10 വര്‍ഷത്തിനിടെ ആദ്യമായി ഫെഡ് റിസര്‍വ്വ് പലിശനിരക്ക് കൂട്ടി
വാഷിങ്ടണ്‍: ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും പൂര്‍ണമായും കര കയറിയതിന്റെ സൂചനകളുമായി ഫെഡ് റിസര്‍വ് പലിശനിരക്ക് കൂട്ടി. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് 0.25 ശതമാനമാണ് പലിശനിരക്ക് കൂട്ടിയത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇതാദ്യമായിട്ടാണ് ഫെഡ് റിസര്‍വ് പലിശനിരക്കില്‍ വര്‍ധനവ് വരുത്തുന്നത്.
പലിശനിരക്ക് കൂട്ടുന്നത് സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാനാകുമോ എന്ന ദീര്‍ഘകാലത്തെ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ഈ തീരുമാനം. ഇതുവരെ ഉണ്ടായിരുന്ന പലിശനിരക്ക് ഇപ്പോഴത്തെ പലിശ 0.25 ശതമാനം വരെയായിരുന്നു. ഇതാണ് 0.25 - 0.50 ശതമാനമാകുന്നത്. ലേബര്‍ മാര്‍ക്കറ്റില്‍ കാര്യമായ പുരോഗതി ഉണ്ടായതായി നയ രൂപവത്കരണ കമ്മിറ്റി വിലയിരുത്തിയതായി ഫെഡറല്‍ റിസര്‍വ്വ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഈ സാഹചര്യത്തിലാണ് പലിശ നിരക്കില്‍ വര്‍ധനവ് വരുത്താന്‍ ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി യോഗം തീരുമാനമെടുത്തത്. ഈ തീരുമാനം ആഗോള സമ്പദ് ഘടനയില്‍ തന്നെ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നത്. രൂപയുടെ മൂല്യം, എണ്ണ, സ്വര്‍ണം എന്നിവയിലും ഓഹരി വിപണിയിലുമാകും ഇന്ത്യയെ സംബന്ധിച്ചിത്തോളം മാറ്റങ്ങളുണ്ടാകുക.
2006 ലാണ് ഇതിന് മുമ്പ് ഫെഡ് റിസര്‍വ് പലിശനിരക്ക് കൂട്ടിയത്. ഏതാണ്ട് രണ്ട് വര്‍ഷമായി നിരക്ക് വര്‍ധനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. എന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് അമേരിക്കന്‍ സാമ്പത്തിക രംഗത്തിന് ഉണ്ടായ തിരിച്ചടി കാരണം ഈ തീരുമാനം നീട്ടിവെക്കുകയായിരുന്നു. ഹൗസിംഗ് ലോണുകളെയും ബിസിനസ് ലോണുകളെയും പലിശ നിരക്കിലെ വര്‍ധന എങ്ങനെ ബാധിക്കുമെന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല.