കൊവിഡ് കേസുകൾ കുതിക്കുന്നു, ആലപ്പുഴയിലെ ബീച്ചുകൾ ശനിയാഴ്ചയും അവധി ദിവസങ്ങളിലും ഏഴു മണി വരെ മാത്രം
ആലപ്പുഴ : കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബീച്ചുകളില്‍ ശനി ഞായര്‍ മറ്റ് അവധി ദിവസങ്ങള്‍ വൈകിട്ട് ഏഴു മണി വരെ മാത്രം ആളുകള്‍ക്ക് പ്രവേശന അനുമതി നല്‍കിയാല്‍ മതിയെന്ന് ജില്ലാകളക്ടര്‍ അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.

വിവാഹം പൊതു ചടങ്ങുകള്‍ എന്നിവയ്ക്ക് ആളുകളുടെ എണ്ണം മുന്‍നിശ്ചയപ്രകാരം കര്‍ശനമായി നിയന്ത്രിക്കും. വിവാഹവും മറ്റു പൊതു ചടങ്ങുകളുടെയും സമയം രണ്ടു മണിക്കൂര്‍ ആയി ചുരുക്കുവാനും തീരുമാനിച്ചു.
വിവാഹം, പൊതു ചടങ്ങുകള്‍, വാര്‍ഷിക പരിപാടികള്‍, രാഷ്ട്രീയ സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയെല്ലാം കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം.വിവാഹം ബന്ധപ്പെട്ട വീട്ടുകാരും ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന പരിപാടികള്‍ ഉടമസ്ഥരും, പള്ളി പരിപാടികള്‍ ഉത്സവങ്ങള്‍ തുടങ്ങിയ സംഘാടകരും കോവിഡ് 19 ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
കടകളിലും മറ്റും നില്‍ക്കുന്ന ജീവനക്കാര്‍ ഒരാഴ്ചയ്ക്കുള്ളില്‍ ആര്‍. ടി പി. സി. ആര്‍ ടെസ്റ്റിന് വിധേയമാകണം. നൂറിലധികം ആളുകളെ പൊതുപരിപാടികള്‍ പങ്കെടുപ്പിക്കണം എങ്കില്‍ അവര്‍ രണ്ടാം ഘട്ട വാക്‌സിനേഷന്‍ എടുത്തവരും ആര്‍ ടി പി സി ആര്‍ ടെസ്റ്റ് ചെയ്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. കെ. എസ്.ആര്‍.ടി. സി പ്രൈവറ്റ് ബസ്സുകളില്‍ യാത്രക്കാരെ നിര്‍ത്തി കൊണ്ടുപോകുന്നതും വിലക്കിയിട്ടുണ്ട്.
മെഡിക്കല്‍ കോളേജിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും ലും രോഗികളെ സന്ദര്‍ശനത്തിന് എത്തുന്നവര്‍ വാക്‌സിനേഷന്‍ സ്വീകരിച്ചവരോ ആര്‍.ടി. പി.സി.ആര്‍ ടെസ്റ്റ് നടത്തിയവരോ ആയിരിക്കണമെന്ന നിബന്ധന വയ്ക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു . യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ജില്ലാ പോലീസ് മേധാവി ജയദേവ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എല്‍ അനിതകുമാരി തുടങ്ങിയ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.












Click it and Unblock the Notifications