സ്വദേശിവത്ക്കരണം:170 പേര്‍ ഷാര്‍ജയില്‍ അറസ്റ്റില്‍
ഷാര്‍ജ: ഷാര്‍ജയില്‍ അനധികൃതമായി താമസിച്ചിരുന്ന 170 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മതിയായ രേഖകളില്ലാതെ താമസിച്ചിരുന്ന വിവിധ രാജ്യക്കാരായ 170 ലധികം പേരാണ് പൊലീസിന്റെ പിടിയിലായത്. ഇവരില്‍ ഇന്ത്യക്കാരും, ബംഗ്ളാദേശികളും, പാക്കിസ്ഥാനികളും, നൈജീരിയക്കാര്‍ എന്നിവരും ഉള്‍പ്പെടുന്നു.
തെരുവോരങ്ങളില്‍ കച്ചവടം നടത്തിയ 100 ഓളം പേരും , 53 അനധികൃത താമസക്കാരും, 17 നിര്‍മ്മാണത്തൊഴിലാളികളും( മതിയായ രേഖകളില്ലാതെ പണിയെടുക്കുന്നവര്‍) ആണ് അറസ്റ്റിലായത്. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനും സ്വദേശി വത്ക്കരണം ശക്തമാക്കുന്നതിന്റെയും ഭാഗമായാണ് ഷാര്‍ജയില്‍ ആളുകളെ പൊലീസ് പിടികൂടുന്നത്. രാജ്യത്തെ സ്വദേശ-വിദേശകാര്യ വകുപ്പും, പൊലീസും സംയുക്തമായാണ് അനധികൃത താമസക്കാരെ ഒഴിപ്പിക്കുന്നത്.
ആംനെസ്റ്റിയുടെ നിര്‍ദ്ദേശ പ്രകാരം ശിക്ഷയില്ലാതെ കുടിയേറ്റക്കാര്‍ക്ക് രാജ്യം വിടാനുള്ള പരിധി ഫെബ്രുവരിയോട് കൂടി അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമം കൂടുതല്‍ ശക്തമാക്കി ഭരണ കൂടം രംഗത്തെത്തിയിരിക്കുന്നത്. തങ്ങള്‍ നടത്തുന്ന ഈ യഞ്ജം രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ പൂര്‍ണമായും ഒഴിവാക്കുന്നതിന് വേണ്ടിയാണെന്ന് വിദേശ കാര്യ വകുപ്പ് ജനറല്‍ ബ്രിഗേഡിയര്‍ ഡോ അബ്ദുള്ള അലി ബിന്‍ സഹു പറഞ്ഞു.
ഷാര്‍ജയുടെ സാന്പത്തിക സാമൂഹിക ജീവിതത്തിനും തൊഴിലവസരങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്ന ഇത്തരം കുടിയേറ്റങ്ങള്‍ ഒഴിവാക്കുന്നതിന് പൊലീസും മറ്റുള്ളവരും ഭരണകൂടവുമായി സഹകരിക്കണമെന്ന് അബ്ദുള്ള അലി അറിയിച്ചു.
അനധികൃത കുടിയേറ്റക്കാരെക്കൊണ്ട് ജോലി ചെയ്യിക്കരുതെന്നും ഇത്തരത്തില്‍ തെരുവോരങ്ങളില്‍ കച്ചവടം നടത്തുന്നവരില്‍ നിന്നും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വാങ്ങരുതെന്നും അദ്ദേഹം ജനങ്ങളോട് പറഞ്ഞു. അനധികൃത തൊഴിാളികളെ പാര്‍പ്പിക്കുന്നവര്‍ക്ക് 50,000 ദിനാര്‍ പിഴയും തെറ്റ് വീണ്ടും ആവര്‍ത്തിച്ചാല്‍ 100, 000 ദിനാര്‍ പിഴയും ഈടാക്കുമെന്ന് ഷാര്‍ജ ഭരണകൂടം അറിയിച്ചു.