ഹസാരെയുടെ നിരാഹാരം തുടരുന്നു;സര്‍ക്കാര്‍ വെട്ടില്‍
നിരാഹാര സമരം അവസാനിപ്പിയ്ക്കാന്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ടത് കേന്ദ്ര സര്‍ക്കാരിനെ വെട്ടിലാക്കിയിട്ടുണ്ട്. ഹസാരെയുടെ നേതൃത്വത്തിലുള്ള സമരസമിതി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ചര്‍ച്ച പരാജയപ്പെട്ടത്.
ലോക്പാല്‍ ബില്‍ കരട് തയ്യാറാക്കുന്നതിനുള്ള ജോയിന്റ് സമിതി രൂപീകരിക്കണം, സമിതിയുടെ അധ്യക്ഷനായി ഹസാരയെ നിയമിക്കണം, ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കണമെന്നുമുള്ള സമരസമിതിയുടെ ആവശ്യമാണ് സര്‍ക്കാര്‍ തള്ളിയത്. ചര്‍ച്ച വെള്ളിയാഴ്ചയും തുടരും.
ഹസാരെയ്ക്ക് പിന്തുണയുമായി ബി.ജെ.പിയും സിപിഎമ്മും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ജനങ്ങളും രംഗത്തുവന്നതോടെ സമരം എങ്ങനെയെങ്കിലും അവസാനിപ്പിക്കണമെന്ന അവസ്ഥയിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതേതുടര്‍ന്ന് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍ ഹസാരെയുടെ അടുത്ത പ്രവര്‍ത്തകരായ സ്വാമി അഗ്‌നിവേശ്, അരവിന്ദ് കേജിരിവാള്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയിലെ വിശദാംശങ്ങള്‍ സ്വാമി അഗ്‌നിവേശ് പിന്നീട് സമരപന്തലിലെത്തി സഹാരെയെ അറിയിക്കുകയായിരുന്നു. രാഷ്ട്രീയക്കാരുമായി നേരിട്ട് ചര്‍ച്ചയ്ക്ക് ഹസാരെ വഴങ്ങാത്തതിനാലാണ് സാമൂഹ്യപ്രവര്‍ത്തകരെ മദ്ധ്യസ്ഥതയ്ക്ക് വിളിച്ചിരിക്കുന്നത്.
അതേ സമയം ആര്‍എസ്എസുമായും ബി.ജെ.പിയുമായി ചേര്‍ന്നാണ് സമരം നടത്തുന്നതെന്ന കോണ്‍ഗ്രസിന്റെ ആരോപണം മാഗ്‌സെ പുരസ്‌കാര ജേതാവായ ഹസാരെ നിരാകരിച്ചു. 'ഏറെ കാലമായി സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍ . കഴിഞ്ഞ 35 വര്‍ഷമായി ഞാന്‍ വീട്ടില്‍ പോവാറില്ല. എനിക്ക് മൂന്ന് സഹോദരന്‍മാരുണ്ട്. അവരുടെ കുട്ടികളുടെ പേരുകള്‍ എനിക്കറിയില്ല. ബാങ്ക് ബാലന്‍സും എനിക്കില്ല. പൊതുജനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എനിക്ക് കോണ്‍ഗ്രസുമായോ ബി.ജെ.പിയുമായോ ചേരേണ്ടതിന്റെ ആവശ്യമെന്തെന്നും അദ്ദേഹം ചോദിച്ചു.