യുഡിഎഫ് സര്‍ക്കാര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു
തിരുവനന്തപുരം: ധനകാര്യ ബില്‍ വോട്ടെടുപ്പുമായി ബന്ധപ്പെട്ടു നടന്ന സംഭവങ്ങളില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. ധനകാര്യ ബില്ലിന്റെ മൂന്നാം വായനയെ തുടര്‍ന്നു ബില്‍ വോട്ടിനിടണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടതോടെയാണ് സര്‍ക്കാര്‍ പ്രതിസന്ധിയെ അഭിമുഖീകരിച്ചത്.
പ്രതിപക്ഷം വോട്ടിനാവശ്യപ്പെട്ട സമയത്ത് സഭയ്ക്കുള്ളില്‍ ഭരണപക്ഷത്ത് 67 അംഗങ്ങള്‍ ഉണ്ടായിരുന്നുള്ളൂ. ഈ സമയത്ത് പ്രതിപക്ഷത്ത് അംഗബലം 68 ആയിരുന്നു. യുഡിഎഫ് എംഎല്‍എമാരില്‍ പലരും നിയമസഭയ്ക്കു പുറത്തായിരുന്നു. ഈ അവസരം മുതലെടുത്താണു പ്രതിപക്ഷം വോട്ടിങ് ആവശ്യപ്പെട്ടത്
എന്നാല്‍ തന്ത്രപൂര്‍വം മൂന്നാം വായന സമയത്തു പ്രസംഗം നീട്ടിക്കൊണ്ടുപോയ ധനമന്ത്രി സീറ്റിലിരിക്കാത്തതിനെ തുടര്‍ന്നു വോട്ടിങ് നടത്താന്‍ സ്പീക്കര്‍ തയാറായില്ല.
ഇതിനിടയില്‍ ഭരണപക്ഷത്തെ പി.സി. വിഷ്ണുനാഥ്, ടി.എന്‍. പ്രതാപന്‍, ചീഫ് വിപ്പ് പി.സി. ജോര്‍ജ് എന്നിവര്‍ പുറത്തുള്ള ഭരണകക്ഷി അംഗങ്ങളെ സഭയിലെത്തിക്കാന്‍ ശ്രമിച്ചു. ഷാഫി പറമ്പില്‍, ബെന്നി ബഹനാന്‍, ഹൈബി ഈഡന്‍ വര്‍ക്കല കഹാര്‍ തുടങ്ങിയവര്‍ സഭയ്ക്കു പുറത്തായിരുന്നു. വര്‍ക്കല കഹാര്‍ ഒഴികെയുള്ളവരെ സഭയില്‍ എത്തിച്ച ശേഷമാണ് സ്പീക്കര്‍ വോട്ടെടുപ്പ് തുടങ്ങാന്‍ അനുമതി നല്‍കിയത്.
സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ചു വോട്ടു ചെയ്യാതെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. 68 വോട്ടുകളാണു ബില്ലിന് അനുകൂലമായി ലഭിച്ചത്. ഒരംഗം കുറവായിരിക്കുകയും പ്രതിപക്ഷത്തിന്റെ 68 വോട്ടുകള്‍ പോള്‍ ചെയ്യുകയും ആയിരുന്നെങ്കില്‍ ഭരണ പ്രതിസന്ധി ഉണ്ടാകുമായിരുന്നു. വോട്ട് ഓണ്‍ അക്കൗണ്ടും ധനകാര്യ ബില്ലും പരാജയപ്പെട്ടിരുന്നുവെങ്കില്‍ സര്‍ക്കാര്‍ രാജിവയ്‌ക്കേണ്ട സാഹചര്യവും വന്നുചേരുമായിരുന്നു.
ചായക്കടയിലും ചാരായക്കടയിലുമായിരുന്ന അംഗങ്ങള്‍ വരാന്‍ വേണ്ടി മാണി മനപൂര്‍വം പ്രസംഗം നീട്ടുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പിന്നീട് ആരോപിച്ചു. എന്നാല്‍ സഭയില്‍ ഭൂരിപക്ഷമില്ലായിരുന്നുവെന്ന ആരോപണം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിഷേധിച്ചു.