യെഡിയൂരപ്പ പുറത്തേക്കുള്ള വഴിയില്‍
കര്‍ണാടകയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ലോകായുക്ത ജസറ്റിസ് സന്തോഷ് ഹെഗ്‌ഡെ ബുധനാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കേയാണ് രാജി ആവശ്യപ്പെടുന്നത്. കര്‍ണാടകയിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയ്‌ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബിജെപി ഭരണകാലത്തു 1827 കോടി രൂപയാണ് ഖജനാവിന് നഷ്ടമുണ്ടായതായി ലോകായുക്തയുടെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
യെഡിയൂരപ്പയ്ക്ക് പുറമെ മന്ത്രി വി സോമണ്ണ, ബെല്ലാരിയിലെ ഖനിയുടമകളും മന്ത്രിമാരുമായ ജി. ജനാര്‍ദ്ദന റെഡ്ഡി, സഹോദരന്‍ ജി. കരുണാകര റെഡ്ഡി, ബി.ശ്രീരാമുലു, മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍ (എസ്) സംസ്ഥാന അധ്യക്ഷനുമായ എച്ച്.ഡി കുമാരസ്വാമി, ഖനി വ്യവസായികളും കോണ്‍ഗ്രസ് നേതാക്കളുമായ അനില്‍ ലാഡ് എംപി, സഹോദരന്‍ സന്തോഷ് ലാഡ് എംഎല്‍എ, ബെല്ലാരി കുഡിലിഗിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ നാഗേന്ദ്ര തുടങ്ങിയവരുടെ പേരുകളും 5000-ത്തോളം പേജ് വരുന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
രാജയുടെ കോടതി പ്രഖ്യാപനത്തോടെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും ചിദംബരത്തിനെതിരെയും പ്രക്ഷോഭപരിപാടികള്‍ തുടങ്ങാനൊരുങ്ങുന്ന ബിജെപിയ്ക്ക് യെഡിയൂരപ്പ ഭരണത്തില്‍ തുടരുന്നത് ബാധ്യതയായി മാറിയിരിക്കുകയാണ്. യെഡി തുടരുന്ന ബിജെപിയുടെ ധാര്‍മ്മികത തകര്‍ക്കുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതൃത്വം. ഈ പശ്ചാത്തലത്തിലാണ് യെഡിയൂരപ്പയ്ക്ക് പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റൊരാളെ അവര്‍ തേടുന്നത്.