ഇന്ത്യന്‍ വ്യോമയാന സുരക്ഷ പ്രതിസന്ധിയില്‍
ദില്ലി: വ്യോമയാന മേഖലയില്‍ ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ദുര്‍ബലം. അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ(ഐസിഎഒ) സുരക്ഷാ മാനദണ്ഡങ്ങള്‍ ഇന്ത്യയില്‍ പാലിക്കപ്പെടുന്നില്ലെന്ന ആരോപണം ശക്തമാണ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഇന്ത്യന്‍ സിവില്‍ ഏവിയേഷന്റെ(ഡിജിസിഎ)സുരക്ഷാ പിഴവുകള്‍ അടുത്ത മാസം ഐസിഎഒ പരിശോധിക്കും.
സുരക്ഷാ കാര്യങ്ങളിലെ ഉപേക്ഷയെ തുടര്‍ന്ന് അമേരിക്കയുടെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ രണ്ടാഴ്ച മുമ്പ് ഇന്ത്യയിലെത്തി പരിശോധിച്ചിരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ അമേരിക്കന്‍ ഏജന്‍സി നടത്തിയ മൂന്നാമത്തെ പരിശോധനയായിരുന്നു ഇത്.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ വ്യോമ ഗതാഗതം പതിന്‍മടങ്ങ് വര്‍ദ്ധിച്ചപ്പോഴും ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഇതുതന്നെയാണ് അമേരിക്ക പോലുള്ള രാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നതും.
സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തിപ്പെടുത്താമെന്ന ഉറപ്പിന്‍മേലാണ് ഏവിയേഷന്‍ രംഗത്തെ തരം താഴ്ത്തലില്‍ നിന്ന് കഴിഞ്ഞ തവണ ഇന്ത്യ രക്ഷപ്പെട്ടത്. വ്യോയാന നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാമെന്നും പുതിയ സംവിധാനം ഒരുക്കാമെന്നുമായിരുന്നു ഉറപ്പ് നല്‍കിയിരുന്നത്.
ആവശ്യത്തിന് വിദഗ്ധര്‍ ഇല്ല എന്ന പ്രതിസന്ധിയും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നേരിടുന്നുണ്ട്. ഒമ്പത് വര്‍ഷം ഡയറക്ടര്‍ ജനറല്‍ ആയി പ്രവര്‍ത്തിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണ്‍ മിശ്ര ഉടന്‍ സംസ്ഥാന കേഡറിലേക്ക് മടങ്ങിപ്പോകും. അതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകും. അതിനാല്‍ തന്നെ അരുണ്‍ മിശ്രയുടെ കാലാവധി നീട്ടാനുള്ള ശ്രമത്തിലാണ് വ്യോമയാന മന്ത്രാലയം.
വിമാനങ്ങളുടെ അറ്റകുറ്റപ്പണികളുടെ കാര്യത്തിലും സുരക്ഷാ പരിശോധനകളുടെ കാര്യത്തിലുമാണ് അമേരിക്കന്‍ ഏജന്‍സിക്കും രാജ്യാന്തര ഏജന്‍സിക്കും പരാതികള്‍ ഏറെയുള്ളത്. ഇത് രണ്ടും കാര്യക്ഷമമല്ല എന്നത് സത്യവുമാണ്.
സാങ്കേതിക ജീവനക്കാരുടെ 570 തസ്തികകളാണ് ഡിജിസിഎയില്‍ ഉള്ളത്. അതില്‍ 320 തസ്തികകളില്‍ മാത്രമേ ജീവനക്കാരുള്ളു. വിരമിച്ച ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചതാണ് ഇതില്‍ പകുതിയോളം പേര്‍. അടുത്ത മാസത്തോടെ 130 പേരെ കൂടി പുതിയതായി നിയമിക്കാന്‍ തീരുമാനമായിട്ടുണ്ട്. പക്ഷേ പുതിയ ആളുകള്‍ അനുഭവ പരിചയം നേടുമ്പോഴേക്കും ഇന്ത്യ അന്താരാഷ്ട്ര വ്യോമയാന രംഗത്ത് തരംതാഴ്ത്തലിന് വിധേയമായേക്കും.