ലാവലിന്‍ പിണറായി പുതിയ ഹര്‍ജി നല്‍കി
കേസിലെ വിചാരണ അനന്തമായി നീളുന്നത് തന്റെ പൊതുജീവിതത്തെയും സ്വകാര്യജീവിതത്തെയും സാരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഹര്‍ജി സമര്‍പ്പിച്ചത്.
ലാവലിന്‍ കേസില്‍ സമര്‍പ്പിച്ച തുടരന്വേഷണ ഹര്‍ജികളിലെ വാദത്തിനിടെ ഈ ആവശ്യം പിണറായി ഉള്‍പ്പടെയുളള പ്രതികളുടെ അഭിഭാഷകര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രതികളുടെ ഈ ആവശ്യത്തെ സി.ബി.ഐ ശക്തമായി എതിര്‍ത്തു.
കമ്പനി പ്രതിനിധിയുടെ സാന്നിദ്ധ്യം കേസിന്റെ വിചാരണയ്ക്ക് അത്യന്താപേക്ഷിതമാണെന്ന നിലപാട് സി.ബി.ഐ സ്വീകരിച്ചു. ഇതോടെ ലാവലിന്‍ കമ്പനിക്കും കമ്പനി പ്രതിനിധി ക്ലൗസ് ട്രെന്‍ഡിലിനുമെതിരായ വാറണ്ട് നടപ്പാക്കാന്‍ രണ്ടു മാസത്തെ സാവകാശം കോടതി നല്‍കിയിരുന്നു. ഈ കാലയളവില്‍ വാറണ്ട് നടപ്പാക്കാനായി കനേഡിയന്‍ സര്‍ക്കാരുമായി നടത്തിയ ശ്രമങ്ങള്‍ ഇനിയും ഫലം കാണാത്ത സാഹചര്യത്തിലാണ് പിണറായി വിജയന്റെ ഹര്‍ജി. കുറ്റപത്രം രണ്ടായി വിഭജിച്ച് എത്രയും വേഗത്തില്‍ വിചാരണ തുടങ്ങണമെന്നാണ് പിണറായി ഉള്‍പ്പെടെയുള്ള പ്രതികളുടെ ആവശ്യം. സിബിഐയ്ക്ക് നല്‍കിയ സമയപരിധി അവസാനിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
പിണറായിക്കുവേണ്ടി മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ.ദാമോദരനാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഡിസംബര്‍ നാലിന് സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ടി.എസ്.പി.മൂസത് ഹര്‍ജി പരിഗണിക്കും. അതിനിടെ ലാവലിന്‍ കേസില്‍ തുടരമ്പേഷണം ആവശ്യപ്പെട്ട് ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ റിവിഷന്‍ ഹര്‍ജി നല്‍കി. നേരത്തെ ഈയാവശ്യം സിബിഐ കോടതി തള്ളിയിരുന്നു.