നാക്കിന് എല്ലില്ലാത്ത ഒരു വർഗ്ഗീയവാദിയുടെ പുലമ്പല്‍: കെ സുധാകരനെതിരെ എച്ച് സലാം എംഎല്‍എ
ആലപ്പുഴ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്റെ ആരോപണങ്ങള്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി എച്ച് സലാം എംഎല്‍എ. നാക്കിന് എല്ലില്ലാത്ത ഒരു വർഗ്ഗീയവാദിയുടെ പുലമ്പലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഇന്നലെ നടത്തിയ പ്രസ്താവന. ഈ പുലമ്പലിന് കറുകംപുല്ലിന്റെ വില പോലും കല്പിക്കുന്നില്ലെന്നും എച്ച് സലാം ഫേസ്ബുക്കില്‍ കുറിച്ചു. ആലപ്പുഴയിലെ നിഷ്ടൂരമായ കൊലപാതകത്തെ മുൻനിർത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നടത്തിയ പരാമർശം യഥാർത്ഥ പ്രതികളെ രക്ഷപെടുത്തുവാനുള്ള നീക്കത്തിന്റെ തുടക്കമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
രണ്ട് കൊലപാതകങ്ങളിലും ഉന്നതതല ഗൂഡാലോചനയുണ്ട് എന്ന വിവരങ്ങൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് സിപിഎമ്മിനും പോലീസിനും എതിരെ കെ. സുരേന്ദ്രൻ പ്രസ്താവനകൾ നടത്തിയിരിക്കുന്നത്. വ്യക്തിപരമായി എനിക്കെതിരെയും നട്ടാൽ കുരുക്കാത്ത പച്ചനുണ പ്രചരിപ്പിക്കുകയാണ്. അന്വേഷണത്തെ വഴിതിരിക്കുവാൻ വേണ്ടിയുള്ള ഗൂഢമായ നീക്കമാണ് ഇപ്പോൾ സുരേന്ദ്രൻ നടത്തുന്നത്. പത്രസമ്മേളനത്തിൽ വ്യക്തിപരമായി എനിക്കെതിരെ സുരേന്ദ്രൻ നടത്തിയ പരാമർശം ശുദ്ധഅസംബന്ധമാണ്. എംഎല്‍എയായ ഞാനും സിപിഎമ്മും എസ് ഡിപിഐയെ സഹായിച്ചു എന്ന തരത്തിലാണ് സുരേന്ദ്രന്റെ പ്രസ്താവന. അടിസ്ഥാനരഹിതമായ ആരോപണം എനിക്കെതിരെ ഉന്നയിച്ചു കൊണ്ട് വ്യക്തിപരമായ അധിക്ഷേപം നടത്തിയ കെ. സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംഎല്‍എ അറിയിക്കുന്നു.

സ്കൂൾ വിദ്യാഭ്യാസ ഘട്ടത്തിൽ എസ്എഫ്ഐ യിലൂടെ പൊതു പ്രവർത്തനം ആരംഭിച്ച ഞാൻ സിപിഎമ്മി ൽ അംഗമായിട്ട് 30 വർഷമായി. എസ്എഐയുടെയും ഡിവൈഎഫ്ഐയുടേയും ഇപ്പോൾ സിഐടി യുവിന്റെ ജില്ലാ ഭാരവാഹിയായി പ്രവർത്തിച്ചു.എന്റെ രാഷ്ട്രീയ പ്രവർത്തനവും മതനിരപേക്ഷ നിലപാടും അമ്പലപ്പുഴയിലെയും ആലപ്പുഴയിലേയും ജനങ്ങൾക്ക് നല്ല ബോധ്യമാണ്. അതുകൊണ്ടാണ് ഇതുപോലെ കടുത്ത വർഗ്ഗീയ പ്രചരണവും പച്ചക്കള്ളങ്ങളും ബിജെപിയും യുഡിഎഫും തെരഞ്ഞെടുപ്പിൽ പ്രചരിപ്പിച്ചിട്ടും നിങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞത്..
നിങ്ങൾ എസ്ഡിപിഐയെ ചേർത്ത് എനിക്കെതിരെ പ്രചരണം നടത്തിയ നിയമസഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ എസ്ഡിപിഐയും വെൽഫെയർ പാർട്ടിയും മത്സരിച്ച ഏക സീറ്റ് അമ്പലപ്പുഴ ആയിരുന്നു എന്ന കാര്യവും മറന്നു പോകരുത്. എന്റെ മതനിരപേക്ഷ നിലപാടിന് കെ. സുരേന്ദ്രനെ പോലുള്ള വർഗ്ഗീയവാദികളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ക്രൂരമായി കൊല ചെയ്യപ്പെട്ട രണ്ട് പേരുടെയും വീടുകളിൽ അന്ന് തന്നെ പോയിരുന്നു. മരണപ്പെട്ട ഷാനിന്റെ കുടുംബവീടും ഭാര്യവീടും രഞ്ജിത്ത് ശ്രീനിവാസന്റെ വീടും ഞാൻ പ്രതിനിധീകരിക്കുന്ന അമ്പലപ്പുഴ മണ്ഡലത്തിലാണ്. എനിക്ക് നേരിട്ട് അറിയാവുന്നവരാണ് മരണപ്പെട്ട രണ്ട് പേരും. ഞാനും രഞ്ജിത്തും ആലപ്പുഴ എസ്ഡി കോളേജിൽ പഠിച്ചവരാണ്. ആ സമയം മുതൽ രഞ്ജിത്തിനെ അറിയാം. ഷാൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സമയം മുതൽ ഷാനെയും അറിയാം. രണ്ട് പേരെയും ചിരിക്കുന്ന മുഖത്തോടെ മാത്രമേ കണ്ടിട്ടുള്ളൂ.. സംഭവങ്ങൾക്ക് ശേഷം ആദ്യം ബിജെപി നേതാവ് രഞ്ജിത്തിന്റെ വീട്ടിലായിരുന്നു പോയത്.
എനിക്കൊപ്പം കൗൺസിലർമാരായ കവിത ടീച്ചർ, ഹുസൈൻ, അജേഷ്, ബി.നസീർ എന്നിവർ ഉണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ടാണ് ക്രൂരമായി രഞ്ജിത്തിനെ കൊലപ്പെടുത്തിയത്.. അമ്മയുടെയും ഭാര്യയുടെയും മക്കളുടെയും നിലവിളി മനുഷ്യത്വമുള്ള ഒരാൾക്കും കണ്ടു നിൽക്കുവാൻ കഴിയുന്നതായിരുന്നില്ല. അമ്മയുടെ തലയിലും കൈയ്യിലും പിടിച്ചു കൊണ്ട് കുറച്ച് സമയം നിന്നു. രണ്ടാമത് മണ്ണഞ്ചേരിയിലെ ഷാനിന്റെ വീട്ടിലും സമീപത്തുള്ള ഗ്രൗണ്ടിലും പോയി. ഷാനെയും വാഹനം ഇടിച്ചു പരിക്കേല്പിച്ചതിന് ശേഷം ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു. മനം തകർന്നു നിൽക്കുന്ന വാപ്പയേയും ഉമ്മയേയും മക്കളേയും സഹോദരിയെയും കണ്ടു ആശ്വസിപ്പിച്ചു. ആ ദിവസം ചില ബിജെപി ക്കാർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത് എച്ച്.സലാം എംഎല്‍എ എസ്ഡിപിഐക്കാരന്റെ വീട് സന്ദർശിച്ചെന്നും രഞ്ജിത്തിന്റെ വീട്ടിൽ വന്നില്ല എന്നുമാണ്.. ഒരു പ്രവർത്തകൻ മരിച്ചു കിടക്കുമ്പോഴും നെറിവില്ലാത്ത വർഗ്ഗീയ രാഷ്ട്രീയമാണ് ഇവർ പ്രചരിപ്പിക്കുവാൻ ശ്രമിച്ചത്.
Recommended Video
രണ്ട് പേർക്കും രണ്ട് പെൺമക്കളാണ്. ഈ കുടുംബങ്ങളെ അനാഥരാക്കിയത് എസ്ഡിപിഐയുടെയും ബിജെപിയുടെയും വർഗ്ഗീയ ,കൊലപാതക രാഷ്ട്രീയമാണ്. ഷാനിന്റെ മരണം ആനന്ദത്തോടെയും ആഹ്ലാദത്തോടെയും ആമോദത്തോടെയുമാണ് ഞങ്ങൾ കാണുന്നത് എന്നാണ് എസ്ഡിപിഐയുടെ സംസ്ഥാന നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്. പാലക്കാട് ഒരു പ്രവർത്തകൻ മരണപ്പെട്ടപ്പോൾ ചിരിച്ചുല്ലസിച്ചു കൊണ്ടാണ് കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. സ്വന്തം പ്രവർത്തകർ നഷ്ടപ്പെടുമ്പോഴും രാഷ്ട്രീയത്തിന്റെയും വർഗ്ഗീയതയുടെയും കഴുകൻ കണ്ണ് മാത്രമാണ് ഇവർക്കുള്ളത്. ഈ കുടുംബങ്ങളോട് ഉത്തരം പറയേണ്ടത് സുരേന്ദ്രനെ പോലുള്ള നേതാക്കളാണ്. കൊലപാതകങ്ങളുടെ ഉന്നതതലത്തിൽ നടന്ന ഗൂഢാലോചന അന്വേഷിക്കുമ്പോൾ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളിലേക്ക് അന്വേഷണം എത്തിച്ചേരുമെന്ന് ബോധ്യമാകുന്ന ഘട്ടത്തിലാണ് അസംബന്ധമായ കള്ളപ്രചരണവുമായി അദ്ദേഹം എത്തിയിരിക്കുന്നതെന്നും എച്ച് സലാം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications