പുത്തൂര്‍ ഷീലവധം: വിധി വെള്ളിയാഴ്ച

2010 മാര്‍ച്ച് 23നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കവര്‍ച്ചാശ്രമത്തിനിടെ പുത്തൂരിലെ സായൂജ്യം വീട്ടില്‍ ഷീല കഴുത്തറുത്തു കൊല്ലപ്പെട്ടത്. വീട്ടില്‍ അതിക്രമിച്ചു കടന്ന മൂന്നംഗ സംഘം അമ്മ കാര്‍ത്ത്യായനിയെ തലയ്ക്കടിച്ചു വീഴ്ത്തി ആഭരണങ്ങള്‍ കവരുകയും ഷീലയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് കേസ്.
കേസന്വേഷണം ഊര്‍ജ്ജിതമാക്കിയ പൊലീസ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മൂന്ന് പ്രതികളെയും കസ്റ്റഡിയിലെടുത്തു. എന്നാല്‍ കേസിലെ ഒന്നാംപ്രതി സമ്പത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത് വഴിത്തിരിവായി. കനകരാജ്, മണികണ്ഠന്‍ എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികള്‍. മോഷണത്തിന് വേണ്ടി ഷീലയെ മൃഗീയമായി കൊലപ്പെടുത്തിയെന്നാണ് പോലീസ് കേസ്.
വിചാരണവേളയില്‍ പ്രോസിക്യൂഷന്‍ സാക്ഷി പാലക്കാട് നോര്‍ത്ത് സിഐ വിപിന്‍ദാസ് കൂറുമാറി. കേസിലെ 86 സാക്ഷികളില്‍ 48 പേരെ വാദിഭാഗം വിസ്തരിച്ചിരുന്നു. പ്രതിഭാഗം സാക്ഷികളായി സമ്പത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കുന്ന സിബിഐ ഡിവൈഎസ്പി പി.ജി.ഹരിദത്ത്, ഇന്‍സ്‌പെക്ടര്‍ എസ്.ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ ഏഴുപേരെയും വിസ്തരിച്ചു. ഡിവൈഎസ്പി എം.കെ.പുഷ്‌കരനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.
മനഃപൂര്‍വമായ നരഹത്യ, കൊലപാതകശ്രമം, മോഷണം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. ഷീല വധക്കേസ് ആദ്യം അന്വേഷിച്ച ഡിവൈഎസ്പി സി.കെ.രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്പത്തിന്റെ കസ്റ്റഡി മരണക്കേസില്‍ റിമാന്‍ഡിലാണ്.












Click it and Unblock the Notifications