കുടിവെള്ളം മുട്ടുമ്പോള്‍ ബിയര്‍ ഉണ്ടാക്കണ്ട
ജയ്പൂര്‍: വളരെ ദീര്‍ഘവീക്ഷണമുള്ള ഒരു നിലാടിലേക്കെത്തുകയാണ് രാജസ്ഥാന്‍. വെള്ളത്തിന്റെ ഉപയോഗം കൂടുതലുള്ള വ്യവസായങ്ങള്‍ക്ക് ചിലമേഖലകളില്‍ അനുമതി നിഷേധിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. കടുത്ത വരള്‍ച്ചയും ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറയുന്നതും ഒക്കെയാണ് സര്‍ക്കാരിനെ ഇത്തരമൊരു നിയന്ത്രണത്തിന് നിര്‍ബന്ധിക്കുന്നത്.
ഉത്പാദനത്തിന്റെ എഴുപത് ശതമാനം വെള്ളം ആവശ്യമുള്ള ഒരു കമ്പനികള്‍ക്കും ഇനി അനുമതി കൊടുക്കേണ്ടതില്ലെന്നാണ് തീരുമാനം. ബിയര്‍, മദ്യം, സോഫ്റ്റ് ഡ്രിങ്ക്‌സ്, കുപ്പിവെള്ളം തുടങ്ങിയ വ്യവസായങ്ങള്‍ക്കൊക്കെ രാജസ്ഥാനില്‍ അടുത്ത കാലത്തൊന്നും സാധ്യതയില്ലെന്ന് ചുരുക്കം.
സംഭവം സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കിത്തുടങ്ങിയിരിക്കുന്നു. ജെയ്പൂരിലെ റെയില്‍ നീര്‍ കുടിവെള്ള ബോട്ടിലിങ് പ്ലാന്റ് ഈ അടുത്താണ് സാംഭറിലേക്ക മാറ്റിയത്. സാംഭര്‍ തടാകത്തിലെ വെള്ളമാകും ഇനി റെയില്‍ നീരിലൂടെ ആളുകളിലെത്തുക. എന്നിരുന്നാലും ഇപ്പോഴും പല ബിയര്‍, സോഫ്റ്റ് ഡ്രിങ്ക് കമ്പനികളും ജയ്പൂരില്‍ തന്നെയാണുള്ളത്. വേനലില്‍ ഏറ്റവും അധികം ജലക്ഷാമം നേരിടുന്ന നഗരങ്ങളില്‍ ഒന്നാണ് ജയ്പൂര്‍.
ഓരോ വര്‍ഷവും രാജസ്ഥാനിലെ ഭൂഗര്‍ഭ ജലത്തിന്റെ അളവ് കുറഞ്ഞുവരികയാണ്. ജയ്പൂരിലും പരിസര പ്രദേശങ്ങളിലും ഉള്ള മദ്യക്കമ്പനികള്‍ തന്നെയാണ് ജലമൂറ്റലിന്റെ പിറകില്‍. ഡൈ ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സാംഗനെര്‍ ടെഹ്‌സിലില്‍ ഒരോവര്‍ഷവും മൂന്ന് മീറ്റര്‍ വീതമാണ് ഭൂഗര്‍ഭ ജലം കുറയുന്നത്.
പുതിയ നിയമ പ്രകാരം ജയ്പൂരും മറ്റ് ജലക്ഷാമ പ്രദേശങ്ങളും ഒക്കെ 'ഡാര്‍ക്ക് സോണ്‍' എന്നറിയപ്പെട്ടും ഡാര്‍ക്ക് സോണില്‍ വെള്ളം ഊറ്റിയെടുത്തുകൊണ്ടുള്ള ഒരു വ്യവസായവും ഇനി അനുവദിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. നിലവിലുളളവ മറ്റിടങ്ങളിലേക്ക് മാറ്റേണ്ടിയും വരും. ആദ്യം കുടിവെള്ള മുണ്ടാകട്ടെ അത് കഴിഞ്ഞ് മതി കള്ളുകുടി എന്നാണ് ഇപ്പോള്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ നിലപാട്.