ജിയോയുടെ അതിവേഗ ബ്രോഡ്ബാന്‍ഡ്: മൂന്ന് മാസത്തേയ്ക്ക് സൗജന്യ ഓഫർ, ശ്രമം ബിഎസ്എൻഎല്ലിനെ തകർക്കാൻ!!
മുംബൈ: ടെലികോം രംഗത്ത് വിപ്ലവത്തിന് തുടക്കം കുറിച്ച റിലയന്‍സ് ജിയോ ബ്രോഡ് ബാൻഡ് രംഗത്തേയ്ക്ക്. അതിവേഗ ബ്രോഡ്ബാൻഡ് സേവനമാണ് റിലയൻസ് ജിയോ ആരംഭിക്കുന്നത്. ജിയോ ഫൈബര്‍ ബ്രോഡ്ബാൻഡിൽ ആദ്യത്തെ 90 ദിവസം വെൽക്കം ഓഫര്‍ നല്‍കാനാണ് ജിയോയുടെ നീക്കം. ജൂണിൽ സേവനമാരംഭിക്കുന്ന ജിയോ ഫൈബർ സർവ്വീസ് ജൂണ്‍ മുതല്‍ മൂന്ന് മാസത്തേയ്ക്കായിരിക്കും തികച്ചും സൗജന്യ സേവനം നൽകുക.
100 എബിപിഎസ് സ്പീഡായിരിക്കും റിലയൻസ് ജിയോ ഇന്‍ഫോകോമിന്‍റെ ജിയോ ഫൈബറിന് ഉണ്ടായിരിക്കുക. കുറഞ്ഞ താരിഫ് നിരക്കിൽ അൾട്രാ ഫാസ്റ്റ് ഇന്‍റർനെറ്റ് കണക്ഷൻ ലഭ്യമാക്കാനാണ് മുകേഷ് അംബാനി ഒരുങ്ങുന്നത്. ആദ്യത്തെ മൂന്ന് മാസത്തെ സേവനം പരീക്ഷണാർത്ഥമായിരിക്കും നടപ്പിലാക്കുക.
അഞ്ച് നഗരങ്ങൾ
ഗുജറാത്തിലെ ജംനാനഗർ, ദില്ലി, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നീ അഞ്ച് നഗരങ്ങളിലായിരിക്കും ആദ്യഘട്ടത്തിൽ ഹൈസ്പീഡ് ഇന്‍റർനെറ്റ് ട്രയൽ എന്ന രീതിയിൽ അയയ്ക്കുക.
ജിയോ ഫൈബർ പ്രിവ്യൂ ഓഫർ
റിലയൻസ് ജിയോയുടെ ഹൈസ്പീഡ് ബ്രോഡ്ബാൻഡ് സർവ്വീസ് ജൂണിൽ ആരംഭിക്കുമെന്നാണ് ജിയോയുടെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. 100 ജിബി ഡാറ്റ 90 ദിവസത്തേയ്ക്ക് 100 എംബിപിഎസ് സ്പീഡിലാണ് ലഭിക്കുക. 100 ജിബി ഉപയോഗിച്ച് കഴിയുന്നതോടെ ഇൻറർനെറ്റ് സ്പീഡ് 1എംബിപിഎസിലേയ്ക്ക് മാറും.
റീഫണ്ടിംഗ് ലഭ്യം
ജിയോ ബ്രോഡ് ബാൻഡ് സർവീസ് മൂന്ന് മാസത്തേയ്ക്ക് സൗജന്യമായാണ് ലഭ്യമാകുകയെങ്കിലും കണക്ഷൻ ലഭിക്കുന്നതിന് റീഫണ്ട് ചെയ്യാവുന്ന 4,500 രൂപയുടെ റീച്ചാർജ് അനിവാര്യമാണ്. എന്നാൽ ബ്രോഡ്ബാന്‍ഡ് ഉപയോഗം അവസാനിപ്പിക്കാന്‍ തീരുമാനിക്കുന്നതോടെ ഈ തുക പൂർണ്ണമായും തിരിച്ചുനൽകുന്നതാണ് ജിയോയുടെ സംവിധാനം.
പരീക്ഷണം നടക്കുന്നു
റിലയൻസ് ജിയോയുടെ ജിയോ ഫൈബർ പ്രവര്‍ത്തനമാരംഭിക്കുന്ന കൃത്യമായ തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും കമ്പനിയിലെ ജീവനക്കാർക്ക് കണക്ഷൻ അനുവദിച്ച് ജിയോ പരീക്ഷണം നടത്തിവരികയാണ്. നേരത്തെ റിലയൻസ് ജിയോയുടെ സൗജന്യ സർവ്വീസ് സെപ്തംബറിൽ ആരംഭിക്കുന്നതിന് മുന്നോടിയായും ഇത്തരത്തിൽ മൂന്ന് മാസത്തോളം പരീക്ഷണം നടത്തിയിരുന്നു.
മത്സരം മുറുകുന്നു
രാജ്യത്ത് ബ്രോഡ്ബാൻഡ് സർവ്വീസിലെ അതികായകരായ എയർടെല്ലിന് ഭീഷണിയാവുന്നതാണ് ജിയോയുടെ ബ്രോഡ്ബാൻഡ്. ജിയോയുടെ വെല്ലുവിളികളെ നേരിടാൻ ഹൈസ്പീഡ് ഇൻറർനെറ്റ് കണക്ഷനാണ് എയർടെല്‍ നിലവിൽ നൽകിവരുന്നത്. എന്നാൽ മൂന്ന് മാസത്തെ സൗജന്യസേവനം ആരംഭിക്കുന്നതോടെ ഇരു കമ്പനികളും തമ്മില്‍ ടെലികോം വിപണിയിൽ ഉള്ള മത്സരം വർധിപ്പിക്കുകയേ ഉള്ളൂ.