മലബാറില്‍ കലാപത്തിന് ലീഗ് ശ്രമിച്ചുവെന്ന്
നിസാര്‍ കമ്മീഷനെ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കഴിഞ്ഞ മാസം സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. സംഭവത്തെക്കുറിച്ച് തുടരന്വേഷണം നടത്തേണ്ട കാര്യമില്ലെന്നു പറഞ്ഞാണ് അന്വേഷണം അവസാനിപ്പിച്ചത്. മലബാറിലാകെ വര്‍ഗീയ കലാപമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ആസൂത്രിതമായിട്ടാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് പോലീസുകാര്‍ കമ്മീഷന് നല്‍കിയ മൊഴിയില്‍ പറയുന്നു. കാസര്‍കോടിന് പുറത്തുനിന്നുള്ളവരുടെയും സഹായം ഇതിനുണ്ടായിരുന്നുവെന്നും മൊഴിയിലുണ്ട്.
2009 നവംബര്‍ പതിനഞ്ചിനായിരുന്നു സംഭവം. മുസ്‌ലീം ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കുന്നതിന് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ചടങ്ങിന് ശേഷമായിരുന്നു സംഘര്‍ഷം. മുസ്ലീം ലീഗിന് റാലി നടത്താന്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിനിടെ സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന ഒരു സംഘം പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളികളുമായി ഒത്തുകൂടുകയായിരുന്നു.
പിന്നീട് കൂടുതല്‍ ലീഗ് പ്രവര്‍ത്തകര്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നതോടെ സ്ഥിതി മാറുകയായിരുന്നു. അന്നു തന്നെ തളിപ്പറമ്പിലും നാദാപുരത്തും സംഘര്‍ഷമുണ്ടായിരുന്നുവെന്നും മൂന്ന് സംഘര്‍ഷങ്ങളും ആസൂത്രിതമായിരുന്നെന്നും മൊഴിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മലബാറിലാകെ കലാപം പടര്‍ത്താനായിരുന്നു ലീഗിന്റെ ശ്രമമെന്നും പൊലീസുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
തനിക്കും തന്റെ കൂടെയുണ്ടായിരുന്ന പോലീസുകാര്‍ക്കും ജീവന് ഭീഷണിയുണ്ടാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോള്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ജനക്കൂട്ടത്തെ പേടിപ്പിച്ച് പിന്തിരിപ്പിക്കാന്‍ നോക്കുകയായിരുന്നു താനെന്ന് രാംദാസ് പോത്തന്‍ പറഞ്ഞു. ഇത് കൂട്ടാക്കാതെ ജനക്കൂട്ടം മുന്നോട്ടു വന്നപ്പോഴായിരുന്നു താന്‍ നിറയൊഴിച്ചതെന്നും അദ്ദേഹം മൊഴിയില്‍ പറയുന്നു.
നിസാര്‍ കമ്മീഷന് സിപിഎം അനുഭാവമുണ്ടെന്ന് വിവിധ ലീഗ് യുഡിഫ് നേതാക്കള്‍ ഈയിടെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കലാപത്തില്‍ ലീഗിന് പങ്കുണ്ടെന്ന മൊഴികള്‍ പുറത്തുവന്നിരിയ്ക്കുന്നത്. കമ്മീഷന്‍ പിരിച്ചുവിട്ടതിനെതിരെ പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിയ്ക്കാനൊരുങ്ങുകയാണ്.