ഖത്തര്‍ ക്രൈസിസ്: ഓഹരി വിപണി തകര്‍ന്നടിഞ്ഞു... എണ്ണവില കുതിച്ചുകയറി, ഖത്തർ തകരുന്നു?
ദോഹ: ഏറെ നാളുകളായി അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഇടിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഗള്‍ഫ് രാജ്യങ്ങളുടെ തിരിച്ചുവരവിനെ തടഞ്ഞുനിര്‍ത്തിയതും ഇതു തന്നെ ആയിരുന്നു.
ഗള്‍ഫ് മേഖലയ്ക്ക് തീരെ സുഖകരമല്ലാത്ത ഒരു വാര്‍ത്തയ്‌ക്കൊപ്പം ഇപ്പോള്‍ എണ്ണ വിലയും കുതിച്ചുകയറുകയാണ്. സൗദി അറേബ്യയും യുഎഇയും ബഹ്‌റൈനും ഖത്തറുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും വിച്ഛേദിച്ചത് ലോക വിപണിയില്‍ ഉണ്ടാക്കിയ പ്രതിഫലനം അങ്ങനെ ആയിരുന്നു.
ഖത്തര്‍ ക്രൈസിസ്
തീവ്രവാദ ബന്ധം ആരോപിച്ച് ബഹ്‌റൈന്‍ ആയിരുന്നു ആദ്യം ഖത്തറുമായുള്ള ബന്ധങ്ങള്‍ വിഛേദിച്ചത്. തുടര്‍ന്ന് സൗദി അറേബ്യയും യുഎഇയും ഖത്തറുമായുള്ള ബന്ധം വിഛേദിച്ചു.
ഓഹരി വിപണി തകര്‍ന്നു
സൗദി അറേബ്യയും യുഎഇയും നയതന്ത്ര ബന്ധം വിഛേദിച്ചത് ഏറ്റവും രൂക്ഷമായി ബാധിച്ചത് ഖത്തറിനെ തന്നെ ആയിരുന്നു. വാര്‍ത്തകള്‍ പുറത്ത് വന്നതോടെ ഖത്തര്‍ ഓഹരിവിപണി തകര്‍ന്നു.
കനത്ത ഇടിവ്
കനത്ത ഇടിവാണ് ഖത്തര്‍ ഓഹരി വിപിണിയില്‍ പ്രകടമായത്. ഒറ്റ ദിവസം കൊണ്ട് 7.65 ശതമാനമാണ് ഇടിവ്. ഇത് ഖത്തറിന്റെ സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ലോകകപ്പ് പ്രതിസന്ധിയില്‍
കാര്യങ്ങള്‍ ഈ നിലക്കാണ് മുന്നോട്ട് പോകുന്നത് എങ്കില്‍ 2022 ലെ ഫുട്‌ബോള്‍ ലോകകപ്പും പ്രതിസന്ധിയിലാകും. ലോകകപ്പിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുക എന്നത് ഖത്തറിനെ സംബന്ധിച്ച് വലിയ പ്രതിസന്ധി തന്നെ ആകും.
എണ്ണ വിലയില്‍ കുതിപ്പ്
എന്നാല്‍ ഗള്‍ഫ് പ്രതിസന്ധി അന്താരാഷ്ട്ര എണ്ണ വിലയ്ക്ക് പുത്തന്‍ കുതിപ്പാണ് നല്‍കിയിട്ടുള്ളത്. വിപണികളില്‍ എണ്ണ വിലയില്‍ കാര്യമായ വര്‍ദ്ധനയാണ് ഒറ്റ ദിവസം രേഖപ്പെടുത്തിയത്.
ബ്രെന്റ് ക്രൂഡ്
അന്താരാഷ്ട്ര തലത്തില്‍ എണ്ണ വിലയുടെ അളവുകോല്‍ ആണ് ബ്രെന്റ് ക്രൂഡ്. 1.24 ശതമാനം ആണ് ബ്രെന്റ് ക്രൂഡില്‍ ഉണ്ടായ വര്‍ദ്ധന. എണ്ണ വില ബാരലിന് 50.57 ഡോളറായി ഉയരുകയും ചെയ്തു.
അമേരിക്കന്‍ വിപണിയിലും
ഗള്‍ഫ് പ്രതിസന്ധി അമേരിക്കന്‍ വിപണിയിലും പ്രതിഫലിച്ചു. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റില്‍ എണ്ണവില 0.9 ശതമാനം വര്‍ദ്ധിച്ച് ബാരലിന് 48.08 ശതമാനം ആയി.
എണ്ണ ഉത്പാദനത്തില്‍
എണ്ണ ഉത്പാദനത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള സൗദി അറേബ്യ തന്നെയാണ്. ലോകരാഷ്ട്രങ്ങളുടെ കണക്കെടുത്താല്‍ റഷ്യയാണ് ഒന്നാമത്.
ഖത്തറിന്റെ സ്ഥാനം
എണ്ണ ഉത്പാദനത്തില്‍ 17-ാം സ്ഥാനം മാത്രമാണ് ഖത്തറിനുള്ളത്. ഒപെക് രാജ്യങ്ങളില്‍ ഒമ്പതാം സ്ഥാനവും. എന്നാല്‍ ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതത പാടം പങ്കുവയ്ക്കുന്നത് ഖത്തറും ഇറാനും ആണ്.
തകര്‍ച്ച തുടര്‍ന്നാല്‍
ഒറ്റ ദിവസം കൊണ്ട് ഖത്തര്‍ ഓഹരി വിപണി ഇടിഞ്ഞത് 7.65 ശതമാനം ആണ്. ഈ ഇടിവ് വരും ദിവസങ്ങളിലും തുടര്‍ന്നാല്‍ ഖത്തര്‍ കനത്ത പ്രതിസന്ധിയില്‍ ആകും.