ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കു നേരെ വ്യാപക ആക്രമം
ധാക്ക: ബംഗ്ലാദേശില്‍ ജമാ അത്ത് ഇസ്ലാമി പ്രവര്‍ത്തകര്‍ ഹിന്ദുക്കള്‍ക്കെതിരെ വ്യാപക അക്രമം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. നേതാക്കളെ യുദ്ധക്കുറ്റം ചാര്‍ത്തി ശിക്ഷിക്കുന്നതിനെതിരെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന കലാപത്തിനിടെയാണ് ഹിന്ദു ക്ഷേത്രങ്ങള്‍ക്കു വീടുകള്‍ക്കും നേരെ ആക്രമണം നടത്തിയത്. ബംഗ്ലാദേശിലെ 47 ഹിന്ദു ക്ഷേത്രങ്ങളും 700 ഹിന്ദു വീടുകളുമാണ് ജമാ അത്ത് പ്രവര്‍ത്തകരുടെ അക്രമത്തിനിരയായതെന്ന് ബംഗ്ലാദേശ് പുജ ഉദ്ജാപന്‍ പരിഷത്ത് അറിയിച്ചു.
1971ലെ വിമോചനയുദ്ധക്കാലത്തെ കുറ്റകൃത്യങ്ങളുടെ പേരില്‍ ജമാഅത്തെ ഇസ്‌ലാമി നേതാവിനെ വധശിക്ഷയ്ക്ക് വിധിച്ചതാണ് കലാപത്തിനിടയാക്കിയത്. സംഘടനയുടെ വൈസ്പ്രസിഡന്റ് ദെല്‍വാര്‍ ഹുസൈന്‍ സയ്യീദിനെയാണ് വധശിക്ഷക്ക് കഴിഞ്ഞ മാസം ഫെബ്രുവരി 28ന് ട്രിബ്യൂണല്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. വിധിക്കെതിരെ പ്രതിഷേധവുമായി ജമാഅത്ത് പ്രവര്‍ത്തകരും അനുകൂലികളും തെരുവിലിറങ്ങി പ്രതിഷേധമറിയിച്ചു.

തുടര്‍ന്ന് പ്രവര്‍ത്തകരും പോലിസും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 85 ഓളം പേര്‍ കൊല്ലപ്പെട്ടു. വിമോചനയുദ്ധത്തില്‍ പാകിസ്താനെ സഹായിക്കുക, കൊലപാതകം, ബലാത്സംഗം, ബലംപ്രയോഗിച്ചുള്ള മതംമാറ്റം തുടങ്ങിയ എട്ടു കുറ്റങ്ങളാണ് ദെല്‍വാര്‍ ഹുസൈന്റെ മേല്‍ ചുമത്തിയത്.
രാജ്യത്തെ വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ചത് ജമാ അത്ത് പ്രവര്‍ത്തകരും ഇവരുടെ വിദ്യാര്‍ത്ഥി സംഘടനയായ ഇസ്ലാമി ചാത്ര ഷിബിര്‍ കൂടിയാണെന്ന് പുജ ഉദ്ജപന്‍ പരിഷത്ത് വൈസ് പ്രസിഡണ്ട് ഖസല്‍ ദെബ്‌നാഥ് പറഞ്ഞു. നമ്മുടെ നാട്ടിലെ ക്ഷേത്രങ്ങളും വീടുകളും സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനും കൂടി ഉള്ളതാണെന്നും അവര്‍ അത് ചെയ്യാതിരുന്നപ്പോഴാണ് ജമാ അത്ത പ്രവര്‍ത്തകര്‍ അക്രമിച്ചതെന്നും ഇതില്‍ സര്‍ക്കാരിനും പങ്കുണ്ടെന്ന് പരിഷത്ത് കുറ്റപ്പെടുത്തി.
ഹിന്ദു ക്ഷേത്രങ്ങളും വീടുകളും നശിപ്പിച്ചത് മുന്‍കൂട്ടി പദ്ധതിയിട്ടതു പ്രകാരമാണെന്ന് വിദേശ കാര്യ മന്ത്രി ദിപു മോനി പറഞ്ഞു. യുദ്ധ കേസില്‍ ഇതുവരെ ശിക്ഷിക്കപ്പെട്ട ഏറ്റവും മുതിര്‍ന്ന ജമാഅത്തെ ഇസ്‌ലാമി നേതാവു കൂടിയാണ് ദെല്‍വാര്‍ ഹുസൈന്‍. മറ്റുരണ്ട് നേതാക്കളായ അബുല്‍കലാം ആസാദിനെ വധശിക്ഷയ്ക്കും അബ്ദുള്‍ഖാദര്‍ മൊല്ലയെ ജീവപര്യന്തം തടവിനും നേരത്തേ ശിക്ഷ വിധിച്ചിരുന്നു.
1971ലെ വിമോചന യുദ്ധത്തില്‍ 30ലക്ഷം ആളകള്‍ മരിക്കുകയും 200,000 സ്ത്രീകള്‍ ബലാത്ക്കാരത്തിന് ഇരയാവുകയും ചെയ്തതായി കണക്കുകള്‍ പറയുന്നു. വിമോചനയുദ്ധത്തില്‍ രാജ്യത്തിനെതിരെ നില്‍ക്കുകയും പീഡനങ്ങള്‍ക്ക് നേതൃത്വംനല്‍കുകയും ചെയ്തവര്‍ക്ക് എതിരെയുള്ള കേസുകള്‍ വിചാരണചെയ്യാന്‍ 2010ല്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയാണ് പ്രത്യേക ട്രിബ്യൂണലിന് രൂപം കൊടുത്തത്.












Click it and Unblock the Notifications