുന്നു. ഇന്ത്യയുടെ കാര്യത്തിലാണെങ്കില്‍ ഇനി പൈലറ്റ് മദ്യപിച്ചാല്‍ പറക്കാത്ത വിമാനവും വികസിപ്പിച്ചെടുക്കേണ്ടിവരുമെന്നാണ് തോന്നുന്നത്. കാരണം ഇന്ത്യയിലെ പൈലറ്റുമാര്‍ പലപ്പോഴും ജോലിക്കെത്തുന്നത് മദ്യപിച്ചനിലയിലാണത്രേ.
2009 ജനുവരി മുതല്‍ 2010 നവംബര്‍ വരെ മദ്യപിച്ച് വിമാനം പറത്താനെത്തിയ 57 പൈലറ്റുമാരാണ് പരിശോധനയില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം വ്യോമയാന മന്ത്രി വയലാര്‍ രവി രാജ്യസഭയില്‍ അറിയിച്ച കണക്കുകളില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്.
57 പൈലറ്റുമാരെ മദ്യപിച്ചുവെന്ന കുറ്റത്തിന് പിടികൂടിയെങ്കിലും ഇവരില്‍ 11പേര്‍ക്ക് മാത്രമേ ജോലി നഷ്ടപ്പെട്ടിട്ടുള്ളൂ. അതായത് ബാക്കിയുള്ള 46പേരും ഇപ്പോഴും സസുഖം പൈലറ്റ് ജോലി തുടരുന്നു എന്നുതന്നെ. ഈ 46പേര്‍ക്ക് മൂന്ന് മാസം പറക്കാനുള്ള അനുമതി നിഷേധിക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ക്ക് മാത്രമേ വിധേയരാവേണ്ടിവന്നുള്ളു.
ജെറ്റ്-ലൈറ്റ് എയര്‍ലൈന്‍സില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മദ്യപന്‍മാരായ പൈലറ്റുമാരെ പിടികൂടിയത് - 23 പേര്‍. എന്നാല്‍, ഇവരില്‍ ആരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടില്ല. ഇന്‍ഡിഗോയില്‍ നിന്ന് 11 പേരെയും കിംങ്‍ഫിഷറില്‍ നിന്ന് എട്ട് പേരെയും സ്പൈസ് ജറ്റില്‍ നിന്ന് ഏഴ് പേരെയും എയര്‍ ഇന്ത്യയില്‍ നിന്ന് ആറ് പേരെയും ഗോ എയറില്‍ നിന്ന് രണ്ട് പേരെയുമാണ് മദ്യപിച്ച് ജോലിയ്ക്കെത്തിയ കുറ്റത്തിന് പിടികൂടിയത്.
ഇന്‍ഡിഗോയും സ്പൈസ് ജറ്റും കുറ്റക്കാരായ നാല് പൈലറ്റുമാരെ വീതം പുറത്താക്കി. കിംങ്‍ഫിഷര്‍ മൂന്ന് പൈലറ്റുമാരെയാണ് പുറത്താക്കിയത്. അതേസമയം, ജെറ്റ് ലൈറ്റും എയര്‍ ഇന്ത്യയും ഗോ എയറും മദ്യപിച്ച കുറ്റത്തിന് പൈലറ്റുമാരെ ആരെയും പുറത്താക്കിയിട്ടില്ല.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന പൈലറ്റുമാര്‍ക്ക് ആദ്യ തവണ മൂന്ന് മാസം പറക്കല്‍ അനുമതി നിഷേധിക്കും. രണ്ടാം തവണയും പിടിക്കപ്പെടുകയാണെങ്കില്‍ കൊമേഴ്സ്യല്‍ ലൈസന്‍സ് സ്ഥിരമായി റദ്ദാക്കും. എന്നാല്‍ ഇന്ത്യയിലെ വിമാനക്കന്പനികള്‍ പലതും ഇത്തരം നിയമങ്ങള്‍ മുഖവിലയ്ക്കെടുക്കാതെ യാത്രക്കാരുടെ ജീവന്‍ കൊണ്ട് പന്താടുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.












Click it and Unblock the Notifications