സരബ്ജിത് സിങിന്റെ കുടുംബം പാകിസ്താനിലേക്ക്
അമൃത്സര്‍: പാകിസ്താന്‍ ജയിലില്‍ ക്രൂരമായ ആക്രമണത്തിന് വിധേയനായ ഇന്ത്യക്കാരന്‍ സരബ്ജിത് സിങിനെ കാണാന്‍ കുടുംബാംഗങ്ങള്‍ ലാഹോറിലേക്ക് പോകുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന സിങിനെ ബ്ലേഡും പാത്രങ്ങളും ഉപയോഗിച്ച് ആറു സഹതടവുകാര്‍ ആക്രമിക്കുകയായിരുന്നു.
ലാഹോറിലെ ജിന്ന ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്ന സരബ്ജിത് സിങ് അതീവ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. വെന്റിലേറ്ററിന്റെ സഹായത്തോടുകൂടിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. പാകിസ്താന്‍ ഹൈക്കമ്മീഷന്‍ 15 ദിവസത്തെ വിസ അനുവദിച്ചതിനെ തുടര്‍ന്ന് ഭാര്യ സുഖ്പ്രീത് കൗര്‍, മക്കളായ പൂനം, സ്വപന്‍ ദീപ് കൗര്‍, സഹോദരിയായി ദല്‍ബിര്‍ കൗര്‍ എന്നിവരാണ് പാകിസ്താനിലേക്ക് പോകുന്നത്.
1990ല്‍ പഞ്ചാബ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട കേസിലാണ് പാകിസ്താന്‍ സര്‍ക്കാര്‍ സരബ്ജിത് സിങിനെ അറസ്റ്റ് ചെയ്തത്. ഈ ആക്രമണത്തില്‍ 14 പേര്‍ മരിച്ചിരുന്നു. കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നത് നീണ്ടു പോവുകയാണ്. പര്‍വേസ് മുഷാറഫ് പ്രസിഡന്റായിരുന്ന കാലത്താണ് സരബ്ജിത് സിങിന്റെ ദയാഹരജി തള്ളിയിരുന്നത്.
അബോധാവസ്ഥയില്‍ തുടരുന്ന സരബ്ജിത് സിങിന്റെ ജീവന്‍ രക്ഷിക്കുക ഏറെ ബുദ്ധിമുട്ടാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. ശരീരത്തിനു പുറത്തും ആന്തരാവയവങ്ങള്‍ക്കുമേറ്റ ക്ഷതം ശസ്ത്രക്രിയ പോലും അസാധ്യമാക്കിയിരിക്കുകയാണ്.