മീനങ്ങാടിയില്‍ കാര്‍ബണ്‍ ന്യൂടല്‍പദ്ധതി വരുന്നു; ഇനി മരം പണയം വെച്ചും പണം വാങ്ങാം... കർഷകരുടെ വരുമാനം വർധിക്കും...
കല്‍പ്പറ്റ: സംസ്ഥാനത്ത് വയനാട് ജില്ലയിലെ മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്ന കാര്‍ബണ്‍ ന്യൂടല്‍ പദ്ധതിയുടെ പഠനറിപ്പോര്‍ട്ടും ശുപാര്‍ശയും ധനമന്ത്രി ടി എം തോമസ് ഐസക് പ്രകാശനം ചെയ്തു. കാലാവസ്ഥാവ്യതിയാനം കുറക്കുന്നതിനും, കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയില്‍ ഏറ്റവും ശ്രദ്ധേയമായത് മരം നട്ട് വരുമാനമുണ്ടാക്കുകയെന്നതാണ്.
പാട്ടീദാര്‍ നേതാവ് ബിജെപി വിട്ടു, തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടി
മലവേപ്പ്, വെള്ളപ്പൈന്‍, പ്ലാവ്, മാവ്, വീട്ടി എന്നിങ്ങനെ വിവിധ ഇനം മരങ്ങള്‍ കൃഷിഭൂമിയില്‍ നട്ട് പിടിപ്പിച്ചാല്‍ കര്‍ഷകന് ഒരു സമാശ്വാസ തുക പ്രോത്സാഹനമായി ലഭിക്കും. ഇതിനുമപ്പുറം അടിയന്തിര ഘട്ടത്തില്‍ മരം പണയം വെച്ച് ബാങ്കില്‍ നിന്ന് വായ്പ ലഭിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. പദ്ധതിയുടെ പ്രധാനലക്ഷ്യം പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങളാണ്.
മണ്ണിന്റെ ഫലഭൂയിഷ്ഠത വര്‍ധിപ്പിച്ചും പരമ്പരാഗത സമ്മിശ്രകൃഷി ശാസ്ത്രീയമായ രീതിയില്‍ പരിഷ്‌ക്കരിച്ചും ഉല്പാദനം വര്‍ധിപ്പിച്ചും കര്‍ഷകനെ സ്വയംപര്യാപ്തതയില്‍ എത്തിക്കാനും പദ്ധതി കൊണ്ട് സാധിക്കും. പദ്ധതിയുടെ ഭാഗമായി മീനങ്ങാടി സെന്റ് മേരീസ് പള്ളി ഓഡിറ്റോറിയത്തില്‍ സെമിനാറും നടന്നു. ജൈവരീതിയില്‍ മണ്ണിന്റെ വളക്കൂറ് വര്‍ദ്ധിപ്പിച്ച് ഉന്നത ഗുണ നിലവാരമുള്ള കാപ്പി ഉല്‍പ്പാദിപ്പിച്ച് ബ്രാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഇന്നത്തെനിലയില്‍ വ്യത്യസ്തമായി കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കാന്‍ കഴിയുമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.
കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി പ്രാവര്‍ത്തികമായാല്‍ അത്തരത്തിലൊരു ജില്ലയില്‍ നിന്നുള്ള തെന്ന നിലയില്‍ വയനാടന്‍ ഉല്പന്നങ്ങള്‍ക്ക് വിപണി കയ്യടക്കാന്‍ എളുപ്പമാവും. പദ്ധതിയുമായി ബന്ധപ്പെട്ട് വിവരശേഖരണം നടത്തിയ തണല്‍ എന്ന സന്നദ്ധ സംഘടനയായിരുന്നു. മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ നിന്നും ജില്ലയിലെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാനാവും വിധം കുറ്റമറ്റ രീതിയില്‍ ആസൂത്രണം ചെയ്യാന്‍ തണലിന് സാധിച്ചിട്ടുണ്ട്.
ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കുന്നത് വനസമ്പത്ത് വര്‍ദ്ധിപ്പിക്കു ന്നതിനൊപ്പം കാര്‍ബണ്‍ തുലിത കൈവരിക്കുന്നതിനും സഹായകരമാകും. കാര്‍ഷിക വായ്പാ പലിശ നിരക്കില്‍ പണം ലഭ്യമാക്കുന്നതിന് സര്‍ക്കാരിന്റേയും നബാര്‍ഡിന്റേയും അനുമതിയ്ക്ക് അപേക്ഷ നല്‍കുമെന്ന് അദ്ധ്യക്ഷത വഹിച്ച മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീന വിജയന്‍ പറഞ്ഞു. പ്രളയത്തിന് ശേഷമുള്ള മീനങ്ങാടിയെ പറ്റി സാമൂഹ്യ സാമ്പത്തിക പഠനം നടത്തും. ജലസ്രോതസ്സുകളും നീര്‍ത്തടങ്ങളും സംരക്ഷിക്കും.
ജൈവവൈവിധ്യ രജിസ്റ്റര്‍ നവീകരിക്കും. വാട്ടര്‍ഷെഡ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. കാര്‍ബണ്‍ സന്തുലിത കൃഷി രീതി അവലംബിക്കും. ഊര്‍ജ്ജക്ഷമമായ ഉപകരണങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ച് കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുമെന്നും അവര്‍ പറഞ്ഞു. കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി പ്രാവര്‍ത്തികമാകണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. പാരമ്പര്യേതര ഊര്‍ജ്ജ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയാണ് അതിലൊന്ന്, ബയോഗ്യാസ് പ്ലാന്റ്, ചൂടാറാപെട്ടികള്‍, സോളാല്‍ എനര്‍ജി പാര്‍ക്ക്, തെരുവു വിളക്കുകള്‍ എല്‍.ഇ.ഡി യാക്കി മാറ്റുക എന്നിങ്ങനെയുള്ള പ്രകൃതി സൗഹൃദ പദ്ധതികള്‍ക്കാണ് പദ്ധതിയില്‍ പ്രാധാന്യം നല്‍കുക.
പദ്ധതി നടപ്പില്‍ വരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ മീനങ്ങാടി പഞ്ചായത്തിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇത് ഉപയോഗിച്ച് സമസ്ത മേഖലയിലും പ്രകൃതി സൗഹൃദപ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച് കാര്‍ബണ്‍ ന്യൂട്രല്‍ മീനങ്ങാടി ജില്ലയ്ക്ക് മുഴുവന്‍ മാതൃകയാക്കാവുന്ന വിധത്തില്‍ പൂര്‍ത്തിയാക്കുമെന്നും ബീനാ വിജയന്‍ വ്യക്തമാക്കുന്നു. എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ സീനിയര്‍ സയന്റിസ്റ്റ് ഗിരിജന്‍ ഗോപി (പ്ലാന്‍ ആന്റ് ആക്റ്റിവിറ്റി), എന്‍വയോണ്‍സ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ഡോ. അജിത്ത് മത്തായി (സില്‍വി കള്‍ചര്‍), കാര്‍ബണ്‍ ന്യൂട്രല്‍ മീനങ്ങാടിയെക്കുറിച്ച് തണല്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. രാജുവും വിശദീകരിച്ചു.