ട്രംപ് ഉമ്മാക്കി കാട്ടിയാൽ ഞെട്ടുമോ? 'ആര്' എന്ന് ചോദിച്ചാൽ WHO എന്നുത്തരം...എവിടെനിന്ന് വരും പണം?
ഐക്യരാഷ്ട്ര സംഘടനയുടെ രാഷ്ട്രീയേതര ഏജന്‍സികളില്‍ ഒന്നാണ് ലോകാരോഗ്യ സംഘടന. അന്താരാഷ്ട്ര തലത്തില്‍ പൊതുജനാരോഗ്യ പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഉള്ള സംവിധാനമാണിത്. ഒരു രോഗത്തെ ആഗോളതലത്തില്‍ മഹാമാരിയെന്ന് പ്രഖ്യാപിക്കുന്നത് പോലും ലോകാരോഗ്യ സംഘടനയാണ്.
ഇങ്ങനെയുള്ള ലോകാരോഗ്യ സംഘടനയ്ക്കുള്ള സംഭാവനയാണ് അമേരിക്കന്‍ പ്രസിഡന്റ് ടൊണാള്‍ഡ് ട്രംപ് നിര്‍ത്തലാക്കിയിരിക്കുന്നത്. അമേരിക്കയില്‍ കൊവിഡ് പടര്‍ന്നുപിടിച്ച് ജനങ്ങള്‍ മരിച്ചുവീഴുന്നതിന്റെ കുറ്റം കൂടി ട്രംപ് ഇപ്പോള്‍ ലോകാരോഗ്യ സംഘടനയുടെ തലയില്‍ വയ്ക്കാനാണ് ശ്രമിക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ ഏജന്‍സിയായ ലോകാരോഗ്യ സംഘടനയ്ക്ക് പ്രവര്‍ത്തിക്കാന്‍ പണം വേണം എന്നതില്‍ തര്‍ക്കമൊന്നും ഇല്ല. എവിടെ നിന്നൊക്കെയാണ് ആ പണം വരുന്നത് എന്ന് നോക്കാം. അമേരിക്ക വിചാരിച്ചാല്‍ എന്ത് സംഭവിക്കും എന്നും നോക്കാം...
194 രാജ്യങ്ങള്‍
ലോകാരോഗ്യ സംഘടനയില്‍ 194 രാജ്യങ്ങള്‍ ആണ് അംഗങ്ങള്‍ ആയിട്ടുള്ളത്. സംഘടനയുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണം ഈ രാജ്യങ്ങള്‍ എല്ലാം കൂടിയാണ് നല്‍കേണ്ടത്. രാജ്യത്തെ ജനസംഖ്യയുടേയും സാമ്പത്തികാവസ്ഥയുടേയും അടിസ്ഥാനത്തിലാണ് ഓരോ രാജ്യവും ലോകാരോഗ്യ സംഘടനയ്ക്ക് പണം നല്‍കേണ്ടത്. ഇതിനെ അസസ്‌മെന്റ് ഫണ്ട് എന്നാണ് വിശേഷിപ്പിക്കുന്നത്.
അമേരിക്ക നമ്പര്‍ 1
ലോകാരോഗ്യ സംഘടനയ്ക്ക് പണം നല്‍കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് അമേരിക്കയാണ് എന്ന കാര്യം പറയാതെ വയ്യ. മൊത്തം ധനസാഹയത്തിന്റെ 14.67 ശതമാനവും അമേരിക്കയില്‍ നിന്നാണ് വരുന്നത്. അതുകൊണ്ട് തന്നെ ഈ പണം ഏറെ നിര്‍ണായകമാണ്.
മറ്റാരുമില്ലേ...
ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനത്തിനുള്ള ധനസഹായത്തില്‍ പത്ത് ശതമാനത്തിലധികം നല്‍കുന്ന ഒറ്റ രാജ്യമേ ഉള്ളു. അത് അമേരിക്കയാണ്. 7.79 ശതമാനം നല്‍കുന്ന ബ്രിട്ടന്‍ ആണ് രണ്ടാം സ്ഥാനത്ത്. ജര്‍മനി നല്‍കുന്നത് 5.68 ശതമാനം ആണ്.
രാജ്യങ്ങളേക്കാള്‍ മുകളില്‍ ബില്‍ ഗേറ്റ്‌സ്
അമേരിക്ക കഴിഞ്ഞാല്‍ ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും അധികം സാമ്പത്തിക സഹായം നല്‍കുന്നത് ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ആണ്. 9.76 ശതമാനം ആണ് ഇവരുടെ സംഭാവന. തൊട്ടുപിറകില്‍ ഉള്ളത് ഗവി അലയന്‍സും. ഇവര്‍ നല്‍കുന്ന 8.39 ശതമാനം വരും.
ഗവി അലയന്‍സിന് പിന്നില്‍....
ജനീവ കേന്ദ്രീകരിച്ച് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഗവി അലയന്‍സ്. ഇവര്‍ക്ക് ഏറ്റവും അധികം സംഭാവന നല്‍കുന്നത് ബില്‍ ആന്റ് മെലിന്‍ഡ് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ആണ് എന്നത് വേറെ കാര്യം. കൊറോണ വൈറസ് വ്യാപനം തുടങ്ങിയപ്പോള്‍ എന്തുകൊണ്ടാണ് ബില്‍ ഗേറ്റ്‌സിനെതിരെ വലി ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ ഉയര്‍ന്നുവന്നത് എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ!
ചൈന വളരെ മോശം
കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ ലോകാരോഗ്യ സംഘടന ഏറ്റവും അധികം പഴികേള്‍ക്കുന്നത് ചൈനയെ പിന്തുണയ്ക്കുന്നതിന്റെ പേരിലാണ്. എന്നാല്‍ ചൈന ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കുന്ന സംഭാവന കേട്ടാല്‍ ഇത് വിശ്വസിക്കാന്‍ ആര്‍ക്കും തോന്നില്ല. കാരണം വെറും 0.21 ശതമാനം മാത്രമാണ് ചൈനയുടെ സംഭാവന. ഇതിന്റെ ഇരട്ടിയില്‍ അധികമുണ്ട് ഇന്ത്യ നല്‍കുന്ന പണം (0.48 %). എന്തിന്, പാകിസ്താന്‍ പോലും ചൈനയേക്കാള്‍ കൂടുതല്‍ പണം നല്‍കുന്നുണ്ട്.
സംഭാവനകള്‍
അംഗ രാജ്യങ്ങള്‍ നല്‍കുന്ന സംഭാവന അല്ലാതെ വേറേയും പണ സ്രോതസ്സുണ്ട് ലോകാരോഗ്യ സംഘടനയ്ക്ക്. അത് മറ്റ് സന്നദ്ധ സംഭാവനകളാണ്. അംഗരാജ്യങ്ങള്‍ കൃത്യമായി നല്‍കേണ്ട തുകയ്ക്ക് പുറമേ അവര്‍ക്ക് കൂടുതല്‍ തുക സംഭാവനയായി നല്‍കാം. അതുപോലെ എന്‍ജിഒകള്‍ക്കും പണം നല്‍കാം. മൊത്തം പ്രവര്‍ത്തന മൂലധനത്തിന്റെ 80 ശതമാനവും ഇത്തരത്തിലാണ് ലോകാരോഗ്യ സംഘടനയ്ക്ക് ലഭിക്കുന്നത്.
Recommended Video
അമേരിക്ക ഇടഞ്ഞാല്‍
ഈ സാഹചര്യത്തില്‍ അമേരിക്ക ഇടഞ്ഞാല്‍ അത് ലോകാരോഗ്യ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ അപ്പാടെ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പല പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്‌ക്കേണ്ടി വരും. ലോകാരോഗ്യ സംഘടന നല്‍കുന്ന ധനസഹായങ്ങളും അവസാനിപ്പിക്കേണ്ടി വരും.