പ്രഭുദയയിലെ നാവികനെ കൊല്ലാന്‍ ശ്രമിച്ചെന്ന്
കടലിലെ അപകടത്തേത്തുടര്‍ന്ന് തന്റെ മകന്‍ കപ്പലില്‍ നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിക്കുകയല്ലായിരുന്നുവെന്നും പ്രഭുദയയിലെ മറ്റു നാവികര്‍ പ്രശോഭിനെ കടലിലെറിയുകയായിരുന്നുവെന്നും സുഗതന്‍ പറഞ്ഞു. ഇക്കാര്യം പ്രശോഭ് തന്നെയാണ് വെളിപ്പെടുത്തിയതെന്നും സുഗതന്‍ പറഞ്ഞു.
ജനുവരി രണ്ടാം വാരമാണ് പ്രശോഭ് പ്രഭുദയയില്‍ ജോലിയില്‍ പ്രവേശിച്ചത്. വാര്‍ത്താ ചാനലുകളില്‍ നിന്നു അപകടവിവരമറിഞ്ഞ താന്‍ പ്രഭുദയയുടെ മുംബൈയിലെ ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും യാതൊരു വിവരവും തരാന്‍ അധികൃതര്‍ തയാറായില്ലെന്നു സുഗതന്‍ പറഞ്ഞു.
ശനിയാഴ്ച മുംബൈയില്‍ നിന്നു വന്ന ഫോണ്‍ സന്ദേശത്തില്‍ പ്രശോഭിനെ കാണാതായതായി അധികൃതര്‍ വ്യക്തമാക്കി. ഇതിനു ശേഷം ഞായറാഴ്ച അര്‍ധരാത്രിയോടെ തന്നെ മകന്‍ ഫോണില്‍ ബന്ധപ്പെട്ടതായും ശ്രീലങ്കയില്‍ നിന്നുമാണ് വിളിക്കുന്നതെന്നു പ്രശോഭ് അറിയിച്ചതായും സുഗതന്‍ പറഞ്ഞു.
തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം ഒരു ശ്രീലങ്കന്‍ നാവിക കമാന്‍ഡര്‍ തന്നെ വിളിച്ചതായും പ്രശോഭിനെ ട്രിങ്കോമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നു അറിയിച്ചതായും സുഗതന്‍ പറഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ഡ്യൂട്ടി അവസാനിപ്പിച്ച് മുറിയിലേയ്ക്കു മടങ്ങിയ പ്രശോഭിനെ കപ്പലിലെ ജീവനക്കാരില്‍ ഒരാള്‍ മുഖംമൂടിയ ശേഷം കടലിലേയ്ക്കു എറിയുകയായിരുന്നുവെന്ന് സുഗതന്‍ വെളിപ്പെടുത്തി.
കേസിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും കപ്പല്‍ കൊച്ചയിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിനുമായി എറണാകുളം റേഞ്ച് ഐ.ജി പദ്മകുമാര്‍ ചെന്നൈയിലേക്ക് തിരിച്ചിട്ടിട്ടുണ്ട്. കപ്പല്‍ ജീവനക്കാരെ കസ്റ്റഡിയില്‍ എടുക്കുന്നതിനും കപ്പല്‍ കേരള തീരത്തേക്ക് കൊണ്ടുവരുന്നതിനുമാണ് ഐജി ചെന്നൈയിലെത്തുക.