ദില്ലിയിലെ സ്ത്രീകള്‍ തോക്കെടുക്കുന്നു
കൂട്ടമാനഭംഗം അരങ്ങേറിയ ഡിസംബര്‍ 16ന് ശേഷം തോക്ക് ലൈസന്‍സിനുള്ള 274 അപേക്ഷകളാണ് ലഭിച്ചതത്രേ. ഇതിന് പുറമെ ഒട്ടേറെപ്പേര്‍ തോക്ക് ലൈസന്‍സ് എങ്ങനെ നേടാമെന്ന് അന്വേഷിച്ചതായും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
എത്രയും വേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് സംഘടിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും ദില്ലി പോലീസിലെ ഉന്നതന്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ സംബന്ധിച്ച സംശയങ്ങളുമായുള്ള ഫോണ്‍കോളുകള്‍ക്കു പുറമെ നൂറു കണക്കിനു സ്ത്രീകളാണ് നേരിട്ട് പോലീസ് സ്റ്റേഷനില്‍ എത്തുന്നത്. എന്നാല്‍ ജീവനു ഭീഷണിയുള്ള വ്യക്തിക്കു മാത്രമെ തോക്ക് ലൈസന്‍സ് നല്‍കൂവെന്ന അധികൃതരുടെ മറുപടിയില്‍ ഭൂരിഭാഗവും നിരാശരാണ്.
ഇതുവരേക്കും 1200 ഫോണ്‍ കോളുകള്‍ ഇങ്ങനെ വന്നിട്ടുണ്ട്. ജോലി ചെയ്യുന്ന സ്ത്രീകള്‍ മാത്രമല്ല, വിദ്യാര്‍ഥിനികളും വീട്ടമ്മമാരും വരെ ഇതില്‍ ഉള്‍പ്പെടും.ലൈസന്‍സ് ലഭിക്കാനുള്ള മാനദണ്ഡങ്ങളെക്കുറിച്ചാണ് ഇവര്‍ അന്വേഷിക്കുന്നത്. സ്വയരക്ഷ എന്ന വ്യവസ്ഥയിലാണു തോക്ക് ലൈസന്‍സ് നല്‍കുന്നത്. കുറെപ്പേരെ കാര്യങ്ങള്‍ പറഞ്ഞുബോധ്യപ്പെടുത്തി തോക്ക് വാങ്ങുന്നതില്‍ പിന്തിരിയ്ക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടുണ്ട്.
അതേസമയം തോക്ക് വാങ്ങാന്‍ നിരുത്സാഹപ്പെടുത്തുന്ന പൊലീസുകാരുടെ നടപടിയില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നിരാശയിലാണ്. നഗരത്തിലെ പൊതുഗതാഗത സംവിധാനങ്ങള്‍ പോലും സുരക്ഷിതമല്ലെന്നിരിയ്‌ക്കെ ഒരു റിസ്‌ക്കെടുക്കാന്‍ തങ്ങള്‍ക്കാവില്ലെന്നാണ് ഇവരുടെ നിലപാട്. കൈത്തോക്കുകള്‍ സ്വന്തമായുള്ളവര്‍ പെണ്‍മക്കള്‍ക്ക് കൈമാറുന്നതും ഇവിടെ പതിവായിട്ടുണ്ട്.
സ്വയരക്ഷ നേടാനുള്ള ക്ലാസുകളുടെ എണ്ണവും നഗരത്തില്‍ വര്‍ധിച്ചിതായാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്. 2011 ല്‍ 500 സ്ത്രീകളാണു പുതുതായി തോക്ക് ലൈസന്‍സ് കരസ്ഥമാക്കിയത്. ഇക്കൊല്ലം ഇതു വീണ്ടും വര്‍ധിക്കുമെന്നു പൊലീസ് പറയുന്നു.
നേരത്തെ തോക്ക് ലൈസന്‍സിന് അപേക്ഷിയ്ക്കുന്നവരില്‍ 20-22 ശതമാനം മാത്രമായിരുന്നു സ്ത്രീകള്‍. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവരുടെ എണ്ണം 35 ശതമാനമായി വര്‍ദ്ധിച്ചത് സ്ത്രീകള്‍ നേരിടുന്ന അരക്ഷിതാവസ്ഥയെയായണ് സൂചിപ്പിയ്ക്കുന്നത്.