Get Updates
Get notified of breaking news, exclusive insights, and must-see stories!

മുണ്ടൂരിലെ ഒത്തുതീര്‍പ്പുകള്‍ പാളി

CPM
പാലക്കാട്: വിമതരുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ ധാരണകള്‍ പാളിയതിനെ തുടര്‍ന്ന് മുണ്ടൂര്‍ ഏരിയാ ജനറല്‍ ബോഡിയോഗത്തില്‍ ഇറങ്ങിപ്പോക്കും നേതാക്കളുടെ കാര്‍ തടയലും. പി.ബി. അംഗം കോടിയേരി ബാലകൃഷ്ണന്‍ നടത്തിയ ചര്‍ച്ചകള്‍ക്കും ഗോകുല്‍ദാസുമായുള്ള കൂടിക്കാഴ്ചയ്ക്കുംശേഷം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്നെടുത്ത തീരുമാനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയിലാണു നാടകീയ സംഭവവികാസങ്ങള്‍ അരങ്ങേറിയത്.

ഗോകുല്‍ദാസിനെ ഏരിയാ കമ്മിറ്റിയില്‍ നിലനിര്‍ത്തുമെന്നും വിമതകണ്‍വന്‍ഷന്റെ പേരില്‍ അച്ചടക്ക നടപടിയുണ്ടാകില്ലെന്നുമായിരുന്നു അനൗദ്യോഗിക ധാരണ. തിങ്കളാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയറ്റും ഇതു ശരിവച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇതിനു വിരുദ്ധമായി ഗോകുല്‍ദാസ് ലോക്കല്‍ കമ്മിറ്റിയില്‍തന്നെ തുടരുമെന്നു പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ റിപ്പോര്‍ട്ട് ചെയ്തതിനു പിറകെയായിരുന്നു ഇറങ്ങിപ്പോക്ക്. തുടര്‍ന്ന് ടൗണ്‍ഹാളിനു പുറത്ത് തടിച്ചുകൂടിനിന്ന പാര്‍ട്ടി അംഗങ്ങള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.കെ. ബാലന്റെ കാറിനു ചുറ്റുംനിന്ന് പ്രതിഷേധിച്ചു.

വിമതവിഭാഗം നേതാക്കള്‍ തന്നെ ഇടപെട്ടാണു കാര്‍ പുറത്തുവിട്ടത്. തൊട്ടുപിന്നാലെ ജില്ലാ സെക്രട്ടറിയുടെ വാഹനത്തിന്റെ മുന്‍സീറ്റില്‍ കയറി യാത്രതിരിച്ച കോടിയേരിക്കു മുന്നില്‍ ഗോകുല്‍ദാസിനെ അനുകൂലിച്ച് മുദ്രാവാക്യം മുഴക്കിയ വിമതവിഭാഗം ചെറിയതോതില്‍ പ്രകടനവും നടത്തിയാണ് പിരിഞ്ഞത്.

സെക്രട്ടേറിയറ്റ് തീരുമാനങ്ങള്‍ കോടിയേരി റിപ്പോര്‍ട്ട് ചെയ്തത് തികച്ചും നാടകീയമായായിരുന്നു. ഒന്നരമണിക്കൂറോളം സമയമെടുത്ത കോടിയേരി വിലക്കയറ്റം ഉള്‍പ്പെടെയുള്ള മറ്റെല്ലാ കാര്യങ്ങളും നിരത്തി ഒടുവിലാണു മുണ്ടൂര്‍ വിഷയത്തിലെത്തിയത്. നിലവിലെ താല്ക്കാലിക ഏരിയാ സെക്രട്ടറി പി. കെ. സുധാകരന്‍ തുടരുമെന്ന് പ്രഖ്യാപിച്ച കോടിയേരി, ഗോകുല്‍ദാസിനെ കോങ്ങാട് ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതായി പ്രഖ്യാപിച്ചു. ഇതോടെ അംഗങ്ങള്‍ രോഷാകുലരായി. ഒരു ഏരിയ സെക്രട്ടറിയെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയെന്ന് പറയുന്നത് അദ്ദേഹത്തെ തരംതാഴ്ത്തിയെന്ന് മറ്റൊരു ഭാഷയില്‍ പറയുകയാണെന്ന് അവര്‍ ആരോപിച്ചു.

തുടര്‍ന്ന് റാലി സംബന്ധിച്ച് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ വിശദീകരിച്ചു തുടങ്ങിയപ്പോഴേക്കും വിമതപക്ഷം ഇറങ്ങിപ്പോകുകയായിരുന്നു.
അതോടെ പെട്ടെന്ന് യോഗം അവസാനിപ്പിച്ച് കോടിയേരി കാറില്‍ കയറി. ഇതോടെ പ്രവര്‍ത്തകരുടെ രോഷപ്രകടനം ഗേറ്റിന് വെളിയിലായി. ഇതിനിടെ ഗോകുല്‍ദാസും മാദ്ധ്യമങ്ങള്‍ക്ക് പിടികൊടുക്കാതെ കാറില്‍ പോയി. തുടര്‍ന്നാണു ഹാളിനു പുറത്തു കാര്‍ തടയലും മുദ്രാവാക്യം മുഴക്കലും അരങ്ങേറിയത്.

സംഭവം ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ എ.കെ. ബാലന്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തു ബഹിഷ്‌കരണവും പി.ബി. അംഗത്തിന്റെ കാര്‍ തടയലും ഉണ്ടായിട്ടില്ലെന്നും മാധ്യമങ്ങള്‍ ദുഷ്പ്രചാരണം നടത്തുകയാണെന്നും ആരോപിച്ചു.

ഗേറ്റിന് വെളിയിലെ രോഷപ്രകടനം അതിരുവിടുന്നെന്ന സ്ഥിതി വന്നതോടെ ഔദ്യോഗികവിഭാഗത്തിലേതെന്ന് കരുതുന്ന പ്രവര്‍ത്തകര്‍ ഇടപെട്ട് അവസാനിപ്പിക്കുകയായിരുന്നു. പ്രകടനക്കാര്‍ ആദ്യം ചെറുത്തെങ്കിലും പിന്നീട് വഴങ്ങി. ഒരുഘട്ടത്തില്‍ പ്രശ്‌നം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്ന പ്രതീതിയുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+